പടർന്നുപോയ ഒരു ചുവന്ന ലിപ്സ്റ്റിക്ക്: ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുർഖ എന്ന ചിത്രത്തെക്കുറിച്ച്...
ലിഡിയ ജോയ്
സെൻസർ ബോർഡ് പ്രശ്നങ്ങളിൽ തടയപ്പെട്ട സ്ത്രീ പക്ഷ സിനിമ, വളരെ പ്രകോപനപരമായ സോഷ്യൽ മീഡിയ വിഷ്യൽ മീഡിയ പ്രമോഷനുകളിലൂടെ നെടിയെടുത്ത റിലീസ് അനുമതി, കലാപങ്ങൾക്ക് ശേഷം വിവാദമുയർത്താൻ കെൽപ്പുള്ള ഒരു പോസ്റ്ററുമായി റിലീസ്. Lipstick Under my Burkha എന്ന അന്താരാഷ്ട്ര മേളകളിൽ അഭിനന്ദനം ഏറ്റ് വാങ്ങിയ ചലച്ചിത്രം പ്രതീക്ഷകളുണർത്തിയത് അതൊക്കെ കൊണ്ട് തന്നെയാണ്.
ബോപ്പാലിലെ താഴേക്കിട മധ്യവർഗ്ഗക്കാർക്കാരുടെ തിരക്ക് പിടിച്ച ഗലികളിലൊന്നിലെ ഹവായി മഹലെന്ന തകർന്ന് വീഴാറായ ഒരു വീട്ടിനുള്ളിൽ നിന്ന് അവരവരുടെ അനുവദിനീയമായ നിയന്ത്രണരേഖകൾക്കപ്പുറത്തേയ്ക്ക് സ്വപ്നം കാണുന്ന നാല് സ്ത്രീകളുടെ കഥയാണ് ഈ ചുവന്ന ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖാ.. ബുർഖാ എന്നത് നിയന്ത്രണരേഖകളുടെ സമൂഹത്തിന്റെ കാഴ്ചപാടുകളുടെ ചില സമയങ്ങളിൽ സ്വയം മറയാൻ ഉപയോഗിക്കുന്ന തിരശ്ശീലയായി കൂടി ചിത്രീകരിക്കപ്പെടുന്നു. - Lipstick Under my Burkha എന്ന ചിത്രത്തേപ്പറ്റി ലിഡിയ ജോയ് എഴുതുന്നു..
നാല് സ്ത്രീകളുടെ കഥ
സ്വന്തം ജോലി പോയിട്ടും അതിനെ പറ്റി കളവ് പറയുകയും അന്യസ്ത്രീയുമായി ബന്ധം വയ്ക്കുകയും ഭാര്യയെ ഒരു ഉപകരണത്തെ പോലെ ഉപയോഗിക്കുകയും ചെയ്യുന്ന ഭർത്താവുള്ള ഷിറീൻ (കൊങ്കണ സെൻ) അവളുടെ സ്വകാര്യ ലോകത്ത് ആദരിക്കപ്പെടുന്ന ഒരു സെയിൽസ് ഗേളും സമൂഹത്തിന്റെ ചുളിഞ്ഞ മുഖങ്ങൾക്ക് നേരെ തലയുയർത്തി നിൽക്കാൻ കെൽപ്പുള്ളവളുമാണ്.
ഒന്നാം വർഷ ഡിഗ്രിക്കാരിയായ റെഹാന (പ്ളാബിത ബോർതാക്കൂർ) വീട്ടിലെ അവസാന തിരിയണയുന്നത് വരെ ജോലി ചെയ്യുന്നവളും പിതാവിന്റെ നോട്ടത്തിനും ശബ്ദത്തിനും മുന്നിൽ ഭയന്ന് ചലനമറ്റ് നിന്ന് പോവുന്നവളാണെങ്കിലും അവളുടെ ബുർഖയില്ലാത്ത ലോകത്ത് മിലി സൈറസിനേയും ബാക്ക് സ്ട്രീറ്റ് ബോയ്സിനേയും അരാധിക്കുകയും അവതരിപ്പിക്കുകയും അവരിലൊരാളായി തീരാൻ സ്ഥിരം മാളുകളിൽ നിന്ന് മോഷ്ടിക്കുകയും ചെയ്യുന്നു.
സിനിമ നല്‍കുന്ന കാഴ്ചകള്‍
ബ്യൂട്ടിപാർലർ ജോലിക്കാരിയായ ലീല (ആഹാന കുമ്ര) അവളുടെ സ്വപ്നങ്ങളിൽ ലോകം ചുറ്റി സഞ്ചരിക്കുന്നവളും സ്വന്തം ബിസിനസ്സ് ഐഡിയകളെ പറ്റി നല്ല വിശ്വാസമുള്ളവളും ആണ്. അവളെ സംശയിക്കുന്നവനും സഹായിക്കാൻ മുതിരാത്തവനുമായ കാമുകനും ഒരിക്കലും അംഗീകരിക്കാനാവാത്ത ചുറ്റുപാടുകളിൽ നിൽക്കുന്ന ഭാവിവരനും ഇടയിൽ പെട്ട് ഉഴലുന്നതാണ് യഥാർത്ഥ ജീവിതം.
ബൂവാജി എന്നറിയപ്പെടുന്ന ഉഷ (രത്ന പാഠക്ക്) യാവട്ടെ, ഹവായി മഹൽ പൊലീസ് സർക്കാർ സന്നാഹങ്ങളൊടെ വന്ന് തകർക്കാൻ ശ്രമിക്കുന്നവരെ വരെ നേരിടൂന്ന സ്വന്തം ആണ്മക്കളേക്കാളും കഴിവുള്ള മദ്ധ്യവയസ്കയാണ്, അവർ വായിക്കുന്ന ഒരു പൈങ്കിളി കഥയിലൂടെയാണ് സിനിമ നാല് സ്ത്രീകളുടെ ജീവിതത്തിന്റെ അടച്ചിട്ട വാതിലുകൾക്കിരുപുറവുമുള്ള കഥകൾ കാഴ്ചയാക്കുന്നത്.
നിരാശപ്പെടുത്തുന്ന നിലപാടുകൾ
ശക്തമായ നിലപാടുകളും പ്രതിബദ്ധങ്ങളെ അതീജീവിക്കാൻ കെൽപ്പുള്ളവരായി ചിത്രീകരിക്കപ്പെട്ട കഥാപാത്രങ്ങൾ പക്ഷെ നിർഭാഗ്യവശാൽ നിലനിൽപ്പിന്റെ നിർണ്ണായക ഘട്ടങ്ങളിൽ ചേറുത്ത് നിൽക്കുകയോ പ്രതികരിക്കുകയോ സ്വന്തമായോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നില്ല. കഥയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്നതും സ്ത്രീയപക്ഷമെന്നല്ല ഒരു സ്ത്രീ പ്രമേയം കൂടി ഈ സിനിമ ചർച്ച ചെയ്യുന്നില്ല എന്ന തിരിച്ചറിവുണ്ടാകുന്നത്.
ഭർത്താവിന്റെ കള്ളങ്ങൾ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാതെ കുടുംബത്തിന്റെയും സ്വന്തം ജീവിതത്തിന്റെയും ചുക്കാൻ തിരിച്ച് പിടിക്കാതെ നിശ്ശബ്ദയാവുന്ന ഷെരീനും, സ്വപ്നങ്ങളുടെ ഗ്യാങ്ങിൽ ചേരാൻ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സെക്‌സിന്റെയും കൂട്ട് പിടിക്കേണ്ടി വരുന്നത് കൊണ്ട് തോറ്റു പോയി എന്ന ഫലമെഴുതുന്ന രഹാനയും സ്‌കൂട്ടി വിറ്റ പൈസയിൽ ടിക്കറ്റു ബുക്ക് ചെയ്തിട്ടും പോവാനാവാതെ കാമുകനെ തെറ്റി ചെന്ന് കയ്യേറ്റം ചെയ്യപ്പെടുന്ന ലീലയും ഭക്തി പുസ്തകങ്ങൾക്കിടയിൽ നിന്ന് പൈങ്കിളി പുസ്തങ്ങൾ പിടിക്കപ്പെടുമ്പോൾ തകർന്ന് പോവുന്ന ബൂവാജിയും സിനിമ ഒരു സ്ത്രീ പക്ഷ ചിത്രമെന്ന നിലയിൽ കാണാനെത്തുന്ന സാധാരണ സ്ത്രീകളെ നിരാശരാക്കുന്നു.
