ജ്യോതി ബസു അന്തരിച്ചു

ഞായറാഴ്ച രാവിലെ 11.47ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലെ എഎംആര്‍ഐ. ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ജനുവരി ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബസു രണ്ടു ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം വര്‍ധിച്ചതിനാല്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കിവരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ചരിത്രമായി മാറിയ ഇരുപത്തിമൂന്ന് വര്‍ഷത്തെ ഭരണത്തിനുശേഷം മുഖ്യമന്ത്രിപദം ഒഴിഞ്ഞ ബസു കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയ വസതിയായ ഇന്ദിരാഭവനില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
1914 ജൂലായ് എട്ടിന് കൊല്‍ക്കത്തയില്‍ ജനിച്ച ബസു ബ്രിട്ടനിലെ നിയമപഠനകാലത്താണ് കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായത്. 1940ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ ബസു വൈകാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി.
1944ല്‍ റെയില്‍വേ ജീവനക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 1946ലാണ് ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1964ല്‍ സിപിഎം. രൂപവത്കരിച്ചപ്പോള്‍ ആദ്യ ഒന്‍പതംഗ പോളിറ്റ്ബ്യൂറോയില്‍ അംഗമായി. 1967ലും 69ലും പശ്ചിമ ബംഗാള്‍ ഉപമുഖ്യമന്ത്രിയായി.
1977 ജൂണ്‍ 21നാണ് ചരിത്രം രചിച്ച കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യത്തിന് നാന്ദികുറിച്ചുകൊണ്ട് വംഗനാട്ടിലെ മുഖ്യമന്ത്രിപദമേറുന്നത്. 23 വര്‍ഷത്തെ ഭരണത്തിനുശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ 2000ല്‍ ഭരണത്തില്‍ നിന്ന് താഴെയിറങ്ങുകയായിരുന്നു. രാജ്യത്ത് ഏറ്റവും ദീര്‍ഘ കാലവും തുടര്‍ച്ചയായും മുഖ്യമന്ത്രിപദം കൈയാളിയ വ്യക്തിയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ബസു ഭരണം ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് കൈമാറിയത്.
ബസുവിന്റെ മരണം രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിശിഷ്യാ സിപിഎമ്മിന് നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.












Click it and Unblock the Notifications