അതിഥി തൊഴിലാളി ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിത്തുടങ്ങി: റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍
ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തത്തില്‍ വീടുകളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ ജോലിസ്ഥലത്തേക്ക് മടങ്ങാൻ തുടങ്ങിയിട്ടുണ്ടെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് പറഞ്ഞു. ഈ മാസം ആദ്യം മുതല്‍ പ്രവർത്തനം ആരംഭിച്ച പ്രത്യേക ട്രെയിനുകളിൽ വഴിയാണ് ഇവര്‍ ജോലി സ്ഥലത്തേക്ക് മടങ്ങുന്നത്. സാധാരണ ട്രെയിനുകള്‍ വഴിയാണ് റിവേഴ്സ് മൈഗ്രേഷന്‍ നടക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശ്രമിക് ട്രെയിനുകളില്‍ 70 ശതമാനം ഉത്തരപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലേക്കായിരുന്നു ഓടിയിരുന്നത്. ഇവിടുന്നുള്ള തൊഴിലാളികളാണ് ഇപ്പോള്‍ മഹാരാഷ്ട്ര, ഗുജറാത്ത്, എന്നിവിടങ്ങളിലേക്ക് മടങ്ങുന്നത്. ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവർ മുംബൈയിലേക്കും ബാംഗ്ലൂരിലേക്കും പോകുന്നത് വളരെ പ്രോത്സാഹജനകമാണ്. ഇന്ത്യൻ റെയിൽവേ നടത്തുന്ന 230 പ്രത്യേക പാസഞ്ചർ ട്രെയിനുകളിലെ യാത്രക്കാരുടെ ആവശ്യകത സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും യാദവ് പറഞ്ഞു.
Recommended Video
സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിക്കുന്നു എന്നതിന്റെ സൂചനയാണിത്. ആവശ്യം കൂടുതലുള്ള റൂട്ടുകളില്‍ വരും ദിവസങ്ങളിൽ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും. എന്നിരുന്നാലും പഴയത് പോലെ ട്രെയിനുകൾ പൂർണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നതില്‍ സമയമെടുക്കും. കോവിഡ് വൈറസ് വ്യാപനത്തിന്‍റെ തോത് അനുസരിച്ചായിരിക്കും ഈ നിയന്ത്രണങ്ങള്‍ തുടരുകയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 നെ നേരിടാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് മാർച്ച് 22 മുതൽ ഇന്ത്യൻ റെയിൽവേ 12,000 പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം നിർത്തിവച്ചിരുന്നു. പിന്നീട് മെയ് 30 നാണ് റെയിൽവേ മന്ത്രാലയം രാജധാനി ട്രെയിനുകൾ ഓടുന്നതായി പ്രഖ്യാപിച്ചത്, 200 മെയിൽ എക്സ്പ്രസ് ട്രെയിനുകൾ ജൂൺ 1 മുതൽ ആരംഭിക്കുകയും ചെയ്തു.