വിവാദം: സിനിമ മാർക്കറ്റിങ്ങിലെ സ്ഥിരം ചേരുവ
നിർമാതാക്കളിൽ ഒരാളായ എക്ത കപൂറും സംവിധായക അലംകൃത ശ്രീവാസ്തവയും വിഷ്യൽ മീഡിയ വഴിയും സോഷ്യൽ മീഡീയ വഴിയുമുള്ള പ്രമോഷനുകളിൽ ഈ ചിത്രത്തിന്റെ സ്ത്രി പക്ഷ സിനിമയെന്നും സ്ത്രീ പുരോഗമനാത്മഗ ചിത്രമെന്നും ഒക്കെ ഉത്ഘോഷിച്ചിരുന്നു.
പക്ഷേ നിർഭാഗ്യവശാൽ ഈ ചിത്രം അവസാനിക്കുമ്പോൾ പുരോഗമാത്മക സ്ത്രീത്വം എന്നതിലുപരി സ്ത്രീ രഹസ്യങ്ങളുടെ അറകൾ എന്ന പേരിൽ ഇക്കിളി മസാലകൾ നിറച്ച് ചിലവാകാൻ സെൻസർ ബോർഡും വിവാദ പോസ്റ്ററും ഉപയോഗിച്ച ഒരു ആവറേജ് പടം എന്നത് പ്രതീക്ഷകളുടെ മങ്ങലേൽപ്പിക്കുന്നു.
എക്ത കപൂറിന്റെ സീരിയലുകൾ ഒരു സ്ഥിരം ചേരുവയുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ പ്രതികരിക്കുന്ന നാടകീയ രംഗങ്ങൾ ചേർത്തൊരുക്കിയ ട്രെയിലറുകൾ. ആകാംഷയുണർത്തുന്ന അവകാശവാദങ്ങൾ പിന്നെ പഴകിപതഞ്ഞ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ ആക്കി പുതിയ നിറം കൊടുക്കുന്ന രീതി.
സ്ത്രീപക്ഷ സിനിമകൾ എന്ന മസാലക്കൂട്ടുകൾ
ശക്തമായ സ്ത്രീപക്ഷ സിനിമകൾ എന്ന പേരിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന ഈ ചിത്രങ്ങൾ യഥാർത്ഥത്തിൽ അറ്റമില്ലാത്ത നിയന്ത്രണങ്ങൾക്കും കുതറി മാറാൻ ശ്രമിക്കുമ്പോൾ സ്വയം എത്തിപെടുന്ന ചുഴികൾക്കും ഇടയിൽ പെട്ട ഭൂരിപക്ഷം സ്ത്രീകളേയും മിക്കസമയങ്ങളിലും കാഴ്ചക്കാർ മാത്രമാവുന്ന സമൂഹത്തേയും വലിയൊരു അളവിൽ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.
അലംകൃതയുടെ സ്ത്രീകൾ തമാശ പറയുന്നവരും അവസത്തിനൊത്ത് പ്രവർത്തിക്കാൻ കെൽപ്പുള്ളവരും ആകുമ്പോഴും ആവശ്യസമയത്ത് പ്രതികരിക്കാതിരിക്കുകയും സ്വയം ചുരുങ്ങുകയും ചെയ്യുന്നത് വഴി തങ്ങൾക്കും മറ്റുള്ളവർക്കും തലയുയർത്തി ജീവിച്ച് കാണിക്കാനുള്ള അവസരം നഷ്ടപെടുത്തുകയാണ്.