വയലാര്‍ അനശ്വരനാണ്
കാല്പനികകവികളുടെ ദുരന്തവിധി തന്നെയായിരുന്നു വയലാറിന്റേതും. അകാലത്തിലുള്ള മരണം സംഭവിക്കുമ്പോള്‍ അദ്ദേഹം ചലച്ചിത്രഗാനശാഖയിലെ മുടിചൂടാമന്നനായി മാറിക്കഴിഞ്ഞിരുന്നു. കൂടുതല്‍ മികച്ച സംഭാവനകള്‍ ആ ഗാനചക്രവര്‍ത്തിയില്‍ നിന്ന് സഹൃദയകേരളം പ്രതീക്ഷിച്ചിരിക്കെയാണ് നാല്പത്തിയേഴാം വയസില്‍ അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.
വിപ്ലവത്തിന്റെ പടപ്പാട്ടുകാരനായിട്ടാണ് വയലാറിന്റെ തൂലികയെ വായനക്കാര്‍ അറിഞ്ഞുതുടങ്ങിയത്. സമരവീര്യത്താല്‍ പ്രസിദ്ധമായ നാട്ടില്‍ ജനിച്ച കവിയുടെ വരികളില്‍ ആദ്യകാലങ്ങളില്‍ വിപ്ലവത്തിന്റെ കാല്പനികസ്വപ്നങ്ങള്‍ നിറഞ്ഞുനിന്നു. ചങ്ങമ്പുഴയുടെ പിന്തുടര്‍ച്ചക്കാരനെന്ന് വിശേഷിപ്പിക്കാവും വിധം അതികാല്പനികമായ ശൈലിയിലെഴുതിയ വയലാറിന് ആ ശൈലിയില്‍ പറയാനുണ്ടായിരുന്നത് വിപ്ലവഗാഥകളായിരുന്നു. പിന്നീട് ശൈലി മാത്രമല്ല പ്രമേയങ്ങളും കാല്പനികതയുടെ തരളതകളിലേക്ക് തന്നെ ചാഞ്ഞു. പ്രണയവും കാല്പനികകാഴ്ചകളും ആ കവിയുടെ വരികളില്‍ നിറഞ്ഞു.
കവിയെന്നതിനേക്കാള്‍ ഗാനരചയിതാവായ വയലാറിനെയാണ് മലയാളിക്ക് ഏറെ പരിചയം. എല്ലാ അര്‍ഥത്തിലും അദ്ദേഹം ചലച്ചിത്രഗാന രംഗത്തെ ചക്രവര്‍ത്തി തന്നെയായിരുന്നു. ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ് എന്ന പതിവ്പ്രയോഗം വയലാറിന്റെ കാര്യത്തിലെങ്കിലും ക്ലീഷേയല്ലാതാവുന്നു.
കവിതയും ഗാനവും തമ്മിലുള്ള അതിര്‍വരമ്പ് വയലാറിന്റെ ഗാനങ്ങളില്‍ ഏറെയൊന്നും വ്യക്തമല്ല എന്നു പറയുന്നവരുണ്ട്. കവിത തന്നെയായിരുന്നു വയലാറിന്റെ ഗാനങ്ങളെന്നര്‍ഥം. അത്തരം ചര്‍ച്ചകളുടെ സാരം എന്തുതന്നെയായാലും വയലാറിന്റെ ഒരു പിടി ഗാനങ്ങള്‍ മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പുന്ന മനസില്‍ ഇന്നും അവശേഷിക്കുന്നു. വയലാര്‍ അനശ്വരനാവുന്നതും മാറ്റ് നശിക്കാത്ത ഗാനങ്ങളുടെ തെളിമയില്‍ തന്നെ.