കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു! നെഞ്ചിൽ ഗുരുതര പരിക്ക്; പിന്നിൽ ആർഎസ്എസ്?
ഗുരുതരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: തളിപ്പറമ്പിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എസ്എഫ്ഐ തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് കോളേജ് യൂണിറ്റ് സെക്രട്ടറിയും ഞാറ്റുവയൽ സ്വദേശിയുമായ എൻവി കിരണിനാണ് മാരകമായ കുത്തേറ്റത്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിരണിനെതിരായ ആക്രമണത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന കിരണിനും കൂട്ടുകാർക്കും നേരെ തൃച്ചംബരം ആർഎസ്എസ് കാര്യാലയത്തിന്റെ സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ കിരണിന്റെ നെഞ്ചിലും കാലിലും കുത്തേറ്റു.

ഗുരുതരമായി പരിക്കേറ്റ കിരണിനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അഞ്ച് മണിയോടെ കിരണിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും, നെഞ്ചിലെ മുറിവുകൾ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. പതിനഞ്ചോളം വരുന്ന ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി.












Click it and Unblock the Notifications