മുന്ന വധം : സി. ബി. ഐ യുടെ വിജയം?
കൊലയ്ക്കു പിന്നില്‍ അബ്കാരി പക
അബ്കാരി രംഗത്തെ ശത്രുതയും രഹസ്യസ്പിരിറ്റു കടത്തിലെ തര്‍ക്കങ്ങളും കാരണം പ്രതി ആസൂത്രിതമായി മുന്നയെ കൊലപ്പെടുത്തിയതാണെന്ന് സി ബി ഐ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. കൃത്യത്തിലുള്ള പങ്കാളിത്തം പ്രതി സമ്മതിച്ചു.അറസ്റിലായ പി വിജയനും സഹോദരന്‍ പി കുമാരനും ഉള്‍പ്പടുന്ന പാറക്കാട് കുടുംബമാണ് മണ്ണാര്‍ക്കാട് താലൂക്കിലെ ചാരായഷാപ്പുകള്‍ ലേലത്തില്‍ പിടിച്ചിരുന്നത്. ഇവിടേയ്ക്ക് തുടക്കക്കാരനായ മുന്ന കടന്നു വന്നതോടെ കടുത്ത മത്സരം ഉണ്ടായി. 1992ല്‍ മണ്ണാര്‍ക്കാട് റേഞ്ചില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുന്നയ്ക്ക് വിജയന്‍ 50, 000 രൂപ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം സ്വീകരിച്ച മുന്നയ്ക്ക് പക്ഷേ, വിജയന്‍ തുക നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും കടുത്ത ശത്രുതയിലായി. വാഗ്ദാനം ചെയ്ത തുക നല്‍കിയില്ലെന്ന് വിജയന്‍ സി ബി ഐ യോട ് സമ്മതിച്ചു.
പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇരുവരും 92 ഏപ്രില്‍ 10 ന് തമ്മില്‍ കാണാന്‍ തീരുമാനിച്ചു. ഏപ്രില്‍ 11 പുലര്‍ച്ചയ്ക്ക് മുന്നയുടെ കരിഞ്ഞ ജഡം കണ്ടെത്തി. 10ാം തീയതി മുതല്‍ പാലക്കാട്ടും കോയമ്പത്തൂരുമായിരുന്നുവെന്നാണ് വിജയന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതു ശരിയല്ലെന്ന് സി ബി ഐ കണ്ടെത്തി.
സാക്ഷിമൊഴി മാറ്റാന്‍ പോലീസ്
മുന്‍ എം എല്‍ എ പി കുമാരന്റെ ഗൂര്‍ഖ സുനിലും കാര്‍ കത്തുന്ന സമയത്ത് അതു വഴി കാര്‍ ഓടിച്ചു പോയ ടാക്സി ഡ്രൈവര്‍ ഗോപി എന്നിവരായിരുന്നു പ്രധാന സാക്ഷികള്‍. പ്രധാന സാക്ഷികളെ ക്രൂരമായി മര്‍ദ്ദിച് മൊഴിമാറ്റിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. ആത്മഹത്യയെന്ന നിലയിലാണ് ഉന്നത ഉദ്യഗസ്ഥര്‍ കേസിനെ സമീപിച്ചത്. കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച ഷൊര്‍ണൂര്‍ ഡി വൈ എസ് പി സതീഷ് അന്വേഷണ ചുമതല ഏറ്റെടുത്തതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരിുന്നു.
1995 ല്‍ സി ബി ഐ കേസന്വേഷണം ഏറ്റെടുത്തതോടെ നേപ്പാളിലേയ്ക്കു പേയ ഗൂര്‍ഖയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സി ബി ഐ ചോദ്യം ചെയ്തു. ഇതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഉന്നതരായ പ്രതികള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ടായിരുന്ന സ്വാധീനം കേസന്വേഷണം വഴിതിരിച്ചു വിടാന്‍ കാരണമായി.
കേസന്വേഷണം വഴിതെറ്റുന്നതില്‍ മനം നൊന്ത ഒരന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നയുടെ അച്ഛന് ചോര്‍ത്തിക്കൊടുത്ത തെളിവും സി ബി ഐയെ സഹായിച്ചു. കാറിന്റെ നമ്പര്‍ പ്ലേറ്റും വിരലിലെ വിവാഹ മോതിരവും കണ്ടാണ് മരിച്ചത് മുന്നയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ കാറിന്റെ താക്കോലോ, ചെരിപ്പിന്റെ അവശിഷ്ടങ്ങളോ, മുന്ന സ്ഥിരമായി ധരിക്കാറുള്ള വാച്ചോ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. അന്വേഷണം എങ്ങുമെത്താതായപ്പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ മുന്നയുടെ അച്ഛന്‍ ഗംഗാധരന്‍ മാസ്ററോട് ഈ വിവരം പറഞ്ഞു ;മാസ്റര്‍ അത് സി ബി ഐ സംഘത്തോടും. വിട്ടു കളഞ്ഞ ഈ കണ്ണികളും പരിശോധിക്കപ്പെട്ടത് പ്രതികള്‍ക്ക് വിനയായി.
മരിക്കുന്നതിനു തലേന്ന് മറ്റൊരു പേരില്‍ മുന്ന പെരിന്തല്‍മണ്ണയില്‍ലെ കെ പി എം ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മുന്നയുടെ കരിഞ്ഞ ജഡത്തില്‍ നിന്ന് ലോഡ്ജിലെ ബില്ല് പോലീസിന് ലഭിച്ചു. എന്നാല്‍ ഏപ്രില്‍ 9ന് മണ്ണാര്‍ക്കാട് മറ്റൊരു ഹോട്ടലില്‍ അബ്കാരികളുടെ ഒരു പാര്‍ട്ടി നടന്നിരുന്നു. ഈ പാര്‍ട്ടിയില്‍ വച്ച് മുന്നയും പ്രതിയും മറ്റു ചിലരുമായി വാക്കേറ്റം നടന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചെങ്കിലും പോലീസും ക്രൈംബ്രാഞ്ചും അത് അവഗണിച്ചു.