വൃശ്ചിക പുലരിയിൽ ശബരിശനെ വണങ്ങാൻ ആയിരങ്ങൾ; ഒരുക്കങ്ങളില്ലാത്ത തീർത്ഥാടനമെന്ന് അയ്യപ്പൻമാർ
ശബരിമല: മണ്ഡല പൂജയ്ക്കു തുടക്കം കുറിക്കുന്ന വൃശ്ചിക പുലരിയിൽ ശബരിമല സന്നിധാനത്ത് ദർശനത്തിനായി അയ്യപ്പന്മാരുടെ വലിയ തിരക്ക്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതിൽ എത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാർക്കൊപ്പമുണ്ട്. സുഖദർശനത്തിനായി മികച്ച ക്രമീകരണം ഏർപ്പെടുത്തിയെന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുന്നുണ്ട്. എന്നാൽ പരാതകൾ മാത്രമായി തീർന്നിരിക്കുകയാണ് മണ്ഡലകാലത്തിന്റെ തുടക്കം തന്നെ.
വൈകിട്ട് 10ന് നട അടച്ച ശേഷം സന്നിധാനത്ത് തങ്ങാൻ ഭക്തരെ പൊലീസ് അനുവദിച്ചില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവരെ ഒഴിപ്പിക്കുകയായിരുന്നു. ഇത് പലരെയും ബുദ്ധിമുട്ടിലാക്കി. മറ്റ് സംസ്ഥാനങ്ങളിൽ വരുന്ന അയ്യപ്പ ഭക്തർ നെയ്യഭിഷേകം നടത്തിയേ സന്നിധാനത്ത് ഇറങ്ങാറുണ്ടായിരുന്നുള്ളൂ. പുലർച്ചെ മൂന്നു മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.
രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തിയാണ് തീർഥാടകർ മടങ്ങിയത്. ഇന്ന് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ അയ്യപ്പ ഭക്തരെ വലച്ചു. പമ്പ സർവീസ് നിർത്തി വച്ചതോടെ കൂടുതൽ അയ്യപ്പൻമാർ നിരവധി സ്ഥലങ്ങളിൽ കുടുങ്ങി. പിന്നീട് ഉച്ചക്ക് ശേഷമാണ് പത്തനംതിട്ടയിൽ നിന്ന് പമ്പ സർവീസ് ആരംഭിച്ചത്.
പമ്പയിൽ ടോയിലറ്റ് സൗകര്യവും, വെള്ളത്തിന്റെ കുറവും തീർത്ഥാടകരെ ദുരിതത്തിലാക്കി. മുൻ വർഷങ്ങളിലെ തീർത്ഥാടനത്തെ അപേക്ഷിച്ച് യാതൊരു ക്രമീകരണങ്ങളും ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നോ, സർക്കാരിന്റ ഭാഗത്ത് നിന്ന് ഏർപ്പെടുത്തിയിട്ടില്ല. ഇതിൽ ടോയിലറ്റ് സംവിധാനത്തിന്റെ കാര്യമായിരുന്നു പൂർണ പരാജയം. ഇതിനായി പമ്പയുടെ സമീപ പ്രദേശങ്ങളിലെക്ക് അയ്യപ്പൻമാർ പോകുകയായിരുന്നു.
തീർത്ഥാടന കാലം തുടങ്ങിയപ്പോൾ തന്നെ ഇങ്ങനെയൊരു ദുരവസ്ഥ പ്രതീക്ഷിച്ചില്ലെന്നാണ് അയ്യപ്പൻമാരുടെ ഭാക്ഷ്യം. മികച്ച ക്രമീകരണം തീർത്ഥാടനത്തിന് ഒരുക്കിയെന്ന ദേവസ്വം ബോർഡിന്റെയും, സർക്കാരിന്റെയും വാതം പൊളിക്കുന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു ഇന്നലെ ശബരിമല നട തുറന്നപ്പോൾ തന്നെ ഭക്തർക്കുണ്ടായ അനുഭവം.