സിസിപിയുടെ 100 വര്‍ഷങ്ങള്‍... ചൈനയെ മാറ്റിമറിച്ച, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മാറ്റിമറിച്ച സംഭവങ്ങള്‍...

ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സിസിപി. ഇന്ന് ഒമ്പത് കോടിയ്ക്ക് മുകളില്‍ അംഗങ്ങളുടെ ഒരു ബൃഹദ് സംവിധാനമാണ് സിസിപി. പല ലോകരാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ മുകളിലാണ് സിസിപിയിലെ അംഗ സംഖ്യ.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

ഇന്ത്യയ്ക്കും ശേഷം നിലവില്‍ വന്ന രാജ്യമാണ് പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈന. എന്നാലിന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് അവര്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ ആയിരുന്നു ചൈനയുടെ വളര്‍ച്ച. പറയാന്‍ ജനാധിപത്യവിരുദ്ധതയുടേയും പൗരാവകാശ ലംഘനങ്ങളുടേയും ഒരുപാട് കഥകളുണ്ടാകും. ചൈനയെ മാറ്റിമറിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയും പത്ത് സംഭവങ്ങളും...

സിസിപിയുടെ ജനനം

സിസിപിയുടെ ജനനം

1920 കള്‍ ചൈനയെ സംബന്ധിച്ച് കലാപഭരിതമായിരുന്നു. ക്വിങ് സാമ്രാജ്യത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത ആദ്യ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ തകര്‍ച്ചയുടെ വഴിയിലൂടെ മുന്നോട്ട് പോകുന്നു. യുദ്ധപ്രഭുക്കള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ ഒരു അനുഷ്ഠാനം പോലെ തുടര്‍ന്നിരുന്ന കാലം. കൂമിന്റോങ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാനുള്ള വൃഥാശ്രമങ്ങള്‍ നടക്കുന്നു.

അങ്ങനെയിരിക്കെയാണ് മാക്‌സിന്റേയും ലെനിന്റേയും ആശയങ്ങളില്‍ ആകൃഷ്ടരായ ഒരു ചെറുസംഘം ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. 1921 ജൂലായ് 1 ന്. വെറും അമ്പത് പേര്‍ മാത്രമായിരുന്നു അന്നത്തെ പാര്‍ട്ടിയിലെ അംഗങ്ങള്‍.

ഒടുവില്‍ രണ്ട് പേര്‍ മാത്രം

ഒടുവില്‍ രണ്ട് പേര്‍ മാത്രം

ഷാങ്ഹായില്‍ ആയിരുന്നു സിസിയുടെ ആദ്യ യോഗം നടന്നത്. ചൈന മുഴുവന്‍ അടക്കിഭരിക്കുന്ന ഒരു പാര്‍ട്ടിയായി അത് മാറുമെന്ന് ഒരു പക്ഷേ അന്ന് ആരും കരുതി കാണില്ല. പക്ഷേ, 1949 ല്‍ സിസിപിയുടെ നേതൃത്വത്തില്‍ ആദ്യ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍, പാര്‍ട്ടി രൂപീകരണ കാലത്തുണ്ടായിരുന്ന രണ്ട് പേര്‍ മാേ്രത ഉണ്ടായിരുന്നുള്ളു- മാവോ സെതുങ്ങും പിന്നെ ഡോങ് ബിവുവും. ബാക്കിയുള്ളവരില്‍ പലും മരിച്ചു, ചിലര്‍ പാര്‍ട്ടി വിട്ടു, ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

ലോങ് മാര്‍ച്ച്

ലോങ് മാര്‍ച്ച്

ലോങ് മാര്‍ച്ച് എന്നത് ഇപ്പോള്‍ പലരും ഉപയോഗിച്ച് തേഞ്ഞുതുടങ്ങിയ ഒരു പ്രയോഗമാണ്. എന്നാല്‍ യഥാര്‍ത്ഥ 'ലോങ് മാര്‍ച്ച്' ചൈനയുടേയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും മാവോ സേതുങ്ങിന്റേയും ഭാഗഥേയം മാറ്റിമറിച്ച ഒന്നായിരുന്നു.

