ഇളനീർ മാത്രം കൊടുത്ത് കാന്‍സർ ചികിത്സ... വ്യാജവൈദ്യം സഹോദരിയെ കൊന്നതെങ്ങനെ.. വഹീദ് സമൻ എഴുതുന്നു!!
വഹീദ് സമൻ
ഒട്ടേറെ ആത്മനിന്ദയോടെയും സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. അക്ഷരങ്ങൾക്ക് മുന്നിലിരിക്കുമ്പോൾ ഇത്രയേറെ ആത്മസംഘർഷത്തോടെ കടന്നുപോയിട്ടില്ല, ഇതിന് മുമ്പൊരിക്കലും. ഈ ദിവസം, ഡിസംബർ - മൂന്ന്. ഒരു വേർപാടിന്റെ നാലാം വാർഷികമാണ്. ആ ശൂന്യതയുണ്ടാക്കിയ സങ്കടം ഒരു പെരുംകടൽ പോലെ മുന്നിലുണ്ട്. ഒരിക്കലും മറിക്കടക്കാനാകാത്ത വിധം ആ കടൽ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നു. പറയാൻ പോകുന്നത് അവരെ പറ്റിയാണ്. എന്റെ ഇത്താത്തയെ പറ്റി. അവരൊരു തണൽ മരമായിരുന്നു. നന്മകൾ മാത്രമാണ് അവർ നൽകിയത്. ഉമ്മക്കൊപ്പം കണ്ടിരുന്ന ഒരാൾ. ഇത്താത്ത യാത്ര പറഞ്ഞുപോയ ദിവസമാണിന്. ഡിസംബർ മൂന്നിന് പുലർച്ചെ..
ദുരിത മുഖത്ത് രക്ഷകനായി വീണ്ടും വിഎസ്; ഇത് സിപിഎമ്മിനെ രക്ഷിക്കാനോ? പിണറായിയുടെ മാസ്റ്റർ സ്ട്രോക്ക്!
കണ്ണിലൊരു ചെറിയ ചുവപ്പുമായാണ് ഇത്താത്ത ആശുപത്രിയിൽ പോയത്. കുറെ ദിവസം മരുന്നൊക്കെ ഉപയോഗിച്ചെങ്കിലും അതിന് മാറ്റമുണ്ടായില്ല. പിന്നീടാണ് ചേലേമ്പ്രയിലെ ഒരു വൈദ്യശാലയെ പറ്റി ഇത്താത്തയോട് ആരോ പറഞ്ഞത്. ജേക്കബ് വടക്കുംചേരിയുടെ സ്ഥാപനമായിരുന്നു അത്. അവിടെ അഡ്മിറ്റാകാനായിരുന്നു ഉപദേശം. ഒരാഴ്ച്ചയോളം അവിടെ കിടന്നെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. ആകെ മരുന്നായി നൽകിയത് ഇളനീർ മാത്രം. ഇളനീർ കുടിച്ചാൽ സുഖമാകുമെന്ന് ഇത്താത്തയെ അവർ പറഞ്ഞു വിശ്വസിപ്പിച്ചു.
അവിടുത്തെ ചികിത്സ കൊണ്ട് അസുഖം ഭേദമായി എന്ന് പറഞ്ഞ് കുറെ ആൾക്കാരെ വൈകുന്നേരങ്ങളിൽ കൊണ്ടുവരും. അവരുടെ വീരകഥകൾ കേട്ട് രോഗികളുടെ ആത്മവിശ്വാസം കൂടും. ആത്മവിശ്വാസത്തിനൊപ്പം രോഗവും കൂടും. ഈ ദിവസങ്ങളിൽ ഞാൻ വിദേശത്തായിരുന്നു. ഇത്താത്തയെ പതിവായി വിളിക്കുമ്പോഴും പറയും. സുഖമുണ്ട് ബാവേ, നീ ബേജാറാകണ്ട. ഈ ജേക്കബ് വടക്കുംചേരിയെന്ന ഗജലോക ഫ്രോഡിനെ പറ്റി ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ, അവിടെനിന്നുള്ള ബ്രയിൻവാഷ് അതിലുമധികമായിരുന്നു. പിന്നീട് ഒരു ദിവസം രാവിലെയാണ് ജേക്കബ് വിളിച്ചുപറയുന്നത്. ഇവരെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോയി പെട്ടെന്ന് ഗ്ലൂക്കോസ് നൽകണമെന്ന്.
അപ്പോഴേക്കും ഇത്താത്ത ആകെ അവശയായിരുന്നു. സംസാരിക്കാൻ പോലും കഴിയാത്തവിധം. രാമനാട്ടുകരയിലെ കെയർവെൽ ആശുപത്രിയിൽ കൊണ്ടുപോയി ഡ്രിപ്പ് നൽകി. അവർ ഉടനെ വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മിംസിലേക്കെത്തിച്ചു. രക്തപരിശോധയിൽ രക്താർബുദമാണെന്ന് തെളിഞ്ഞു. അപ്പോഴേക്കും സമയം വൈകിയിരുന്നു. എങ്കിലും അവർ പരമാവധി നോക്കി. പിന്നീട് തിരുവനന്തപുരം ആർ.സി.സിയിലേക്ക് മാറ്റി. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം. ദുനിയാവിന്റെ അറ്റംവരെ കൊണ്ടുപോകാൻ ഞങ്ങൾ തയ്യാറായിരുന്നു. പക്ഷെ... ഡിസംബർ മൂന്നിന് രാവിലെയാണ് ഇത്താത്തയുടെ മോൻ വിളിച്ചു പറയുന്നത്. ഉമ്മ പോയിട്ടോ എന്ന്..