എന്താണ് തൂത്തുകുടിയിൽ സംഭവിക്കുന്നത്...? പ്രദേശവാസികൾ ഒന്നടങ്കം സമരത്തിലേക്ക് തിരിഞ്ഞതെന്തിന്....
ചെന്നൈ: തമിഴ്നാട് തൂത്തുകുടിയിലെ വേദാന്ത ഗ്രൂപ്പിന് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ കോപ്പര്‍ യൂണിറ്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരം ഇപ്പോൾ അക്രമാസക്തമായിരിക്കുകയാണ്. കഴിഞ്ഞ നൂറ് ദിവസമായി തൂത്തുകുടി നിവാസികൾ സമരത്തിലാണ്. എന്നാൽ ചൊവ്വാഴ്ച സമരം അക്രമാസക്തമാകുകയായിരുന്നു. പോലീസ് വെടിവെപ്പിൽ 11 പേരായിരുന്നു മരിച്ചത്.
ആറ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്ഥലത്ത് പോലീസ് ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തിനാണ് തൂത്തുകുടി നിവാസികൾ സമരം നടത്തുന്നത്. തോക്കിന് മുന്നിൽ വിരിമാറ് കാട്ടി മുന്നേറിയത്...
കലക്ട്രേറ്റ് മാർച്ച്
കഴിഞ്ഞ നൂറു ദിവസം തുടര്‍ച്ചയായി സമരം ചെയ്യുന്ന തൂത്തുക്കുടി നിവാസികള്‍ ചൊവ്വാഴ്ച്ച കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെയും നടത്താന്‍ ഉദ്ദേശിക്കുന്ന പ്ലാന്റ് ശേഷി വര്‍ദ്ധനവിനെതിരെയും നിരവധി പ്രക്ഷോഭങ്ങളാണ് തൂത്തുക്കുടി ജില്ലയില്‍ നടന്നിട്ടുള്ളത്. കലക്ട്രേറ്റ് മാർച്ചായിരുന്നു അക്രമാസക്തമായത്. പോലീസ് വെടിവെപ്പിൽ 11 പേരാണ് മരിച്ചത്.
മാലിന്യം തള്ളൂന്നു
സ്റ്റെര്‍ലൈറ്റ് കമ്പനി പരിസര പ്രദേശത്തുള്ള നദിയിലേക്ക് കോപ്പര്‍ മാലിന്യങ്ങള്‍ തള്ളുന്നുവെന്നും പ്ലാന്റിന്റെ ബോര്‍വെല്ലുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഭൂഗര്‍ഭജല പരിശോധന റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരോപിക്കുന്നുണ്ട്. മുന്‍പ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ കമ്പനി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് നടന്നപ്പോള്‍ ആഴ്ച്ചകളോളം കമ്പനി പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് വീണ്ടപും പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.
ഇരട്ടി കപ്പാസിറ്റി
പ്രതിവര്‍ഷം 400,000 ടണ്‍ കോപ്പര്‍ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റ്. കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ പ്ലാന്റ് അടച്ചിട്ടിരിക്കുകയായിരുന്നു. 15 ദിവസത്തെ മെയിന്റനന്‍സ് ജോലികള്‍ക്കായാണ് പ്ലാന്റ് അടച്ചത്. അടുത്ത അപ്‌ഗ്രേഡില്‍ പ്ലാന്റിന്റെ കപ്പാസിറ്റി 800,000 ടണ്ണായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതായത് ഇപ്പഴത്തേതിനേക്കാൾ ഇരട്ടി കപ്പാസിറ്റി. ഇതിനെതിരെയാണ് പ്രദേശവാസികൾ പ്രക്ഷോപം നടത്തുന്നത്.
നിരവധി പ്രക്ഷോപങ്ങൾ
സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ചൂട്ടുപിടിക്കുകയാണെന്നാണ് സമരക്കാർ ആരോപിക്കുന്നത്. പ്രദേശത്തെ മുഴുവന്‍ ഭൂഗര്‍ഭജലവും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മലിനമാക്കപ്പെട്ടിരിക്കുകയാണ്. കമ്പനിക്ക് ലാഭമുണ്ടാക്കാനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രകൃതിക്ക് ഹാനികരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെയും നടത്താന്‍ ഉദ്ദേശിക്കുന്ന പ്ലാന്റ് ശേഷി വര്‍ദ്ധനവിനെതിരെയും നിരവധി പ്രക്ഷോഭങ്ങളാണ് തൂത്തുക്കുടി ജില്ലയില്‍ നടന്നിട്ടുള്ളത്.
കോപ്പർവില കുതിച്ചുയരുന്നു
ഇന്ത്യയുടെ പ്രാഥമിക കോപ്പര്‍ മാര്‍ക്കറ്റിന്റെ 35 ശതമാനവും സ്റ്റെര്‍ലൈറ്റിന്റെ കൈപ്പിടിയിലാണ്. ഗള്‍ഫ്, ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇവരുടെ പ്രധാന കയറ്റുമതി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ കോപ്പര്‍ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ കോപ്പറിന്റെ വില കുതിച്ചുയരുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
തൊഴിലാളികളുടെ ജീവിത മാർഗം
എന്നാൽ പ്ലാറ്റ് കാരണം മലീനീകരണം സംഭവിക്കുന്നതെന്ന ആരോപണം കമ്പനി തള്ളി കളയുകയാണ്. ആരോപണം പച്ചക്കള്ളമാണെന്നാണ് കമ്പനി സിഇഒ പി. രാംനാഥ്. ആർക്കുവേണമെങ്കിലും പ്ലാന്റിൽ വന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറയുന്നു. കമ്പനി അടച്ചിടുന്നതോടെ ആയിര കണക്കിന് ആളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാകുമെന്നും കോപ്പർ വ്യവസായം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.