Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലീലിന്റെ പ്രതികാരം! ഇതൊരു തുടക്കം മാത്രം? ലീഗിന് പിറകേ ജലീല്‍ ഇറങ്ങുമ്പോള്‍ എന്ത് സംഭവിക്കും...

മുസ്ലീം ലീഗില്‍ നിന്ന് പുറത്ത് വന്ന് മുസ്ലീം ലീഗിന്റെ ഏറ്റവും വലിയ ശത്രുവായി മാറിയ ആള്‍ ആണ് കെടി ജലീല്‍. മുസ്ലീം ലീഗ് പിളര്‍ത്തി ഐഎന്‍എല്‍ ഉണ്ടാക്കിയ ഇബ്രാഹിം സുലൈമാന്‍ സേട്ടിനോട് പോലും ലീഗിന് അത്രയേറെ പകയുണ്ടായിക്കാണില്ല. എന്നാല്‍, ജലീലിനെ കിട്ടാവുന്ന എല്ലാ വടികളും എടുത്ത് അടിക്കുവാന്‍ മുന്നില്‍ നിന്നത് മുസ്ലീം ലീഗ് ആയിരുന്നു.

ആ പകയുടെ പിന്നില്‍ മുസ്ലീം ലീഗ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറി എന്നത് ഒരു പ്രധാന കാരണമേ അല്ല എന്ന് വേണം വിലയിരുത്താന്‍. മുസ്ലീം ലീഗിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്ന് സമ്മാനിച്ച്, അപരാജിതനായി ഇപ്പോഴും ജലീല്‍ മുന്നോട്ട് പോകുന്നു എന്നതാണ് കാരണം. അഞ്ച് വര്‍ഷങ്ങള്‍ നിങ്ങള്‍ എന്റെ പിറകിലായിരുന്നെങ്കില്‍, ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാകുമെന്ന കെടി ജലീലിന്റെ വെല്ലുവിളി വെറുതെയാകാന്‍ ഇടയില്ല. ആദ്യ വെടി അദ്ദേഹം പൊട്ടിച്ചുകഴിഞ്ഞു.

1

കുഞ്ഞാലിക്കുട്ടിയോട് അത്രയേറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു ജലീല്‍. അത് മുസ്ലീം ലീഗ് കാലത്തായിരുന്നു എന്ന് മാത്രം. പികെ കുഞ്ഞാലിക്കുട്ടിയുമായും ലീഗ് നേതൃത്വവുമായും ഉള്ള ജലീലിന്റെ ബന്ധം ഉലയുകയും ഒടുവില്‍ അത് പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. സുനാമി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുമായുള്ള പരസ്യ യുദ്ധം. ഒരു തുറന്ന കത്തില്‍ അത് കത്തിപ്പടരുകയും ചെയ്തു. അതുവരെ യൂത്ത് ലീഗിന്റെ തീപ്പൊരി നേതാവായിരുന്ന ജലീല്‍, ഒറ്റ ദിവസം കൊണ്ട് ലീഗിനെ സംബന്ധിച്ച് ഏറ്റവും വെറുക്കപ്പെട്ടവനായി മാറി.

2

ലീഗിന്റെ പക അതുകൊണ്ടുമാത്രം ആയിരുന്നില്ല. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെയിന്റ് കില്ലറായി, കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചു ജലീല്‍. അതും മുസ്ലീം ലീഗിന്റെ പെരുംകോട്ടയായ കുറ്റിപ്പുറത്ത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പെട്ട് രാജിവയ്‌ക്കേണ്ടി വന്ന കുഞ്ഞാലിക്കുട്ടിയ്ക്ക് പ്രതിച്ഛായാ നഷ്ടം നികത്താനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു ആ തിരഞ്ഞെടുപ്പ്. എന്നാല്‍ സിപിഎം പിന്തുണയോടെ ഇടത് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 8,781 വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തുകയായിരുന്നു.

3

ആ തിരഞ്ഞെടുപ്പില്‍ ഇടി മുഹമ്മദ് ബഷീര്‍ തിരൂരില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച പിപി അബ്ദുള്ളക്കുട്ടിയോടും പരാജയപ്പെട്ടിരുന്നു. എന്നാല്‍ മുസ്ലീം ലീഗിന് ഏറ്റവും ക്ഷതം സൃഷ്ടിച്ചത് കുറ്റിപ്പുറത്തെ തോല്‍വിയായിരുന്നു. 1957 ലെ തിരഞ്ഞെടുപ്പ് മുതല്‍ ഒരിക്കല്‍ പോലും മുസ്ലീം ലീഗ് തോല്‍ക്കാത്ത കുറ്റിപ്പുറത്തായിരുന്നു, പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവിനെ, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ഒരാള്‍ തോല്‍പിച്ചുകളഞ്ഞത്. പകജനിക്കാന്‍ അത് തന്നെ ധാരാളമായിരുന്നു. പിന്നീട് കുറ്റിപ്പുറം നിയമസഭാ മണ്ഡലം തന്നെ ഇല്ലാതായി, പകരം തവനൂര്‍ വന്നു. അതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കെടി ജലീല്‍ വിജയം ആവര്‍ത്തിക്കുകയും ഒരിക്കല്‍ മന്ത്രിയാവുകയും ചെയ്തു.

