പ്ലീസ് അടിയന്തരമായി കുമ്മനം ഇടപെടൂ.. ബിനോയ് കോടിയേരിയെ ട്രോളി വിടി ബല്‍റാം
ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മക്കളേയും ട്രോളി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയത്.
ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പരാതിയിലാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിക്ക് യാത്രാവിലക്കേർപ്പെടുത്തിയത്. ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങാനിരുന്ന ബിനോയിയെ പോലീസ് നിർദേശപ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചെന്നായിരുന്നു വാര്‍ത്ത.

അദ്ദേഹത്തിനും കാണില്ലേ ആഗ്രഹം
രണ്ട് ആണ്‍മക്കള്‍;മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല. രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല. രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ. ബിനോയിയുടെ പാസ്പോര്‍ട്ട് ദുബൈയില്‍ പിടിച്ചുവെച്ചതായി വാര്‍ത്ത വന്നതിന് തൊട്ട് പിന്നാലെയാണ് വിടി കുറിച്ചത്.

തന്‍റേതല്ലാത്ത കാരണത്താല്‍
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു. ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം എന്നും പരിഹാസ രൂപേണ വിടി കുറിച്ചു.

വാര്‍ത്തകള്‍ വ്യാജം
എന്നാല്‍ പാസ്പോര്‍ട്ട് പിടിച്ചുവെച്ചന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി ബിനോയ് കോടിയേരിയും സഹോദരന്‍ ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരുന്നു. ദുബായ് നിയമപ്രകാരം സിവില്‍ കേസ് കൊടുക്കുവാന്‍ എതിര്‍ കക്ഷിയ്ക്ക് അവകാശം ഉണ്ടെന്നും അത് പ്രകാരം അവര്‍ ഫെബ്രുവരി ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് യാത്ര വിലക്ക് എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

അപ്പീല്‍ പോകും
യാത്രാവിലക്ക് ഏർപ്പെടുത്തിയാൽ അതിനെതിരെ അപ്പീൽ പോകുക എന്നതാണ് ദുബായിലെ നടപടിക്രമം. അതിനാൽ ആ വഴിക്ക് നീങ്ങുമെന്നും, എതിർകക്ഷികൾ ആവശ്യപ്പെട്ടതിനാലാണ് ഇപ്പോൾ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.

13 കോടിയുടെ തട്ടിപ്പ്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയാണ് സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി നൽകിയത്. സിപിഎം നേതാക്കൾ ഇടപെട്ട് പണം തിരികെ ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം.












Click it and Unblock the Notifications