തക്കാളിപ്പെട്ടിക്ക് ഗോദ്റേജ് പൂട്ടിട്ട് കച്ചവടക്കാർ! തക്കാളി വില കുതിച്ചുയരുന്നു, തൊട്ടാൽ കൈ പൊള്ളും
മിക്ക പച്ചക്കറി കടകളിൽ നിന്നും തക്കാളി അപ്രത്യക്ഷമായി തുടങ്ങി. മിച്ചമുള്ള തക്കാളി പൊന്നുപോലെയാണ് കച്ചവടക്കാർ സൂക്ഷിക്കുന്നത്.
കോഴിക്കോട്: വില കുതിച്ചുയർന്നതോടെ തക്കാളി വിൽക്കാൻ ചെറുകിട കച്ചവടക്കാർ മടിക്കുന്നു. മിക്ക പച്ചക്കറി കടകളിൽ നിന്നും തക്കാളി അപ്രത്യക്ഷമായി തുടങ്ങി. മിച്ചമുള്ള തക്കാളി പൊന്നുപോലെയാണ് കച്ചവടക്കാർ സൂക്ഷിക്കുന്നത്.
മുൻപ് കടയുടെ മുൻപിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന തക്കാളിക്ക് ഇപ്പോൾ കടയ്ക്കുള്ളിലാണ് സ്ഥാനം. പെട്ടെന്ന് ചീഞ്ഞ് കേടാകുന്നതിനാൽ മിച്ചമുള്ള സ്റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിക്കാനാണ് കച്ചവടക്കാരുടെ ശ്രമം. പാളയം മാർക്കറ്റിൽ രണ്ടാഴ്ച മുൻപ് 30 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ തക്കാളിക്ക് ഇപ്പോൾ 80ന് മുകളിലാണ് വില.

ചെറിയ തക്കാളി കിലോയ്ക്ക് 65 രൂപയായും ഉയർന്നിട്ടുണ്ട്. തക്കാളിക്ക് പുറമേ പച്ചമുളകിനും വില കുതിച്ചുയരുകയാണ്. കർണ്ണാടകയിൽ നിന്നും കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഇത്രയധികം വർദ്ധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
എളുപ്പത്തിൽ ചീത്തയാകുന്നതിനാൽ തക്കാളി വാങ്ങിവെയ്ക്കാൻ കച്ചവടക്കാരും മടിക്കുകയാണ്. വില വർദ്ധിച്ചതോടെ സംസ്ഥാനത്ത ഹോട്ടൽ വിഭവങ്ങളിൽ നിന്നും തക്കാളി അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് മാത്രം, വളരെ കുറച്ച് തക്കാളി ഉപയോഗിച്ചാൽ മതിയെന്നാണ് ഹോട്ടലുടമകൾ പാചകക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഓണത്തിന് തക്കാളിയുടെ വില 150 കടക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.












Click it and Unblock the Notifications