സ്വരാജിന്റെ ഉള്ളിലും സദാചാരത്തിന്റെ പുളിച്ചു തേട്ടൽ? ഇരട്ടത്താപ്പിനെ കുറിച്ച് ശാരദക്കുട്ടി പറയുന്നു!
മാധ്യമ പ്രവർത്തക ഷാനി പ്രഭാകർ എം സ്വരാജ് എംഎൽഎയെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയി കണ്ടത് വൻ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. ഇരുവരെയും തേജോവധം ചെയ്യുന്ന രീതിയില്‍ നടത്തിയ പ്രചരണത്തിനെതിരെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം എം സ്വരാജ് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ എം സ്വരാജിനെ ഫേസ്ബുക്കിലെ ചില കാര്യങ്ങൾ തുറന്നു കാണിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
സ്നേഹിതയായ ഷാനി പ്രഭാകരനു നൽകിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ഷാനി ആ ആദരവ് അർഹിക്കുന്ന വ്യക്തിയാണ്. അതിനെ അങ്ങേയറ്റം ആദരിക്കുന്നു. എന്‍റെ' സുഹൃത്ത് എന്നാല്‍ 'ഞാന്‍' തന്നെ. അത്രമാത്രം പരസ്പരപൂരകമാണത്. അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം. എന്നാൽ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാൻ വരുന്നവരെ നേരിടുമ്പോൾ, നമ്മുടെ ഇടതു പക്ഷ സഖാക്കൾ ഈ അർഥങ്ങൾ മറന്നു പോകുന്നതെങ്ങനെയെന്ന് അവർ ചോദിക്കുന്നു.
ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്
ഫേസ്ബുക്ക് പോസ്റ്റിൽ "ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്" എന്ന വരിയിൽ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും പരസ്പരം കാവൽ നിൽക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നതെന്ന് ശാരദക്കുട്ടി പറയുന്നു.
മൂലധനം വായിച്ചിട്ട് എന്തു കാര്യം?
ഇത്തരം ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭർത്താവില്ലാത്തപ്പോഴും സ്നേഹിതയെ/ സ്നേഹിതനെ ഫ്ലാറ്റിലേക്കു വിളിക്കാനും സൽക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാൻ സൗകര്യം കൊടുക്കാനും നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരർഥമുള്ള വാക്ക്. മനസ്സിന്റെയുൾപ്പെടെ എല്ലാ വാതിലുകളും നിർഭയരായി , മലർക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കൾ. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യംമെന്നും അവർ ചോദിക്കുന്നു.
അൽപ്പം പിന്നിലാണ് ഇടതുപക്ഷ സഖാക്കൾ
ഏതൊരു സാധാരണ മലയാളിയേയുംകാൾ അല്പം പിന്നിലാണ് ഈ വിഷയത്തിൽ ഇടതുപക്ഷ ആൺ/പെൺ സഖാക്കൾ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുoബ വ്യവഹാരത്തിനകത്ത് മെയിൽ ഷോവനിസം ഒരുറച്ച യാഥാർഥ്യമായിത്തന്നെ നിൽക്കുകയാണെന്നും അവർ പറയുന്നു.
റൂമിക്കഥ
ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാൻ അവർക്കെന്താണ് കഴിയാതെ പോകുന്നത്? അവൾ/ അവൻ ഞാൻ തന്നെ എന്നു പറയാൻ ധൈര്യപ്പെടുന്ന സഖാക്കൾ ഉണ്ടാവണം എന്ന് പറഞ്ഞ് സഖാക്കൾ വായിക്കാൻ ഒരു റൂമിക്കഥ കൂടി എഴുതിയാണ് ശാരദകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് എഴുക്കുകാരി ശാരദകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്