വില്‍പനയുടെ മായാലോകത്തില്‍ ജീവിതമൊടുങ്ങുമ്പോള്‍
തുച്ഛമായ ശമ്പളത്തിന് വിവിധ വ്യാപാരശാലകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളായ വില്‍പനക്കാരാണ് സെയില്‍സ് ഗേള്‍സ്.എന്തും വില്‍പ്പനച്ചരക്കാവുന്ന ആധുനികകമ്പോളത്തില്‍ ഇവര്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല.
സംസ്ഥാനത്തെ വിവിധ വ്യാപാരശാലകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ തൊഴില്‍പരമായി ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണെന്ന് ഒരു പഠനറിപ്പോര്‍ട്ട് തെളിയിക്കുന്നു.
കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റഡീസിലെ ഡോ.മാര്‍ട്ടിന്‍ പാട്രിക് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മതം, ജാതി, പ്രായം എന്നീ ഘടകങ്ങള്‍ സ്ത്രീവില്‍പനക്കാരെ തിരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നതായി പഠനത്തില്‍ വ്യക്തമായി. പ്രായം കുറഞ്ഞവര്‍ക്കും അവിവാഹിതര്‍ക്കുമാണ് മുന്‍ഗണന.
15നും 30നുമിടയില്‍ പ്രായമുള്ളവരാണ് വില്‍പനക്കാരായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും. ഇവരില്‍ 80 ശതമാനവും അവിവാഹിതരാണ്. ജോലിയില്‍ തുടരുന്നതിന് വിവാഹം പലപ്പോഴും തടസമാകുന്നതായും പഠനത്തില്‍ വെളിപ്പെട്ടു.
ശമ്പളത്തിന്റെ കാര്യത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളാണുള്ളത്. ഇവര്‍ക്ക് കിട്ടുന്ന ഏറ്റവും കുറഞ്ഞ ശമ്പളം 300 രൂപയും ഏറ്റവും കൂടിയ ശമ്പളം 3650 രൂപയുമാണ്. ലേഡീസ് സ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത്. വസ്ത്രവ്യാപാരശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭേദപ്പെട്ട ശമ്പളം നേടാനാകുന്നുണ്ട്.
10 വര്‍ഷത്തിലധികമായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുമുണ്ട്. പ്രതിദിനം 80 രൂപമുതല്‍ 100 രൂപ വരെയാണ് ഇവര്‍ക്ക് നല്‍കുന്ന കൂലി. പ്രമോഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും ഇവര്‍ക്ക് അര്‍ഹതയില്ല.
വീടുകളില്‍ സാധനം കൊണ്ടു നടന്നു വില്‍ക്കുന്നവരുടെ സ്ഥിതി ഇതിലും ശോചനീയമാണ്. 60 രൂപയാണ് ഇവരുടെ ദിവസവരുമാനം. ഇവരുടെ ജോലിക്ക് നിശ്ചിത സമയമില്ല. വിശ്രമത്തിനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ സൗകര്യവും തൊഴിലുടമകള്‍ ചെയ്തു കൊടുക്കാറില്ല. അവധി ലഭിക്കില്ലെന്നതിന് പുറമെ ചെറിയ കുറ്റങ്ങള്‍ക്ക് പീഡനവും ഇവര്‍ നേരിടേണ്ടി വരുന്നു.
വിശേഷാവസരങ്ങളില്‍ ബോണസ് ലഭിക്കാറുണ്ടെങ്കിലും പ്രോവിഡന്റ് ഫണ്ട്, മെഡിക്കല്‍ അലവന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നിഷേധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.