ചിയാങ് കൈഷേക്കിന്റെ നേതൃത്വത്തില്‍ കൂമിന്റോങ് പാര്‍ട്ടി ചൈന അടക്കിഭരിച്ചിരുന്ന കാലം- 1934. പക്ഷേ, കമ്യൂണിസ്റ്റ് ഒളിപ്പോരാളികളുമായുള്ള യുദ്ധം തുടര്‍ച്ചയായി നടക്കുന്നു. മാവോ സേതുങ്ങിന്റെ നേതൃത്വത്തില്‍ 18 കൊടുമുടികളും 24 നദികളും ദേശീയ സൈന്യത്തിന്റെ ആക്രമണങ്ങളും മറികടന്ന് 10,000 കിലോമീറ്റര്‍ ദൂരം മാര്‍ച്ച് ചെയ്തു. ഒരുലക്ഷത്തോളം പേരായിരുന്നു ലോങ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഒടുവില്‍ യാന്‍ നഗരത്തില്‍ മാര്‍ച്ച് അവസാനിക്കുമ്പോള്‍ സുരക്ഷിതരായി എത്തിയത് ഏഴായിരം പേരായിരുന്നു. മാവോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുനര്‍നിര്‍മാണം ആണ് പിന്നീട് കണ്ടത്.

 പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന

ലോങ് മാര്‍ച്ചിനും ഒന്നര പതിറ്റാണ്ടിന് ശേഷമാണ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്ന ഇന്നത്തെ കമ്യൂണിസ്റ്റ് ചൈന രൂപം കൊള്ളുന്നത്. കമ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള ചിയാങ് കൈഷേക് സര്‍ക്കാരിന്റെ നീക്കം നടക്കാതെ പോയത് ജാപ്പനീസ് അധിനേശം കൊണ്ടായിരുന്നു. 1937 മാവോയും ചിയാങ് കൈഷേക്കും ജപ്പാനെതിരെ ഒന്നിച്ചു. 1945 ല്‍ ജപ്പാന്റെ പരാജയം പൂര്‍ണമായതോടെ ചൈനയുടെ ചരിത്രവും മാറുകയായിരുന്നു.

ചിയാങ് കൈഷേക് സര്‍ക്കാരിന്റെ അഴിമതിയും കഴിവുകേടുകളും സൈനിക പരാധീനതകളും ഉയര്‍ത്തിക്കാട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. വലിയ പിന്തുണ നേടി. ഒടുവില്‍ 1949 ല്‍ രക്തരൂക്ഷിതമായ വിപ്ലവത്തിനൊടുവില്‍ ഒക്ടോബര്‍ 1 ന് മാവോയുടെ നേതൃത്വത്തില്‍ പുതുചൈന- പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന- നിലവില്‍ വന്നു.

മുന്നോട്ടുള്ള കുതിപ്പിലെ കിതപ്പ്... ക്ഷാമകാലം

മുന്നോട്ടുള്ള കുതിപ്പിലെ കിതപ്പ്... ക്ഷാമകാലം

1957 ല്‍ ആയിരുന്നു മാവോയുടെ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനം. അടുത്ത പതിനഞ്ച് വര്‍ഷം കൊണ്ട് ബ്രിട്ടനൊപ്പമെത്തുകയോ അവരെ മറികടക്കുകയോ ചെയ്യും എന്നതായിരുന്നു അത്. കാര്‍ഷിക പാരമ്പര്യത്തില്‍ നിന്ന് വ്യവസായ വിപ്ലവത്തിലേക്കുള്ള ആ കുതിച്ചു ചാട്ടം ഒരര്‍ത്ഥത്തില്‍ പരാജയമായിരുന്നു.ചൈന കടുത്ത ക്ഷാമത്തിലക്ക് വീണു. മൂന്ന് കോടിയോളം ജനങ്ങള്‍ മരിച്ചുവീണു. 'ദി ഗ്രേറ്റ് ലീപ്പ് ഫോര്‍വേര്‍ഡ്' എന്ന് വിളിച്ച ആ പദ്ധതിയായിരുന്നില്ല ക്ഷാമത്തിന് കാരണം എന്നാണ് ചൈന പറയുന്നത്. പ്രകൃതിക്ഷോഭങ്ങളായിരുന്നു ഈ ക്ഷാമത്തിന് കാരണം എന്നാണ് ചൈനയുടെ ഔദ്യോഗിക ചരിത്രം. പക്ഷേ, ചൈനയുടെ ചരിത്രത്തിലെ ഒരു കറുത്ത പാടായി അത് ഇന്നും അവശേഷിക്കുന്നുണ്ട്.