4

കുറച്ചുകാലമായി മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം ശക്തി പ്രാപിച്ചുവരികയാണ്. തിരഞ്ഞെടുപ്പുകളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ ഇറക്കിയാണ് പലപ്പോഴും അപ്രതീക്ഷത ഇടത് വിജയങ്ങള്‍ സാധ്യമായിട്ടുള്ളത്. മുസ്ലീം സമുദായവുമായി ഇടതുപക്ഷത്തിന്റെ സംവാദം ഏറ്റവും സാധ്യവും ലളിതവും ആക്കിയതില്‍ കെടി ജലീലിന് വലിയ പങ്കുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മുന്നണിയിലോ പാര്‍ട്ടിയിലോ അംഗമല്ലാത്ത ജലീലിന് സിപിഎമ്മിനോട് ചേര്‍ന്ന് എപ്പോഴും മികച്ച പരിഗണന കിട്ടിപ്പോന്നിരുന്നു.

5

യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരിക്കെ ആണ് കെടി ജലീല്‍ പാര്‍ട്ടി വിടുന്നത്. അതുകൊണ്ടാണോ എന്നറിയില്ല, കെടി ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മുസ്ലീം ലീഗ് എപ്പോഴും ചുമതലപ്പെടുത്തിയിരുന്നത് യൂത്ത് ലീഗ് നേതാക്കളെ ആയിരുന്നു. പികെ ഫിറോസ് ആയിരുന്നു എപ്പോഴും ഇതിന് മുന്നിട്ടിറങ്ങിയിരുന്നത്. പലപ്പോഴും ജലീലിനെ വിറപ്പിക്കാനും പികെ ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് തള്ളിക്കളയാന്‍ കഴിയില്ല. എന്തായാലും മാധ്യമങ്ങളുടെ പരിലാളന തീരെ കിട്ടാതെ പോയ ഒരു നേതാവായിരുന്നു കെടി ജലീല്‍.

6

ബന്ധുനിയമന വിവാദം, മാര്‍ക്ക് ദാന വിവാദം, ഭൂമി വിവാദം, ഗവേഷണ പ്രബന്ധ വിവാദം തുടങ്ങി മന്ത്രിയായിരിക്കെ ജലീലിനെതിരെ യൂത്ത് ലീഗ് കൊണ്ടുവന്ന ആരോപണങ്ങള്‍ പലതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഖുറാന്‍ കടത്ത് കേസില്‍ ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍, അത് ഏറ്റവും ആഘോഷിച്ചത് മുസ്ലീം ലീഗും യൂത്ത് ലീഗും ആയിരുന്നു. മന്ത്രിസഭയുടെ അവസാന കാലത്ത് കെടി ജലീലിന് രാജിവയ്‌ക്കേണ്ടി വന്നത് ബന്ധുനിയമന വിവാദത്തില്‍ ആയിരുന്നു. ലോകായുക്ത ഉത്തരവിനെ തുടര്‍ന്നായിരുന്നു ആ രാജി. എന്നിരുന്നാലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജലീല്‍ തവനൂരില്‍ മത്സരിക്കുകയും സീറ്റ് നിലനിര്‍ത്തുകയും ചെയ്തു.

7

തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിപ്പോന്നത് യൂത്ത് ലീഗ് ആണെങ്കിലും, അതിന് പിന്നില്‍ ആരെന്ന് കെടി ജലീലിനോട് ആരും പറയേണ്ടതില്ല. അതുകൊണ്ട് തന്നെയാണ് പികെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വച്ച് ജലീല്‍ ആദ്യബോംബ് പൊട്ടിച്ചിരിക്കുന്നത് എന്ന് കരുതാം. ചെറിയ കളികള്‍ക്കല്ല താന്‍ ഇറങ്ങുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു എന്ന വാര്‍ത്ത ആദ്യം പുറത്ത് വിട്ടതും ജലീല്‍ തന്നെ. അണികള്‍ക്കും അനുഭാവികള്‍ക്കും ഇടയില്‍ മുസ്ലീം ലീഗിന് വലിയ ഡാമേജ് സൃഷ്ടിച്ചേക്കാവുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ജലീല്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

8

'കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്റെ പിറകില്‍ ആയിരുന്നെങ്കില്‍, ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാകും' എന്നാണ് നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയോടും മുസ്ലീം ലീഗിനോടും ആയി കെടി ജലീല്‍ പറഞ്ഞത്. ഈ ഒരു ആരോപണം ഉന്നയിച്ചതോടെ എല്ലാം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണം തന്നെ ആയിരുന്നു അത്. പികെ കുഞ്ഞാലിക്കുട്ടിയുടേയും മകന്റേയും സാമ്പത്തിക ഇടപടുകളില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അഞ്ച് കൊല്ലം നീണ്ട വേട്ടയാടലിന് മറുപടിയായി എന്തൊക്കെ അസ്ത്രങ്ങളാണ് ജലീലിന്റെ ആവനാഴിയില്‍ അവശേഷിക്കുന്നത് എന്നാണ് ഇനി അറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+