കായല്‍ കയ്യേറ്റത്തില്‍ ജയസൂര്യ കുടുങ്ങുമോ? ഭൂമി അളക്കുന്നു, റിപ്പോര്‍ട്ടും വരും
കൊച്ചി: മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം ശ്രദ്ധിയ്ക്കപ്പെട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ജയസൂര്യ എന്നായിരിയ്ക്കും മിക്കവരുടേയും ഉത്തരം. എന്നാല്‍ സിനിമയ്ക്ക് പുറത്തെ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എറണാകുളം കടവന്ത്രയില്‍ ജയസൂര്യ കായല്‍ കൈയ്യേറി വീടും ബോട്ട് ജെട്ടിയും ചുറ്റുമതിലും ഒക്കെ നിര്‍മിച്ചു എന്നാണ് പരാതിയുള്ളത്. ഈ പരാതിയില്‍ ജയസൂര്യയുടെ ഭൂമി അളന്ന് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ അതിനുള്ള നടപടികളും തുടങ്ങി. ഇനി ഭൂമി അളവെടുത്ത് കഴിഞ്ഞ് കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് സമര്‍പ്പിയ്ക്കും.
രണ്ട് വര്‍ഷം മുമ്പ്
2013 ഓഗസ്റ്റ് മാസത്തിലാണ് ജയസൂര്യയ്‌ക്കെതിരെ കായല്‍ കൈയ്യേറ്റം എന്ന പരാതി ഉയരുന്നത്. പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു ആയിരുന്നു കൊച്ചി കോര്‍പ്പറേഷില്‍ അന്ന് പരാതി നല്‍കിയത്.
ചിലവന്നൂര്‍ കായല്‍
കടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ കൈയ്യേറി ജയസൂര്യ ആഡംബരവീട് വച്ചു, ചുറ്റുമതില്‍ കെട്ടി, ബോട്ട് ജെട്ടി നിര്‍മിച്ചു എന്നൊക്കെ ആയിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
പൊളിച്ചുമാറ്റാന്‍
സംഗതി സത്യമാണെന്നായിരുന്നു അന്ന് കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന,് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടു.
അളക്കാനും ഉത്തരവ്
എത്രത്തോളം സ്ഥലം ജയസൂര്യ കൈയ്യേറിയിട്ടുണ്ടെന്ന് കാര്യം അളന്ന് തിട്ടപ്പെടുത്താന്‍ അന്ന് കണയന്നൂര്‍ താലൂക്ക് സര്‍വ്വേയറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നിട്ടും കുലുങ്ങിയില്ല
പക്ഷേ കോര്‍പ്പറേഷന്‍ ഉത്തരവ് നടപ്പായില്ല. ജയസൂര്യ ചുറ്റുമതിലോ, ബോട്ടുജെട്ടിയോ പൊളിച്ച് മാറ്റിയില്ല.
പിന്നെ കോടതിയിലേയ്ക്ക്
ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിയ്ക്കുന്നത്. ജയസൂര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജയസൂര്യക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നും ആരോപിച്ചായിരുന്നു ഇത്.
വീണ്ടും ഉത്തരവ്
ഈ സാഹചര്യത്തിലാണ് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ കോടതി വീണ്ടും ഉത്തരവിട്ടത്.
ജഡ്ജി ആര്?
കെ ബാബുവിനും ഉമ്മന്‍ ചാണ്ടിയ്ക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ രൂക്ഷ പരാമര്‍ശം നടത്തിയ വിജിലന്‍സ് ജഡ്ജി തന്നെയാണ് ജയസൂര്യയുടെ കാര്യത്തിലും ഉത്തരവിട്ടത്.