പ്രതികളെ പേടിച്ച് ഇനി സാക്ഷി പറയാൻ മടിക്കേണ്ട; സാക്ഷികളെ വിസ്തരിക്കാൻ വേണ്ടി മാത്രം പ്രത്യേക സജീകരണം
ആലപ്പുഴ: ക്രിമിനൽ കേസുകളിൽ സാക്ഷികൾ മൊഴി മാറ്റി പറയുന്നത് സർവ്വ സാധാരണണാണ്. പ്രതികളുടെ സാന്നിധ്യത്തിലാണ് സാക്ഷികളെയും വിസ്തരിക്കുക. പ്രതികളെ ഭയന്നോ അവരുടെ സ്വാധീനത്താലോ സാക്ഷി മൊഴിമാറ്റുന്ന സംഭവങ്ങള്‍ ഏറെയാണ്. കുട്ടികളും പ്രായമായവരും സ്ത്രീകളുമൊക്കെ ഇത്തരത്തില്‍ എളുപ്പം സ്വാധീനക്കപ്പെടുന്നു. ഇത്തരം സാഹചര്യം ഇല്ലാതാക്കാൻ ക്രിമിനല്‍ കേസുകളില്‍ ഇരയെയും സാക്ഷികളെയും വിസ്തരിക്കാന്‍ കോടതികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്.
മൂന്നുമാസത്തിനകം ഇവ സ്ഥാപിക്കാന്‍ ഹൈക്കോടതി ജില്ലാ കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് നടപടിയെടുക്കുന്നത്. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിൽ ചില പ്രത്യേക കേസുകളിൽ മാത്രമാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ള കേസുകളിലാകും പുതിയ കേന്ദ്രങ്ങളില്‍ സാക്ഷിവിസ്താരം നടത്തുക. 'വള്‍നറബിള്‍ വിറ്റ്‌നസ് ഡെപ്പോസിഷന്‍ സെന്റര്‍' എന്നാവും ഇവ അറിയപ്പെടുക.
എല്ലാ സൗകര്യങ്ങളോടും കൂടിയ മുറി
ക്രിമിനല്‍ കോടതിയോടുചേര്‍ന്ന് പ്രത്യേക മുറികളോ കേന്ദ്രങ്ങളോ സജ്ജമാക്കും. ഇവിടേക്ക് സാക്ഷികളെ എത്തിക്കാന്‍ പ്രത്യേകവഴി, പ്രത്യേക ശൗചാലയം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടാകും. വാദം നടക്കുന്ന മുറിയിലേക്ക് സാക്ഷിയുടെ തത്സമയ വീഡിയോ ദൃശ്യമായിരിക്കും എത്തുക.
ജഡ്ജിക്ക് നേരിട്ട് സംസാരിക്കാം
ജഡ്ജിയോ മജിസ്‌ട്രേട്ടോ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാം. ജഡ്ജിയോട് സാക്ഷിക്ക് നേരിട്ട് സംസാരിക്കണമെങ്കില്‍ അതും പുതിയ പദ്ധതി പ്രകാരം നടക്കും. ആ സമയത്ത് പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയാണ് പുതിയ പദ്ധതി പ്രകാരം നടക്കുക.
പരീക്ഷണം ദില്ലിയിൽ
2017 ഒക്ടോബര്‍ 24-ന് ഒരു ബലാത്സംഗക്കേസിലെ അപ്പീല്‍ ഹര്‍ജിയില്‍ ഇരയ്ക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ ദില്ലിയില്‍, നിര്‍ഭയമായി സാക്ഷികള്‍ക്ക് മൊഴികൊടുക്കാന്‍ പാകത്തില്‍ നാല് പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിജയിച്ചതോടെയാണ് രാജ്യത്തുടനീളം ഇത്തരം കേന്ദ്രങ്ങൾ തുറക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
സ്ഥലത്തിന്റെ വിശദാംശങ്ങൾ കൈമാറണം
കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ജില്ലാ ജഡ്ജിമാര്‍ അടിയന്തരമായി അറിയിക്കണം. പുതിയ കേന്ദ്രങ്ങളില്‍ വിസ്തരിക്കാന്‍ യോഗ്യമായ 2012 മുതലുള്ള കേസുകളുടെവിവരങ്ങളും കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തീരുമാനം ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനത്തിന് ശക്തി പകരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ക്രിമിനല്‍ കേസിന്റെ വിജയം ഏറിയപങ്കും സാക്ഷിമൊഴിയെ ആശ്രയിച്ചാണ്. അതുകൊണ്ട് ത്നനെ സത്യാവസ്ഥ തെളിയാൻ ഇത് ഉപകരിക്കും.