അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജന്‍ ആരായിരുന്നു
രാജന് എന്താണ് സംഭവിച്ചത്... ഒരുപാട് കാലം ഓരോ മലയാളികളും ഉള്ളില്‍ കൊണ്ടുനടന്ന ഒരു ചോദ്യമായിരുന്നു ഇത്. ഈച്ചര വാര്യര്‍ എന്ന കോളേജ് അധ്യാപകനായ പിതാവിന്റെ നിരന്തരമായ നിയമ യുദ്ധത്തിനൊടുവില്‍ കേരളത്തിന്റെ പോലീസ് രാജനെ കൊന്ന് കളഞ്ഞുവെന്ന് തെളിഞ്ഞു. അപ്പോഴും രാജന്റെ മൃതദേഹം എന്തുചെയ്‌തെന്ന് വ്യക്തമല്ല.
രാജന്റെ അമ്മ, മകന്‍ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന് കാത്തിരുന്ന് മനസ്സ് കലങ്ങി മരിച്ചു. ഈച്ചരവാര്യയും ഇപ്പോള്‍ ജീവനോടില്ല. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി ഓര്‍ക്കുന്നു.... എന്താണ് രാജന്റെ കഥ...

പി രാജന്‍
പ്രൊഫ. ഈച്ചരവാര്യരുടെ മകനായ രാജന്‍ കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. 1976 മാര്‍ച്ച് 1 ന് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ രാജനെ പിന്നീട് പുറംലോകത്തെ ആരും കണ്ടിട്ടില്ല.

നക്‌സല്‍ ബന്ധം
നക്‌സല്‍ ബന്ധം ആരോപിച്ചാണ് രാജനെ അറസ്റ്റ് ചെയ്യുന്നത്. കോഴിക്കോട് ഫറൂഖ് കോളേജില്‍ നടന്ന യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ഒരു ഗാനം ആലപിച്ച് മടങ്ങുമ്പോഴായിരുന്നു രാജനേയും സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തത്.

മകന് വേണ്ടി
പോലീസ് പിടിച്ചുകൊണ്ടുപോയ മകനെ തിരഞ്ഞ് പിതാവ് ഈച്ചരവാര്യര്‍ ഇറങ്ങി. അടുത്ത പരിചയക്കാരനായിരുന്നു അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോന്‍. പക്ഷേ നീതി ലഭിച്ചില്ല.

അച്യുതമേനോന്‍
അടിയന്തരാവസ്ഥക്കാലത്ത് കേരളം ഭരിച്ചിരുന്നത് സിപിഐ നേതാവ് സി അച്യുതമേനോനായിരുന്നു. മേനോനില്‍ നിന്ന് മോശം പെരുമാറ്റം സഹിക്കേണ്ടിവന്നുവെന്ന് ഈച്ചരവാര്യ പിന്നീട് ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ എഴുതി.

കരുണാകരന്
കെ കരുണാകരനായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി. അടിയന്തരാവസ്ഥക്കാലത്തെ പോലീസ് പീഡനങ്ങള്‍ക്ക് സമ്മതം മൂളിയത് കരുണാകരനാണെന്നാണ് ആക്ഷേപം.

രാജനെപ്പറ്റി
പോലീസ് കസ്റ്റഡിയില്‍ വച്ച് രാജന് എന്ത് സംഭവിച്ചു എന്ന് കരുണാകരന് അറിയാമായിരുന്നു എന്നാണ് ഈച്ചരവാര്യ വിശ്വസിച്ചിരുന്നത്.

ജയറാം പടിക്കല്‍
അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ജയറാം പടിക്കലായിരുന്നു നക്‌സല്‍ വേട്ടക്ക് നേതൃത്വം നല്‍കിയിരുന്നത്. രാജന്‍ വധക്കേസില്‍ പ്രതിസ്ഥാനത്തുള്ളത് ജയറാം പടിക്കലും പുലിക്കോടന്‍ നാരായണനും തന്നെ.

എന്ത് സംഭവിച്ചു
കക്കയത്തെ പോലീസ് ക്യാമ്പില്‍ ക്രൂരമര്‍ദ്ദനമേറ്റ് രാജന്‍ കൊല്ലപ്പെട്ടു എന്നാണ് കൂടെ പിടിക്കപ്പെട്ട പലരും പറയുന്നത്. ഒടുവില്‍ സിബിഐ അന്വേഷണത്തിലും അത് കണ്ടെത്തി. പക്ഷേ രാജന്റെ മൃതദേഹം എന്ത് ചെയ്തു എന്ന് ആര്‍ക്കും കണ്ടെത്താനായില്ല.

ഇപ്പോള്‍ പറയുന്നത്
രാജന്‍ കൊല്ലപ്പെട്ടത് കക്കയത്തെ ക്യാന്പില്‍ വച്ചല്ലെന്നാണ് ഇപ്പോള്‍ വന്ന വെളിപ്പെടുത്തല്‍. കൂത്താട്ടുകുളത്തെ ഇപ്പോഴുള്ള മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെ ഫാക്ടറിയില്‍ വച്ചാണെന്നാണ് പോലീസിലെ ഒരു മുന്‍ കരാർ ഡ്രൈവര്‍ പറയുന്നത്.

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
രാജനെക്കുറിച്ചും, രാജന്റെ തിരോധാനത്തെക്കുറിച്ചുള്ള തന്റെ അന്വേഷണത്തെക്കുറിച്ചും ടിവി ഈച്ചരവാര്യര്‍ എഴുതിയ പുസ്തകമാണ് ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍. നിറകണ്ണുകളോടെയാണ് മലയാളികള്‍ ഈ പുസ്തകം വായിച്ചത്.












Click it and Unblock the Notifications