സംഗീതനിശയുടെ മറവില്‍ വയല്‍ നികത്തല്‍; കണ്ണടച്ച് അധികൃതരും രാഷ്ട്രീയപാര്‍ട്ടികളും
തൃപ്പുണിത്തുറ: ഇരുമ്പനത്ത് 26 ഏക്കര്‍ പാട ശേഖരം സംഗീതനിശയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും വിവധ രാഷ്ട്രീയപാര്‍ട്ടികളുടേയും അധികൃതരുടേയും ശ്രദ്ധയില്‍പെട്ടെങ്കിലും നികത്തല്‍ തടയാനോ നടപടിയെടുക്കാനോ ആരും തുനിഞ്ഞില്ല. തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗമായ ഈസ്ഥലത്ത് ഇത്രയും വലിയ നികത്തല്‍ നടന്നിട്ട് ഇതിനെതിരേ പ്രതികരിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി തുടങ്ങിയ മുന്നണികളൊന്നും തയ്യാറായില്ല എന്നു മാത്രമല്ല ഇത് മൂടിവെക്കാനും ശ്രമിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു.
ഇതിന് പിന്നില്‍ എല്ലാരാഷ്ട്രീയപാര്‍ട്ടികള്‍ക്കും നഗരസഭ, വില്ലേജ് അധികൃതര്‍ക്കും സര്‍ക്കാരിനും പങ്കുണ്ടെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് ചോറ്റാനിക്കര സ്വദേശി വല്‍സമ്മ കുഞ്ഞമ്മ സര്‍ക്കാരിനും കലക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരിനും ജില്ലാകലക്ടര്‍ക്കും സ്വകാര്യ ടിവി ചാനലിനും സ്വകാര്യ ആശുപത്രിക്കും പ്രശസ്ത സംഗീത സംവിധായകനും നോട്ടീസ് അയച്ചിട്ടുണ്ട്.
സാധാരണക്കാരന് വീട് വയ്ക്കാന്‍ പോലും കൃഷി ഭൂമിയില്‍ അനുവാദം ലഭിക്കുന്നതിന് നിരവധി കടമ്പകള്‍ താണ്ടണമെന്നിരിക്കെ ഭൂമി നികത്തല്‍ ശ്രദ്ധയില്‍ പെടാതിരിക്കാനാണ് സംഗീതനിശയെ മറയാക്കിയത്.
സംഗീത നിശയുടെ മറവില്‍ കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 13 റീ സര്‍വ്വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തിക്കൊണ്ടിരുന്നത്. ഏറെക്കാലമായി നികത്തല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും, ആറ് മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജെസിബി, ട്രാക്റ്റര്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നികത്തല്‍. പരിപാടി മുന്‍പ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് വിവാദ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താന്‍ പാടില്ലന്ന നിയമം നിലനില്‍ക്കെയാണ് ഇതെല്ലാം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പാടശേഖരം നികത്തുന്നത്. പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.
പാടശേഖരം നികത്തുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. നികത്തല്‍ പ്രദേശത്തെ കുടിവെള്ള ലഭ്യതയെ തകരാറിലാക്കും. 26 ഏക്കറോളം വരുന്ന വലിയ പ്രദേശം പട്ടാപ്പകല്‍ മണ്ണിട്ടു നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും മൗനവ്രതം തുടരുന്ന പരിസ്ഥിതിപ്രവര്‍ത്തകരുടെ നിലപാടിലും ദുരൂഹത ആരോ പിക്കപ്പെടുന്നുണ്ട്. അതിനാല്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പാടശേഖരം നികത്തുന്നത് നിര്‍ത്തിവയ്പ്പിക്കണമെന്നും നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണെമെന്നും കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണെമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 2ന് സംബന്ധിച്ച പരാതി മുഖ്യമന്ത്രി , റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി, വിജിലന്‍സ് ഡയറക്റ്റര്‍, ജില്ലാ കലക്റ്റര്‍ എന്നിവര്‍ക്കു രേഖാമൂലം പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. നിയമം കൈയ്യിലെടുത്ത് 26 ഏക്കര്‍ പാടവും തണ്ണീര്‍തടവും നശിപ്പിച്ചവര്‍ക്ക് സര്‍ക്കാരും കോടതിയും, കല്ക്ടറും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ട് നിന്നപ്പോള്‍ പ്രകൃതി വിട്ടില്ല. മെഗാ ഷോഅലങ്കോലമായി പ്രകൃതി രൂക്ഷമായി പ്രതികരിച്ചു. പാടവും തണ്ണീര്‍തടവും നികത്തിയ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് മഴ കണക്കിന് പണി കൊടുത്തു. കോടികള്‍ വാരി എറിഞ്ഞു നടത്തിയ എ ആര്‍ റഹ്മാന്‍ ഷോ പൂര്‍ണ്ണമായി ചെളിയില്‍ മൂടി പോയി. ഷോ നടക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്ക്കെ മഴ തകര്‍ത്തുപെയ്തു. പാടവും ചതുപ്പും നികത്തിയ മൈതാനം തനി സ്വരൂപം പുറത്തെടുത്തു. മൈതാനം വന്‍ ചതുപ്പായി മാറി. മുട്ടൊപ്പം ചളി. തനി പാടം പോലെയായി എല്ലായിടവും. നടന്ന് പോലും ഗ്രൗണ്ടിലേക്ക് കടക്കാന്‍ വയ്യാത്ത അവസ്ഥയായി. തൃപ്പൂണിത്തറ ഇരുമ്പനത്തായിരുന്നു വന്‍ ഭൂമി കയേറ്റം.
ഇത്രയും ഭാഗം ഇവര്‍ മണ്ണിട്ട് നികത്തിയപ്പോള്‍ സമീപ ഭാഗം മുഴുവന്‍ വെള്ളം ഉയര്‍ന്നു. പരിസരവാസികളേ ആകെ ബാധിച്ചു. ഒരു ജെസിബി പോലും കടത്താന്‍ അനുമതിയില്ലാത്ത ഈ ചതുപ്പ് പ്രദേശത്ത് നൂറുകണക്കിന് ലോറികളും, മണ്ണു മാന്തിയും, ജെസിബിയും കയറി ഇറങ്ങി. ആയിരക്കണക്കിന് ലോഡ് മണ്ണു വീണു. ജില്ലാ കലക്ടറും, പോലിസും, റവന്യൂ അധികൃതരും പണ കൊഴുപ്പില്‍ ഉറക്കം നടിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. നഗ്നമായ നിയമ ലംഘനം നടന്നിട്ട് സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും കണ്ണടച്ചു. 11 ഏക്കര്‍ പാടം ഉള്‍പ്പെടെ 26 ഏക്കറോളം ഭൂമി ഈ മാഫിയ ഷോയുടെ മറവില്‍ അങ്ങിനെ നികത്തി. ആര്‍ക്കും വേണ്ടാത്ത ആ ഭൂമിക്ക് ശത കോടികളുടെ മൂല്യമാക്കി എടുത്തു. എല്ലാ മേഖലയിലുള്ള ഉദ്യോഗസ്ഥര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കിയതായും ആക്ഷേപമുണ്ട്.