ഷൊര്‍ണൂരില്‍ സിപിഎമ്മിന് തിരിച്ചടി, വിമതര്‍ക്ക് വിജയം
ഒമ്പത് വാര്‍ഡുകളിലേയ്‌ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എട്ടും കോണ്‍ഗ്രസ് പിന്തുണയോടെ വിമതര്‍ പിടിച്ചടക്കിയത് സിപിഎമ്മിന് അക്ഷരാര്‍ത്ഥത്തില്‍ ഷോക്ക് ട്രീറ്റ്‌മെന്റായി. നഗരസഭാ ഭരണം നിലനിര്‍ത്താന്‍ മൂന്ന് സീറ്റാണ് സിപിഎമ്മിന് നേടേണ്ടിയിരുന്നത്. എന്നാല്‍ കേവലം ഒറ്റ സീറ്റുകൊണ്ട് പാര്‍ട്ടിയ്‌ക്ക് തൃപ്‌തിപ്പെടേണ്ടിവന്നു.
ആറു വാര്‍ഡുകളില്‍ വിമതര്‍ നേതൃത്വം നല്‍കുന്ന ജനകീയ വികസന സമിതി(ജെവിഎസ്) സ്ഥാനാര്‍ത്ഥികള്‍ മൃഗീയഭൂരിപക്ഷമാണ് നേടിയത്. ഒരു വാര്‍ഡില്‍ സിപിഎം മൂന്നാം സ്ഥാനത്താവുകയും ചെയ്‌തു. എട്ട് സീറ്റ്‌് നേടിയ ജനകീയ വികസന സമിതിയും നിലവില്‍ ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസും ഒത്തു ചേരുന്നതോടെ സിപിഎം പ്രതിപക്ഷമായി മാറും.
നിലവിലുള്ള ഒരു കൗണ്‍സില്‍ സീറ്റ് ബിജെപിയുടേതാണ്. 26ാം വാര്‍ഡില്‍ മത്സരിച്ച ജെവിഎസ് സ്ഥാനാര്‍ത്ഥി എം.ആര്‍ മുരളി കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെയാണ് ഇത്തവണ വിജയിച്ചത്.
വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് മുന്‍ നഗരസഭാ ചെയര്‍മാനും നിലവിലെ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനുമായിരുന്ന എംആര്‍ മുരളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് 28 വര്‍ഷത്തിലധികം നീണ്ട സിപിഎമ്മിന്റെ കുത്തക ഭരണത്തിന്റെ അടിത്തറയിളകിയത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന മുരളിയെ പലപ്പോഴായി കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയാണ് ഔദ്യോഗിക പക്ഷം കുടുക്കിയത്. ജില്ലാ കമ്മിറ്റിയില്‍നിന്നും കവളപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലേയ്‌ക്ക് തരംതാഴ്‌ത്തിയതും പിന്നീട് പുറത്താക്കിയതും പാര്‍ട്ടിയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പുറത്താക്കപ്പെട്ടതിന് ശേഷവും നഗരസഭാംഗത്വത്തില്‍ തുടര്‍ന്ന മുരളിയോടൊപ്പം മറ്റു ഒമ്പത് നഗരസഭാംഗങ്ങളും കൂടി. ഭരണം സ്‌തംഭനത്തിലായതോടെ സിപിഎം ഇവര്‍ക്ക് അന്ത്യശാസനം നല്‍കി. ഇതേത്തുടര്‍ന്ന് മുരളിയും എട്ടുപേരും നഗരസഭാംഗത്വം രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിലേയ്‌ക്ക് നയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്നും 20 പേര്‍ ഇവിടെ ജയിച്ചിരുന്നു.