മഹാമാരിക്കാലത്തെ നിർബന്ധിത കുടിയൊഴിപ്പിക്കൽ... എന്തൊക്കെ അറിയണം; വിശദീകരിച്ച് ജസ്റ്റിസ് പ്രതിഭ സിങ്
ദില്ലി: രാജ്യം മുഴുവന്‍ കൊവിഡിനെതിരെയുള്ള യുദ്ധത്തിലാണ്. വ്യാപാരങ്ങള്‍ അധികവും നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. പലര്‍ക്കും വാടകകൊടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ ഘട്ടത്തിലാണ് അഡ്വ ജെ രവീന്ദ്രന്റെ നേതൃത്വത്തില്‍ 'വ്യാപാര, വാടക തര്‍ക്കത്തിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍' എന്ന വിഷയത്തില്‍ ഒരു വെബിനാര്‍ സംഘടിപ്പിച്ചത്. ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് കാര്യങ്ങള്‍ വിശദീകരിച്ചത്.
മഹാമാരിയുടെ കാലത്ത് നെഗറ്റീവ് ചിന്തകള്‍ മാത്രം പോരെന്ന് ജസ്റ്റിസ് പ്രതിഭ സിങ് പറയുന്നു. പോസിറ്റീവ് ആയ ചിന്തകളും വേണം. ജീവിതത്തില്‍ എന്താണ് വേണ്ടതെന്നെന്ന് ഉരുന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഇത് നമുക്ക് നല്‍കുന്നത് എന്നാണ് അവര്‍ പറയുന്നത്.
ഇത്തരം ഘട്ടങ്ങളില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ എന്നത് ഏറെ പ്രധാനപ്പെട്ട വിഷയമാണ്. വാടകക്കാരും ഉടമകളും ഒരുമിച്ചിരുന്ന് സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കുകയാണ് ഇത്തരം ഘട്ടങ്ങളില്‍ വേണ്ടെന്നതാണ് ജസ്റ്റിസ് പ്രതിഭ സിങിന്റെ അഭിപ്രായം. വാണിജ്യ ഉടമ്പടികളില്‍ കാര്യങ്ങള്‍ കുറേകൂടി വലിയ പ്രശ്‌നങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. പലപ്പോഴും രണ്ട് കക്ഷികളുടേയും നിയന്ത്രണത്തിലുള്ള കാര്യങ്ങളാവില്ല പ്രധാന പ്രശ്‌നങ്ങള്‍ എന്നത് തന്നെ ഒരു കാരണം.
ഇന്ത്യന്‍ കരാര്‍ നിയമത്തിന്റെ 32 -ാം വകുപ്പ് പ്രകാരം ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ വാടക നല്‍കാതിരിക്കാന്‍ വാടകക്കാര്‍ക്ക് അവകാശമുണ്ട് എന്നാണ് ജസ്റ്റിസ് പ്രതിഭസിങ് വ്യക്തമാക്കുന്നത്. ഇതെല്ലാം തന്നെ, എത്തരത്തിലുള്ള കരാറാണ് വാടകക്കാരനും ഉടമയും തമ്മിലുള്ളത് എന്നതിനെ കൂടി അടിസ്ഥാനമാക്കിയാണ് പരിഗണിക്കപ്പെടുക.
ദില്ലി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഒരു കേസിനെ കുറിച്ചും അവര്‍ പരാമര്‍ശിച്ചു. കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ താന്‍ കെട്ടിടം ഉപയോഗിക്കാത്തതിനാല്‍ വാടക നല്‍കാന്‍ ആവില്ലെന്നായിരുന്നു വാടകക്കാരന്റെ വാദം. കെട്ടിടം വിട്ടുകൊടുക്കാത്തിടത്തോളം കാലം വാടക നല്‍കണം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വാണിജ്യ സ്ഥാപനങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത് .