‘ഷാജിയുടെ വീട്ടില്‍ പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യഅറയില്‍ നിന്ന്’; കോടതിയിൽ വിജിലൻസ് വെളിപ്പെടുത്തൽ,
തിരുവനന്തപുരം: കെഎം ഷാജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തി വിജിലൻസ്. കെഎം ഷാജി എംഎല്‍എയുടെ വീട്ടിലെ കട്ടിലിനടിയിലെ രഹസ്യ അറയിൽ നിന്നാണ് പണം കണ്ടെത്തിയതെന്നാണ് വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയത്. പിടിച്ചെടുത്ത നോട്ടുകെട്ടുകളില്‍ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുമ്പേ തന്നെ സൂക്ഷിച്ചിട്ടുള്ളതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കെഎം ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ തിങ്കളാഴ്ച റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ കണ്ടെടുത്ത മറ്റ് രേഖകളെക്കുറിച്ചും വിജിലന്‍സ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു.
എംഎൽഎയായ ശേഷം നടത്തിയ വിദേശയാത്രയുടേത് ഉള്‍പ്പെടെ 72 ഓളം രേഖകളാണ് വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 491 ഗ്രാം സ്വര്‍ണവും, വിദേശയാത്ര നടത്തിയതിന്റെ 28 പാസ്‌പോര്‍ട്ട് രേഖകള്‍ തുടങ്ങിയവയാണ് വിജിലൻസ് ഇതോടെ കോടതിയില്‍ ഹാജരാക്കിയത്. അതേ സമയം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 39,000 രൂപയുമാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമായുള്ള പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നാണ് റെയ്ഡിനിടെ കെഎം ഷാജി ഉദ്യോഗസ്ഥരോട് പറഞ്ഞത്.

അതേ സമയം വീട്ടിൽ നിന്ന് പിടിച്ചെടുത്ത മുഴുവൻ പണവും ട്രഷറിയില്‍ നിക്ഷേപിക്കും. കേസില്‍ വിജിലൻസ് ഹാജരാക്കുന്ന രേഖകള്‍ തിരികെ കിട്ടാനും നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ കോടതിയിൽ ഹര്‍ജി സമർപ്പിക്കും. ഇത് ലഭിച്ചതിന് ശേഷമായിരിക്കും ഷാജിക്ക് നല്‍കുക. ഏപ്രിൽ 23ന് കെഎം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഷാജിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് നീക്കവും നടക്കുന്നത്.
ഷാജിയുടെ സ്വത്തില്‍ 2011 -2020 കാലഘട്ടത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുകളുമായുള്ള അന്തരത്തെക്കുറിച്ച് വിജിലൻസ് പരിശോധിക്കും. എന്നാല്‍ തന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും ഇതിന് കൃത്യമായ രേഖകളുണ്ടെന്നും നേരത്തെ തന്നെ കെഎം ഷാജി വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ കെഎം ഷാജിക്ക് നേരെയുള്ള വിജിലൻസ് നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാണിച്ച മുസ്ലീംലീഗ് ഷാജിക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് പരാതി നൽകിയത് ഒരു അഭിഭാഷകനായിരുന്നു.












Click it and Unblock the Notifications