സാംസ്‌കാരിക വിപ്ലവം

സാംസ്‌കാരിക വിപ്ലവം

ചൈനയുടേയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ചരിത്രത്തിലെ മറ്റൊരു കറുത്ത ഏടാണ് സാംസ്‌കാരിക വിപ്ലവം. 'ദി ഗ്രേറ്റ് ലീപ്പ് ഫോര്‍വേര്‍ഡിന്റെ' പരാജയത്തോടെ പ്രതിച്ഛായ നഷ്ടപ്പെട്ട മാവോ, അത് തിരിച്ചുപിടിക്കാനുള്ള ശ്രമമായിട്ടാണ് സാംസ്‌കാരിക വിപ്ലവം കൊണ്ടുവരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിവിപ്ലവകാരികളും വലതന്‍മാരും നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് മാവോ അവകാശപ്പെട്ടത്. അവരെ ഉന്മൂലനം ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പിന്നീട് 'റെഡ് ഗാര്‍ഡുകള്‍' തെരുവുകളില്‍ അഴിഞ്ഞാടി അനേകായിരങ്ങള്‍ പാര്‍ട്ടിവിരുദ്ധരെന്ന പേരില്‍ ഇവരുടെ മുന്നില്‍ ജീവന്‍ അറ്റുവീണു. ഇതിനിടെ റെഡ് ഗാര്‍ഡുകള്‍ പരസ്പരം യുദ്ധം ചെയ്യുന്ന സാഹചര്യവും ഉണ്ടായി. ഒടുവില്‍ 1976 ല്‍ മാവോയുടെ മരണത്തോടെ ആയിരുന്നു ഇതിനൊരു അന്ത്യമുണ്ടായത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സാംസ്‌കാരിക വിപ്ലവത്തെ തള്ളിപ്പറയും ചെയ്തു.

സാമ്പത്തിക പരിഷ്‌കാരം

സാമ്പത്തിക പരിഷ്‌കാരം

ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ തുടക്കം മാവോയുടെ മരണത്തിന് ശേഷം ആയിരുന്നു. മാവോയ്ക്ക് ശേഷം ഹുവാ ഗുവോഫെങ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെത്തി. എന്നാല്‍ അധികം വൈകാതെ തന്നെ ഡെങ് ഷിയോപിങ് പാര്‍ട്ടി പിടിച്ചടുക്കി. ചൈനയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് ഡെങ് ആയിരുന്നു. ഡെങിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പല പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒക്കെ വഴിവച്ചിരുന്നു. എന്നാല്‍ ചൈനയെ ഇന്നത്തെ ചൈനയാക്കി മാറ്റിയത് ഡെങിന്റെ കാലത്തെ പരിഷ്‌കാരങ്ങള്‍ തന്നെയാണ്.

ടിയാനെന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല

ടിയാനെന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല

ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും ഏറ്റവും ദു:ഖത്തോടെ ഓര്‍ക്കുക ടിയാനെന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല ആയിരിക്കും. സ്വാതന്ത്ര്യ പോരാട്ടത്തെ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തിയതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണം ആയിരുന്നു അത്. ഒരു ലിബറല്‍ രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ വലിയ ജനക്കൂട്ടമായി വളര്‍ന്നു. സര്‍ക്കാര്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. 1989 ജൂണ്‍ 4 ന് സ്വന്തം ജനതയ്ക്ക് നേരെ ചൈനീസ് പട്ടാളം തോക്കെടുത്തു. പിന്നീട് നടന്നത് നരനായാട്ടായിരുന്നു. 241 പേരാണ് ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ കൊല്ലപ്പെട്ടത് എന്നാണ് സര്‍ക്കാരിന്റെ കണക്ക്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ആയിരങ്ങളായിരുന്നു കൊല്ലപ്പെട്ടത്.

