സെഞ്ച്വറിയടിക്കുമോ എല്‍ഡിഎഫ്: ആ 348 വോട്ടുകള്‍ എണ്ണിയാല്‍ ഇടതിന് വിജയമെന്ന് കെപിഎം മുസ്തഫ
മലപ്പുറം: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പില്‍ എണ്ണാതെ മാറ്റിവെച്ച 348 തപാല്‍ വോട്ടുകള്‍ എണ്ണിയാല്‍ എല്‍ ഡി എഫ് ജയിക്കുമെന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച കെ പി എം മുസ്തഫ. പോസ്റ്റല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം പറയുന്നു. 2021ലെ തെരഞ്ഞെടുപ്പ് സമയത്ത് അസാധുവാണെന്ന് കാണിച്ച 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ കൂടി എണ്ണണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് മുസ്തഫയായിരുന്നു.
ബാലറ്റ് പെട്ടി കാണാതായത് കോടതിയുടെ മേല്‍നോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍നോട്ടത്തിലോ അന്വേഷിക്കണമെന്നാണ് മുസ്തഫ ആവശ്യപ്പെടുന്നത്. 38 വോട്ടിനായിരുന്നു മണ്ഡലത്തില്‍ ലീഗ് സ്ഥാനാർത്ഥിയായ നജീബ് കാന്തപുരത്തിന്റെ വിജയം. അതേസമയം തപാല്‍ വോട്ടുകള്‍ കാണാത്തതിന് പിന്നില്‍ മാഫിയ സംഘമാണെന്നാണ് നജീബ് കാന്തപുരം ആരോപിക്കുന്നത്.

പെരിന്തൽമണ്ണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അത്യന്തം ആശങ്കാജനകമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. നമ്മൾ വിശ്വസിക്കുന്ന എല്ലാ സംവിധാനങ്ങളെയും വിലക്ക് വാങ്ങാൻ കഴിയുന്ന നിഗൂഢ ശക്തികളുടെ വലിയ നെക്സസ് ആണ് ബാലറ്റ് പെട്ടി മോഷണത്തിന് പിറകിലുള്ളതെന്നും എം എല്‍ എ അഭിപ്രായപ്പെടുന്നു.
ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ റിട്ടേണിംഗ് ഓഫീസറായ സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ മൂന്ന് കാര്യങ്ങൾ ഊന്നിപ്പറയുന്നു.
1. സ്ട്രോങ്ങ് റൂമിൽ നിന്ന് സീൽ ചെയ്ത ബാലറ്റ് ബോക്സ് കാണാതായി.
2. മലപ്പുറത്ത് നിന്ന് ഈ പെട്ടി കണ്ടെത്തുമ്പോൾ കുത്തിത്തുറന്ന നിലയിലായിരുന്നു.
3. കൗണ്ടർ 5 ൽ നിന്നുള്ള ബാലറ്റുകൾ കാണാനില്ല.അവശേഷിച്ച രേഖകളെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ഇത് കേരളത്തിലല്ല, രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. ജനാധിപത്യത്തെ വിലക്കു വാങ്ങാൻ ശ്രമിക്കുന്നവർ ഏത് നിലയിലും പ്രവർത്തിക്കും എന്ന മുന്നറിയിപ്പാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇത് സമഗ്രമായും നിഷ്‌പക്ഷമായും അന്വേഷിക്കണം. ഇതൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു ഡിപ്പാർട്ട്മെന്റിനോ മാത്രം ചെയ്യാൻ കഴിയുന്ന കുറ്റകൃത്യമല്ല. ഒരു ക്രൈമിനു വേണ്ടി ഒരുപാട് പേരെ വിലക്കു വാങ്ങാൻ മാത്രം ശക്തരായ കുറ്റവാളികളാണ് പിറകിൽ. അതുകൊണ്ട് തന്നെ ഗൂഢാലോചന പൂർണ്ണമായും കണ്ടെത്താൻ സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്നും നജീബ് കാന്തപുരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications