കേരളം കാവി പുതയ്ക്കും!! 2019ൽ സംസ്ഥാനത്ത് നിന്ന് 11 ബിജെപി എംപിമാർ!! അമിത് ഷാ അങ്കം തുടങ്ങി
ഭുവനേശ്വര്‍: രാജ്യം മുഴുവന്‍ കാവി പുതപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വെന്നിക്കൊടി പാറിയ്ക്കാന്‍ തന്നെയാണ് പാര്‍ട്ടി നേതാക്കളുടെ തീരുമാനം. ഇതിന്റെ ആദ്യ പടിയായി തെക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് കേരളത്തില്‍ പാര്‍ട്ടിയ്ക്ക് സ്വാധീനം ഉറപ്പിയ്ക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.
ഭുവനേശ്വര്‍ സമ്മേളനം
ഒറീസയില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം നടക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ ലഭിച്ച ചില സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് കണക്ക് കൂട്ടല്‍. പാര്‍ട്ടിയ്ക്ക് സ്വാധീനം കുറഞ്ഞ മേഖലകളില്‍ സീറ്റ് നേടി ഈ കുറവ് നികത്താനാണ് ബിജെപി നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
കേരളത്തില്‍ നിന്ന്
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപി ലക്ഷ്യമിടുന്നത് 11 സീറ്റുകളാണ്. ഭുവനേശ്വര്‍ സമ്മേളനത്തില്‍ ഇതിനായുള്ള പദ്ധതികളാണ് അമിത്ഷാ രൂപം നല്‍കുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രപ്രദേശ്, ബംഗാള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങല്‍ എന്നിവിടങ്ങളിലും ശക്തി വര്‍ധിപ്പിയ്ക്കും.
തരംതിരിച്ച്
ലോകസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച മണ്ഡലങ്ങള്‍, വോട്ട് ശതാമനം കൂടിയ മണ്ഡലങ്ങള്‍ മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ പിടിച്ചെടുക്കാവുന്ന മണ്ഡലങ്ങള്‍ എന്നിങ്ങളെ മേഖലകള്‍ തരംതിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ജയസാധ്യത ഉള്ളവ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ തിരുവനന്തപുരം, കാസര്‍കോട്, മണ്ഡലങ്ങള്‍ക്ക് പുറമേ പാര്‍ട്ടിയ്ക്ക് സ്വാധീനം ഉല്‌ള തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളും ജയസാധ്യത ഉള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ആണ്.
ഉദാഹരണങ്ങള്‍
കഴിഞ്ഞ യുപി തെരഞ്ഞെടുപ്പില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ എല്ലാം സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിയ്ക്കാന്‍ പദ്ധതി ഉണ്ട്.
നേതാക്കള്‍
ജനസ്വാധീനം ഉള്ള നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഉണ്ട്. ഇവരെ ബിജെപിയിലോ, എന്‍ഡിഎയിലോ ചേര്‍ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. പ്രദേശിയ പാര്‍ട്ടികളുമായി ചേര്‍ന്ന് എന്‍ഡിഎ സഖ്യം വിപുലപ്പെടുത്താവനും അമിത് ഷാ പദ്ധതി തയ്യാറാക്കി കഴിഞ്ഞു.
കേരളത്തിലേക്ക്
അമിത് ഷാ ജൂലൈയില്‍ കേരളത്തില്‍ എത്തും. സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍... എന്നിവരുമായും ചര്‍ച്ച നടത്തും.