ലോകവ്യാപാര സംഘടനയിലേക്ക്

ലോകവ്യാപാര സംഘടനയിലേക്ക്

സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ ആയിരുന്നെങ്കിലും ആഗോള വത്കരണത്തിന്റേയും ഉദാരവത്കരണത്തിന്റേയും തുടക്ക കാലത്ത് ചൈന ഇതിനോടെല്ലാം മുഖം തിരിച്ചുനിന്നു. നീണ്ട പതിനഞ്ച് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും സന്ധി സംഭാഷണങ്ങള്‍ക്കും ഒടുവില്‍ 2001 ല്‍ ആണ് ആണ് ചൈന ലോക വ്യാപാര സംഘടനയില്‍ അംഗമാകുന്നത്. പിന്നീട്, ചൈനയുടെ കുതിപ്പായിരുന്നു ലോകം കണ്ടത്.

ലോകത്തെ ഞെട്ടിച്ച ഒളിംപിക്‌സ്

ലോകത്തെ ഞെട്ടിച്ച ഒളിംപിക്‌സ്


അക്കാലമത്രയും നേടിയെ നേട്ടങ്ങള്‍ ഒന്നും പോരായിരുന്നു ചൈനയ്ക്ക്. 2008 ലെ ഒളിംപിക് വേദി സ്വന്തമാക്കിയപ്പോള്‍ ചൈന ചിലത് മനസ്സില്‍ കണ്ടിരുന്നു. ബീജിങ് ഒളിംപിക്‌സ് ലോകത്തിന് മുന്നില്‍ തുറന്നത് ഞെട്ടിക്കുന്ന കാഴ്ചകളും അമ്പരപ്പിക്കുന്ന സൗകര്യങ്ങളും ആയിരുന്നു. ലോകം മുഴുവന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമ്പോള്‍ ആയിരുന്നു ചൈനയുടെ ഈ ഞെട്ടിപ്പിക്കുന്ന പ്രകടനം.

ഷീ ജിന്‍ പിങ്

ഷീ ജിന്‍ പിങ്

മാവോയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്. ചൈനയെ വളര്‍ച്ചയുടെ ഉന്നതിയിലേക്ക് നയിച്ച നേതാവ്. പാര്‍ട്ടിയില്‍ സര്‍വ്വാധിപത്യം സ്ഥാപിച്ച് ഷീ ജിന്‍ പിങ് മുന്നേറുകയാണ്. ഭരണഘടന പോലും ഷീ ജിന്‍ പിങിന് വേണ്ടി തിരുത്തപ്പെട്ടു.

Recommended Video

cmsvideo
    India shifts 50,000 troops to China border in historic move | Onendia Malayalam
    ഒരു നൂറ്റാണ്ട്

    ഒരു നൂറ്റാണ്ട്

    ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഒരു നൂറ്റാണ്ട് കാലത്താണ് ഇപ്പോഴെത്തി നിൽക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ സാന്പത്തിക ശക്തിയാണ് ഇപ്പോൾ ചൈന. അധികം വൈകാതെ ലോകത്തിലെ ഒന്നാമത്തെ സാന്പത്തിക ശക്തിയായി ചൈന മാറുമെന്നാണ് കരുതുന്നത്. കമ്യൂണിസ്റ്റ് ചൈന എന്ന പേരിൽ തന്നെ അവർ ഇപ്പോഴും പിടിച്ചുനിൽക്കുന്നു. ചൈനയിൽ നടപ്പിലാകുന്ന കമ്യൂണിസമാണോ എന്ന ചോദ്യം ലോകത്ത് പലയിടത്തും പലരും ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.

    റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+