വിധിയെഴുത്ത് എന്നും ഭരിക്കുന്നവര്‍ക്കെതിരെ
തിരുവനന്തപുരം: ഭരിക്കുന്ന കക്ഷിക്കെതിരെയുള്ള വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രവണതയാണ് സംസ്ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും കണ്ടത്. ഭരണകക്ഷിയെ താഴെയിറക്കി പ്രതിപക്ഷത്തെ അധികാരത്തിലേറ്റുന്ന മലയാളിയുടെ പതിവ് ഇത്തവണയും തെറ്റിയില്ല.
രാഷ്ട്രീയനിരീക്ഷകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമല്ലാത്ത ഒരു ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. യുഡിഎഫ് നേടിയ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല എന്നുമാത്രം.
അധികാരത്തില്‍ വീണ്ടും തിരിച്ചെത്തണമെങ്കില്‍ വളരെ മികച്ച ഒരു ഭരണം കാഴ്ചവെച്ചാല്‍ മാത്രമേ കഴിയൂ എന്നാണ് ഈ തിരഞ്ഞെടുപ്പും ഇരുമുന്നണികള്‍ക്കും നല്‍കുന്ന പാഠം. നല്ല ഭരണം കാഴ്ച വെച്ചില്ലെങ്കില്‍ ഈ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ദുര്‍വിധിയായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടാവുകയെന്ന് എ.കെ.ആന്റണി ചൂണ്ടിക്കാട്ടിയത് യാഥാര്‍ഥ്യബോധത്തോടെയാണ്.
സംസ്ഥാനത്തിന്റ ചരിത്രത്തില്‍ മൂന്നു തവണ മാത്രമാണ് ഭരിക്കുന്ന കക്ഷി തന്നെ വീണ്ടും അധികാരത്തിലെത്തിയത്. 1970ലും 1977ലും 1982ലും. 1970ല്‍ സി.അച്ചുതമേനാനും 1982ല്‍ കെ.കരുണാകരനും വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ഇരുവരും മുഖ്യമന്ത്രിയായിരുന്നത് ഏതാനു മാസങ്ങള്‍ മാത്രമായിരുന്നു. 69ല്‍ ഇഎംഎസ് മന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്നാണ് അച്ചുതമേനോന്‍ മാസങ്ങളോളം മാത്രം മുഖ്യമന്ത്രിയാവുന്നത്. 81ല്‍ നായനാര്‍ മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ കരുണാകരന്‍ മുഖ്യമന്ത്രിയായി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്നണിയിലെ അന്തഛിദ്രം മൂലം കരുണാകരന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി ജയിച്ചു.
ഈ രണ്ട് തിരഞ്ഞെടുപ്പിലും ഭരണമുന്നണി വീണ്ടും അധികാരത്തിലേറുമ്പോള്‍ തൊട്ടുമുമ്പ് അവര്‍ ഭരിച്ചിരുന്നത് ഏതാനും മാസങ്ങള്‍ മാത്രമാണ്. ജനങ്ങള്‍ക്ക് ഈ മുന്നണികളെ അളക്കാന്‍ മാത്രം ദീര്‍ഘകാലം ഇവര്‍ ഭരിച്ചിരുന്നില്ല.
അടിയന്തിരാവസ്ഥക്കു ശേഷം 1977ല്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തിലേറിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞപ്പോള്‍ കേരളം കോണ്‍ഗ്രസിനൊപ്പം നിന്നത് ഒറ്റപ്പെട്ട ഒരു അപവാദം എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്.