സൗദി സ്ത്രീകള്‍ കുറ്റാന്വേഷണ രംഗത്തേക്കും ചുവടുവയ്ക്കുന്നു
റിയാദ്: സൗദിയില്‍ വനിതകള്‍ കുറ്റാന്വേഷണ രംഗത്തേക്കും ചുവടുവയ്ക്കുന്നു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥരായും വനിതകള്‍ക്ക് അവസരം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ആദ്യ ഘട്ട നടപടികള്‍ ആരംഭിച്ചതായും അടുത്ത മാസം 3 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ടാവുമെന്നും പബ്ലിക്ക് പ്രോസിക്യൂഷന്‍ അറിയിച്ചു.
നോട്ട് നിരോധനം ആരുടെ ബുദ്ധി? മോദിയ്ക്ക് ആർഎസ്എസ് ബുദ്ധി ഉപദേശിച്ചുവെന്ന് രാഹുൽ ഗാന്ധി
സി ഗ്രേഡില്‍ കുറയാത്ത ബിരുദമുള്ളവരെയാണ് ഈ മേഖലയിലേക്ക് പരിഗണിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ശെയ്ഖ് സൗദ് അല്‍ മുജീബ് പറഞ്ഞു.
കുറ്റാന്വേഷണ മേഖലയിലെ കഴിവ്, താല്‍പര്യം, ഉയര്‍ന്ന ശാരീരികക്ഷമത തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും നിയമനം. ഇത് പരിശോധിക്കുന്നതിന് അഭിരുചി പരീക്ഷകളും ശാരീരിക ക്ഷമതാ പരീക്ഷകളും ഉണ്ടാവും. ഇവ പാസ്സാവുന്നവരില്‍ നിന്ന് പ്രത്യേക അഭിമുഖ പരീക്ഷയിലൂടെയാണ് അന്തിമ പട്ടിക തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞ ശേഷം കുറ്റാന്വേഷണ മേഖലയില്‍ മികവ് തെളിവിയിക്കുന്നതിനും മികച്ച ശാരീരികക്ഷമത നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പരിശീലനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ക്രിമിനല്‍ കുറ്റാന്വേഷണം, കോടതികളിലെ തെളിവെടുപ്പ്, ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതില്‍ മേല്‍നോട്ടം വഹിക്കല്‍, ജയിലുകളിലെ പരിശോധനകള്‍, തടവുകാരുടെ പരാതി കേള്‍ക്കല്‍, തടവുകാരെ വിട്ടയക്കുന്നതിലുള്ള മേല്‍നോട്ടം വഹിക്കല്‍, പ്രധാനപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര മന്ത്രാലയം മുമ്പാകെ വിശദീകരിക്കല്‍, മറ്റ് ഓഫീസ് ജോലികള്‍ തുടങ്ങിയവയായിരിക്കും ഇവരുടെ കര്‍ത്തവ്യങ്ങളെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്കു രൂപം നല്‍കാനും പബ്ലിക് പ്രൊസിക്യൂഷന് പദ്ധതികളുണ്ട്. കുടുംബ തര്‍ക്കങ്ങള്‍ കോടതിയിലെത്താതെ അനുരഞ്ജന ശ്രമങ്ങളിലൂടെ പരിഹരിക്കുന്നതിനായിരിക്കും കമ്മിറ്റി മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.