കേന്ദ്ര സർക്കാർ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു; കർഷക പ്രശ്നങ്ങളൊന്നും രാജ്യത്ത് ചർച്ചയാകുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ
വടകര: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യഥാർഥപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ച് സാമുദായികമായ ധ്രുവീകരണം ഉണ്ടാക്കാനും സ്പർധ വളർത്താനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ കുറ്റപ്പെടുത്തി. സോഷ്യലിസ്റ്റ് നേതാവ് ടി.ടി.മൂസയുടെ സ്മരണയ്ക്കായി മണിയൂർ മുതുവനയിൽ നിർമിച്ച മന്ദിരം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ബി.ഐ ഡയറക്ടറെ കേന്ദ്രം പുറത്താക്കുകയും പിന്നീട് അദ്ദേഹം രാജിവെക്കുകയും ചെയ്യുന്ന സാഹചര്യം കഴിഞ്ഞ ദിവസമുണ്ടായി.എന്താണ് ഇതിന്റെ രാഷ്ട്രീയം. ഇക്കാര്യങ്ങളും കർഷകരുടെ പ്രശ്നങ്ങളുമൊന്നും ഇവിടെ ചർച്ചയാകരുതെന്ന് ബി.ജെ.പിക്ക് നിർബന്ധമുണ്ട്. അതിനാണ് ഇപ്പോൾ അയോധ്യപ്രശ്നം കൊണ്ടുവരുന്നത്. നാലുവർഷം എവിടെയായിരുന്നു അയോധ്യ. ജനങ്ങളുടെ ശ്രദ്ധ മുഴുവൻ അങ്ങോട്ടുതിരിക്കാനാണ് ശ്രമം. ഇങ്ങനെയാണോ ഒരു രാഷ്ട്രത്തെ മുന്നോട്ടു നയിക്കേണ്ടത്. കാർഷികമേഖല പാടെ തകർന്നു.

മൂന്നരലക്ഷം കോടി രൂപയാണ് ബാങ്കുകളെ പറ്റിച്ച് ചിലർ വിദേശത്ത് താമസിക്കുന്നത്. ഇവരെക്കുറിച്ചൊന്നും പറയാതെ സർക്കാറിന് എങ്ങിനെ അഴിമതിക്കെതിരെ സംസാരിക്കാനാകും. യഥാർഥ പ്രശ്നങ്ങളൊന്നും ജനങ്ങളുടെ മുന്നിൽ എത്തുന്നില്ല. ഈ സാഹചര്യത്തിൽ എങ്ങിനെ കയ്യും കെട്ടി നോക്കിനിൽക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
എൽ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എൻ.മനോജ് അധ്യക്ഷത വഹിച്ചു.മുതിർന്ന പ്രവർത്തകരെ മുൻമന്ത്രി കെ.പി.മോഹനൻ ആദരിച്ചു. എം.കെ.പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്‌കരൻ, എൻ.കെ.വത്സൻ, ഇ.പി.ദാമോദരൻ, കെ.എം.ബാബു, കെ.പി.കുഞ്ഞിരാമൻ, ടി.നാണു, സാജിദ് തറോൽ, മനോജ് ചിറങ്കര, സി.വിനോദൻ തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications