''സഖാക്കളുടെ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ ഒരു മനോരമയ്ക്കും കഴിയില്ല'': യു പ്രതിഭ എംഎൽഎ
ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ യു പ്രതിഭയെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു തോൽപ്പിച്ചതായി നേരത്തെ തയ്യാറാക്കി വെച്ച വാർത്ത മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. തെറ്റായ വാര്‍ത്ത ലൈവില്‍ എത്തിയത് സാങ്കേതിക പിഴവാണെന്നതാണ് മനോരമയുടെ വിശദീകരണം. മനോരമ വാർത്ത കായംകുളം എംഎൽഎ യു പ്രതിഭ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെയാണ് വൈറലായത്.
'വലി എൻ്റെ ജോലിയെ ബാധിക്കില്ല'- ലെ മനോരമ റിപ്പോർട്ടർ, എന്ന കുറിപ്പോട് കൂടിയായിരുന്നു എംഎൽഎ മനോരമ വാർത്ത പങ്കുവെച്ചത്. താൻ തോൽക്കുമെന്നുറപ്പിച്ചു മനോരമയെഴുതിയ റിപ്പോർട്ടുകൾ എന്നെ അതിശയിപ്പിക്കുന്നില്ലെന്നും തന്നെ തോൽപ്പിക്കാനായി വേണ്ടി അവരിറക്കിയ വാർത്തകൾ അതിനേക്കാൾ ക്രൂരമായിരുന്നു എന്നും യു പ്രതിഭ പറയുന്നു.

യു പ്രതിഭ എംഎൽഎയുടെ പ്രതികരണം പൂർണരൂപം: '' തിരഞ്ഞെടുപ്പിൽ എങ്ങിനെയും എന്നെ തോൽപ്പിക്കുക എന്ന ഉദ്ദേശവുമായി മനോരമയും കേരളകൗമുദിയും മറ്റുചില ഓൺലൈൻ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചു കിടന്നു. വ്യക്തിപരമായ വേദനകളും ഇല്ലായ്മകളും പറഞ്ഞല്ല ഒരു തിരഞ്ഞെടുപ്പിൽ മനുഷ്യരെ അഭിമുഖീകരിക്കേണ്ടത് മറിച്ചു രാഷ്ട്രീയവും വികസനവും സാമൂഹ്യ പ്രവർത്തനവും പറഞ്ഞു കൊണ്ടായിരിക്കണം എന്നത് എനിക്ക് ബോധ്യമുണ്ടായിരുന്നു, അത് കൊണ്ട് തന്നെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന കണ്ണീർ കഥകളിൽ എന്നെ മനസ്സിലാക്കിയ ജനങ്ങൾ വീഴില്ല എന്നെനിക്കുറപ്പുണ്ടായി.
ഞാൻ തോൽക്കുമെന്നുറപ്പിച്ചു മനോരമയെഴുതിയ റിപ്പോർട്ടുകൾ എന്നെ അതിശയിപ്പിക്കുന്നില്ല. എന്നെ പരാജയപ്പെടുത്താൻ വേണ്ടി അവരിറക്കിയ വാർത്തകൾ അതിനേക്കാൾ ക്രൂരമായിരുന്നു. എത്ര കടുത്ത ദുഷ്പ്രചരണത്തിലും, വേട്ടയാടലുകളിലും ഞാൻ ഒരിഞ്ചു പിറകോട്ട് പോയില്ല, തളർന്നു പോയില്ല, എന്റെ ഒപ്പം നിന്ന എന്റെ പ്രിയ സഖാക്കളുടെ ആത്മവിശ്വാസം എന്റെ കരുത്തായി. സഖാക്കളുടെ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല..''












Click it and Unblock the Notifications