നിര്‍ബന്ധിത മതപരിവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍... ജാഗ്രതാ നിര്‍ദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ഹര്‍ജിയില്‍ കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇപ്പോഴും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നത് ഗുരുതരമായ കാര്യമാണ്. ഇക്കാര്യം നിയന്ത്രിച്ചില്ലെങ്കില്‍ വളരെ പ്രയാസമേറിയ സാഹചര്യത്തിലേക്ക് എത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഗുരുതരമായ വിഷയമാണിത്. കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. എന്തൊക്കെ കാര്യങ്ങളാണ് വിഷയത്തില്‍ ചെയ്യാന്‍ പോകുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 22ന് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ എംആര്‍ ഷാ, ഹിമ കോലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. മതസ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ ആണ് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ സെപ്തംബറില്‍ കോടതി ഹര്‍ജി പരിഗണിക്കുകയും കക്ഷികളോട് പ്രതികരണം അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുപ്രകാരം ഹര്‍ജിക്കാരന്‍ ഇന്ന് കോടതിയില്‍ തന്റെ ഭാഗം ബോധിപ്പിച്ചു.
പറഞ്ഞ ശേഷം തിരുത്തിയിട്ട് കാര്യമില്ല... കെ സുധാകരനെ വളഞ്ഞിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാക്കള്‍
പണം നല്‍കിയും പ്രലോഭിപ്പിച്ചും മതംമാറ്റം നടക്കുന്നു എന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ദേശവ്യാപകമായി ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ട്. എല്ലാ ആഴ്ചയും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ പുതിയ നിയമം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
അതേസമയം, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന നിയമം നിലവിലുണ്ടെന്ന് തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു. ആദിവാസി മേഖലകളിലാണ് ഇത്തരം പ്രവര്‍ത്തനം നടക്കുന്നത്. പലപ്പോഴും ഇരകളാക്കപ്പെടുന്നവര്‍ക്ക് ഇക്കാര്യം അറിയില്ലെന്നും മേത്ത പറഞ്ഞു. മധ്യപ്രദേശിലും കര്‍ണാടകത്തിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു.