പോളിംഗ് താരതമ്യേന ഭേദം, സോണിയയ്ക്ക് വോട്ട് കുറവ്
ലഖ്‌നൊ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളും ഗുജറാത്തും പഞ്ചാബും തെലങ്കാനയും അടക്കമുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ വോട്ട് ചെയ്യാന്‍ എത്തിയുള്ളൂ. മൂന്ന് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 39 ശതമാനം മാത്രമാണ് റായ്ബറേലിയിലെ പോളിംഗ്.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വഡോദരയില്‍ മൂന്ന് മണി വരെ 59.63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ബി ജെ പി നേതാക്കളായ രാജ് നാഥ് സിംഗ് മത്സരിക്കുന്ന ലഖ്‌നൊവിലും ഉമാഭാരതിയുടെ ഝാന്‍സിയിലും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. മൂന്ന് മണി വരെയുള്ള കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളിലെ പോൡഗ് 67 ശതമാനമാണ്.
59 ശതമാനം ആളുകള്‍ തെലങ്കാനയില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ആന്ധ്രയില്‍ പോളിംഗ് താരതമ്യേന കുറവാണ്. 51 ശതമാനം വോട്ടുകള്‍ മാത്രമേ ഇവിടെ ഇതുവരെ പോള്‍ ചെയ്തുള്ളൂ. പഞ്ചാബില്‍ 55 ശതമാനം പേര്‍ വോട്ട് ചെയ്യാനെത്തി. കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള മത്സരിക്കുന്ന ജമ്മു കാശ്മീരില്‍ പതിഞ്ഞ പോളിംഗ് മാത്രമേ രേഖപ്പെടുത്തിയുള്ളൂ. 27 ശതമാനം ആളുകളാണ് ഇവിടെ മൂന്ന് മണി വരെ വോട്ട് ചെയ്യാനെത്തിയത്.