കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം എന്നും ലീഗിനൊപ്പം.. വിപി സാനുവിന്റെ യുവത്വത്തിൽ പ്രതീക്ഷവെച്ച് സിപിഎം!
ന്യൂനപക്ഷ രാഷ്ട്ട്രീയമാണ് മലപ്പുറത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം. അതു കഴിഞ്ഞു മാത്രമേയുള്ള മറ്റെന്തും. ഇതുവരെ അതായിരുന്നു. ഇനിയും അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഇക്കാര്യം മനസ്സിലാക്കിയാണ് മുന്നണികളെല്ലാം മലപ്പുറത്തെ പ്രചാരണത്തിന്റെ ഉള്ളടക്കം നിശ്ചയിച്ചിട്ടുള്ളതും തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതും.
മുസ്ലിം വോട്ടര്‍മാര്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ലീഗ് രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത അമരക്കാരനായ പി.കെ. കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ പ്രധാന എതിരാളി എല്‍ഡിഎഫിലെ വി.പി. സാനു എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടയ്ക്കലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന വി. ഉണ്ണികൃഷ്ണനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ കോട്ട
മൂന്നു തവണ മന്ത്രിയും ഏഴ് തവണ എംഎല്‍എയും ആയ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലം കൈവെള്ളയിലെ വരപോലെ സുപരിചിതം. ലീഗിന്റെ ദേശീയ മുഖമായ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറക്കിയത്. ഉപതെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനേക്കാള്‍ അധികം വോട്ട് നേടിക്കൊണ്ട് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ ആവര്‍ത്തിക്കുന്നു.

ചില്ലറക്കാരനല്ല
യുഡിഎഫ് രാഷ്ട്രീയത്തിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ട്. ദേശീയ തലത്തില്‍ ന്യൂനപക്ഷ സംരക്ഷണത്തിന് കോണ്‍ഗ്രസ് ചേരിയെ ശക്തിപ്പെടുത്തേണ്ടത് എത്രമാത്രം നിര്‍ണായകമാണെന്ന കാര്യം പ്രചാരണത്തില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിത്വത്തില്‍ ഊന്നിയും പ്രചാരണം പുരോഗമിക്കുന്നു. ലീഗ് പ്രതിനിധികള്‍ കാലങ്ങളായി മണ്ഡലത്തിന്റെ ക്ഷേമത്തിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വെല്ലുവിളിക്കാൻ വിപി സാനു
യുവ നേതാവായ വി.പി. സാനുവിനെ മുന്നില്‍ നിര്‍ത്തി എല്‍ഡിഎഫും പറയുന്നത് ന്യൂനപക്ഷ രാഷ്ട്രീയം തന്നെ. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കാവല്‍ക്കാര്‍ ഇടതുപക്ഷമാണെന്നും അതിനായി തങ്ങളെ ജയിപ്പിക്കണമെന്നും അവര്‍ പറയുന്നു. മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ഇറങ്ങിപ്പോയത് യുഡിഎഫ് മുന്നണിയുടെ ഇക്കാര്യത്തിലെ സമീപനം വ്യക്തമാക്കുന്നതാണെന്നും പ്രചാരണ യോഗങ്ങളില്‍ അവര്‍ ഊന്നുന്നു. മലപ്പുറമായി തീര്‍ന്ന പഴയ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ടി.കെ. ഹംസയെ മത്സരിപ്പിച്ച് 2004ല്‍ തങ്ങള്‍ ജയിച്ച കാര്യവും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. മുന്നണിയിലെ സ്ഥാനാര്‍ഥികളില്‍ ബേബിയാണ് വി.പി.സാനു.

മത്സരത്തിന് ബിജെപിയും
കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍, സാമ്പത്തിക സംവരണം തുടങ്ങിയ കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രചാരണം. വലിയ പ്രതീക്ഷകള്‍ ഒന്നും വെച്ചുപുലര്‍ത്തുന്നില്ലെങ്കിലും തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കണമെന്ന് ലക്ഷ്യമിട്ടാണ് അവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി അവരുടെ അമരക്കാരന്‍ പി. അബ്ദുള്‍ മജീദ് ഫൈസി മത്സര രംഗത്തുള്ളത് മുസ്ലിം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തും. വിശേഷിച്ചും യുവ വോട്ടര്‍മാരുടെ കാര്യത്തില്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും എസ്ഡിപിഐ നേതൃത്വവും തമ്മില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ച മാധ്യമവാര്‍ത്തയായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

വിവാദങ്ങളും ഇഷ്ടം പോലെ
കൂടിക്കാഴ്ച സംബന്ധിച്ച് ലീഗും എസ്ഡിപിഐയും രണ്ട് തരത്തിലെ വിശദീകരണങ്ങള്‍ നല്‍കിയത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരുന്നു. ഇതിനുശേഷമായിരുന്നു സ്ഥാനാര്‍ഥിയെ എസ്ഡിപിഐ രംഗത്ത് ഇറക്കിയത്. എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടി ലീഗിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപി സ്ഥാനാര്‍ഥിയായി നിസാര്‍ മേത്തറും രംഗത്തുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചാണ് പ്രചാരണം പൊടിപൊടിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ മുസ്ലിംവിരുദ്ധ രാഷ്ട്രീയം, സാമ്പത്തിക സംവരമം, മുത്തലാഖ് ബില്ല്, ലീഗ് എസ്ഡിപിഐ കൂടിക്കാഴ്ച തുടങ്ങിയ ഒട്ടേറെ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങള്‍. കോഴിക്കോട് വിമാനത്താവളം, റെയില്‍വെ വികസനം, കേന്ദ്ര പദ്ധതികളിലെ മലപ്പുറത്തോടുള്ള ചിറ്റമ്മ നയം തുടങ്ങിയ കാര്യങ്ങള്‍ പ്രചാരണത്തില്‍ കടന്നുവരുന്നു. അക്രമ രാഷ്ട്രീയം, രമ്യ ഹരിദാസിനതിരായ വിവാദ പ്രസംഗം തുടങ്ങിവയും പലരൂപത്തില്‍ മുന്നണികള്‍ ഉയര്‍ത്തുന്നു.

ചരിത്രം പറഞ്ഞാൽ ഇങ്ങനെ
പഴയ മഞ്ചേരി മണ്ഡലമാണ് പിന്നീട് മലപ്പുറമായത്. ഇവിടെ 2004ല്‍ ടി.കെ. ഹംസ വിജയച്ചതൊഴിച്ചാല്‍ മറ്റാരേയും ഇടതു മുന്നണിക്ക് വിജയിപ്പിക്കാന്‍ ആയിട്ടില്ല. മണ്ഡലം മലപ്പുറമായി പുനര്‍നിശ്ചയിച്ചശേഷം 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് 1,15,597 വോട്ടുകള്‍ക്ക് ടി.കെ. ഹംസയെ പരാജയപ്പെടുത്തി. 2014ലെ തെരഞ്ഞെടുപ്പിലാകട്ടെ സിപിഎം നേതാവ് പി.കെ. സൈനബയെ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇ. അഹമ്മദ് പരാജയപ്പെടുത്തിയത്. എന്നാല്‍ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വന്‍വിജയം നേടാനായെങ്കിലും ഭൂരിപക്ഷം കുറഞ്ഞ് 1,71,023 ആയി. കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം. ഈ ഏഴ് നിയമസഭ മണ്ഡലങ്ങളും ലീഗിന്റെ കൈപ്പിടിയിലാണ്.












Click it and Unblock the Notifications