ഷുജാത് ബുഖാരിക്ക് വധഭീഷണി ഉണ്ടായിരുന്നു.... മുന്നറിയിപ്പ് നല്‍കി, നിര്‍ദേശം നല്‍കിയത് ഹൂറിയത്ത്!!
ഷുജാതിനെ കൊല്ലാന്‍ നിര്‍ദേശിച്ചത് ഹൂറിയത്ത്
ശ്രീനഗര്‍: കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതിഷേധം കത്തുന്നതിനിടെ ബുഖാരിക്ക് നേരത്തെ തന്നെ വധഭീഷണി ഉണ്ടായിരുന്നതായി ഇന്റലിജന്‍സ് ഗ്രൂപ്പുകള്‍ വ്യക്തമാക്കി. അതേസമയം ഇക്കാര്യം എന്തുകൊണ്ട് പുറത്തുവിട്ടില്ല എന്ന ചോദ്യമാണ് ഉയരുന്നത്. കൊടുംഭീകരനാണ് ഇതിന് പിന്നിലുള്ളതെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് വ്യക്തമാക്കിയിരുന്നു. ഇന്റലിജന്‍സ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആക്രമണം നടത്തിയത് ലഷ്‌കറെ ത്വയ്ബയാണെന്നാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ ലഷ്‌കറിന് മാത്രമല്ല ഹൂറിയത്തിനും ഐഎസ്‌ഐയ്ക്കും കൊലപാതകത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വ്യക്താക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ ഇല്ലാതാക്കാന്‍ നടത്തിയ കൊലപാതകമാണിതെന്ന് ഉറപ്പിച്ച് പറയുകയാണ് കശ്മീര്‍ പോലീസ്. അതേസമയം കൊലപാതകത്തിന്റെ മൃഗീയ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഭീകരസംഘടനകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.
പക തീര്‍ക്കാന്‍ കൊന്നുകളഞ്ഞു
ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നടക്കുന്ന സമാധാനശ്രമങ്ങളില്‍ ഹുറിയത്തിനും ഐഎസ്‌ഐയ്ക്കും കടുത്ത വിരോധമുണ്ടായിരുന്നു. തീവ്രവാദം വളര്‍ന്നാല്‍ മാത്രമേ ഇവര്‍ നിലനില്‍പ്പുള്ളൂ എന്ന വാദമാണ് കൊലയിലേക്ക് നയിച്ചത്. കടുത്ത പക ഇവര്‍ക്ക് ഷുജാത്ത് ബുഖാരിയോട് ഉണ്ടായിരുന്നു. റംസാന്‍ കാലത്തെ വെടിനിര്‍ത്തല്‍ വേണ്ട എന്ന ഹൂറിയത്തിന്റെ ആവശ്യത്തെ ബുഖാരി എതിര്‍ത്തിരുന്നു. ഇതിന്റെ ദേഷ്യവും ഇവര്‍ക്കുണ്ടായിരുന്നു. ബുഖാരിയെ കൊലപ്പെടുത്തിയാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം എക്കാലവും തുടരുമെന്നും ഇവര്‍ മനസിലാക്കിയിരുന്നു.
മതതീവ്രവാദികളുടെ ക്യംപയിന്‍
വിഘനവാദികളില്‍ മതതീവ്രവാദികളും ഉണ്ടായിരുന്നു. ഇവര്‍ക്കാണ് ബുഖാരിക്കെതിരെ കടുത്ത ദേഷ്യമുള്ളത്. സമാധാനശ്രമങ്ങള്‍ ബുഖാരി തന്നെ അവസാനിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇതിന് സാധിക്കാത്തതോടെ ബുഖാരിക്കെതിരെ ഹേറ്റ് ക്യാംപയിന്‍ ഇവര്‍ ആരംഭിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയില്‍ പലതരത്തിലുള്ള അസഭ്യപ്രചാരണങ്ങളാണ് ബുഖാരിക്കെതിരെ നടന്നത്. പലരും അദ്ദേഹത്തെ വധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. തീവ്രവാദികള്‍ അദ്ദേഹത്തെ വധിക്കുക എന്ന ആശയത്തില്‍ നിരവധി കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു.
ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്
തീവ്രവാദികളുടെ ഓരോ നീക്കങ്ങളും ഇന്റലിജന്‍സ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ പരമാവധി വെറുപ്പ് വളര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുന്നതിനെ തുടര്‍ന്ന് പോലീസും ഇന്റലിജന്‍സ് ഗ്രൂപ്പുകളും ബുഖാരിക്ക് ഒരുമാസം മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏത് നിമിഷവും ബുഖാരി ആക്രമിക്കപ്പെടാമെന്നും കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ഇന്‍ലിജന്‍സ് നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ കരുതല്‍ സ്വീകരിച്ചിട്ടും ബുഖാരി കൊല്ലപ്പെട്ടത് ഇന്റലിജന്‍സിനെ ഞെട്ടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ തോളില്‍ കൈയ്യിട്ടു നടക്കുന്നവന്‍
ഇന്ത്യയുടെ തോളില്‍ കൈയ്യിട്ടു നടക്കുന്ന പിണിയാള്‍ എന്നായിരുന്നു ഭീകരസംഘടനകള്‍ ഷുജാത് ബുഖാരിയെ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണം ഗൗരവമേറിയതാണെന്ന് ഷുജാതിന്റെ സഹോദരന്‍ ബഷാറത്ത് ബുഖാരി പറഞ്ഞു. മെഹബൂബ മുഫ്തി സര്‍ക്കാരില്‍ മന്ത്രിയാണ് ബഷാറത്ത്. ഭീഷണിയെ തുടര്‍ന്ന് ബുഖാരിയുടെ സുരക്ഷ നല്ല രീതിയില്‍ വര്‍ധിപ്പിച്ചിരുന്നു. പ്രത്യേക ടീമിനെ ഇതിനായി നിയോച്ചിരുന്നു. അതേസമയം ഭീകരസംഘടനകള്‍ ഇത് കൃത്യമായി മനസിലാക്കിയിരുന്നുവെന്നാണ് സൂചന.
പാകിസ്താനിലെ ഭീകരസംഘടനകള്‍
പാകിസ്താനിലുള്ള ഭീകരസംഘടനകള്‍ തന്നെയാണ് ബുഖാരിയുടെ വധത്തിന് പിന്നില്‍. ലഷ്‌കറിന്റെ ഭീകരന്‍ നവീന്‍ ജട്ട് കൊലനടത്താനായി എത്തിയത് ഐഎസ്‌ഐ നിര്‍ദേശത്തോടെയാണെന്ന് ഇന്റലിജന്‍സ് ഗ്രൂപ്പുകളും പറയുന്നു. കശ്മീരിലെ സമാധാനശ്രമങ്ങളുടെ രണ്ടാം ഘട്ടത്തിന് തയ്യാറെടുക്കവേയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഈ സമാധാനശ്രമത്തിന് ബുഖാരി മുന്‍കൈയ്യെടുക്കുകയും ഇന്ത്യയുടെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഐഎസ്‌ഐയ്ക്കും ഹിസ്ബുള്‍ മുജാഹീദിനും തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സമാധാനശ്രമങ്ങളെ എതിര്‍ത്തു....
ഷുജാത് ബുഖാരി യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ചെയര്‍മാനും ഹിസ്ബുല്ലിന്റെ തലവനുമായി സയ്യിദ് സലാഹുദിനുമായി കടുത്ത വിയോജിപ്പുണ്ടായിരുന്നു. ലിസ്ബണിലും ബാങ്കോക്കിലും വച്ച് നടന്ന യോഗങ്ങളിലും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതോടെയാണ് ഐഎസ്‌ഐയുടെയും പാകിസ്താന്‍ സൈന്യത്തിന്റെ കണ്ണിലെ കരടായിഅദ്ദേഹം മാറിയത്. സോഷ്യല്‍ മീഡിയയില്‍ ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹിയായിട്ടാണ് അദ്ദേഹം ചിത്രീകരിച്ചിരുന്നത്. റംസാന്‍ സമയത്തെ വെടിനിര്‍ത്തലും സമാധാനശ്രമങ്ങളും ഐഎസ്‌ഐയും ഹിസ്ബുളും നിരന്തരം എതിര്‍ക്കുന്നതാണ്. വ്യാപാരവും സമൂഹസംബന്ധവുമായ കാര്യങ്ങള്‍ സമാധാനശ്രമങ്ങളുടെ ഭാഗമായിട്ടില്ലെന്നായിരുന്നു ഇവരുടെ വിമര്‍ശനം. ഈ വിയോജിപ്പുകളാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നത്.
മല്യക്ക് വീണ്ടും കുരുക്ക്... ബാങ്കുകളുടെ കോടതി ചെലവ് വഹിക്കണം, രണ്ട് ലക്ഷം പൗണ്ട് നല്‍കണം!!
കെജ്രിവാളിന് പിന്തുണയുമായി ബിജെപി എംപി; കെജ്രിവാൾ നല്ല രാഷ്ട്രീയക്കാരൻ,ദില്ലിക്ക് സംസ്ഥാന പദവി നൽകണം