സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ; കോഴിക്കോട് ജില്ലക്ക് 9 അവാര്‍ഡുകള്‍
കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ല ഒൻപത് അവാര്‍ഡുകള്‍ നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി.
സബ് ജില്ലാ തലത്തില്‍ കോഴിക്കോട് കുറ്റിയാടി താലൂക്ക് ആശുപത്രി രണ്ടാം സ്ഥാനം നേടി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ആശുപത്രികള്‍ക്കുള്ള 1 ലക്ഷം രൂപ കമന്‍ഡേഷന്‍ അവാര്‍ഡ് കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് ലഭിച്ചു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
മികച്ച സി.എച്ച്.സി.കളിൽ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ള കോഴിക്കോട് സി എച്ച് സി തലക്കുളത്തൂര്‍, സി എച്ച് സി ഒളവണ്ണ എന്നീ 2 ആശുപത്രികൾക്ക്1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.
70 ശതമാനത്തിന് മുകളിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്കുള്ള 50,000 രൂപ കമന്‍ഡേഷന്‍ അവാര്‍ഡിന് കോഴിക്കോട് കിനാശേരി അര്‍ഹരായി.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുളള രണ്ട് ലക്ഷം രൂപ മേപ്പയ്യൂർ കുടുംബാരോഗ്യകേന്ദ്രവും (92.5%) ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50000 രൂപ വീതവും അവാര്‍ഡ് കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രം (91.5%) എടച്ചേരി കുടുംബാരോഗ്യകേന്ദ്രം (90%) എന്നീ ആരോഗ്യകേന്ദ്രങ്ങള്‍ സ്വന്തമാക്കി.ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ക്വാളിറ്റി വിഭാഗത്തിന്റെയും മേല്‍നോട്ടത്തില്‍ ആശുപത്രി സ്റ്റാഫിന്റെയും പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം കൈവരിക്കാനായത്. ഈ വിജയത്തിന് പിറകില്‍ പ്രയത്ജ്ഞിച്ച മുഴുവന്‍ ജീവനക്കാരെയും ജില്ലാകലകടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ അഭിനന്ദിച്ചു.












Click it and Unblock the Notifications