ദേശീയ പൌരത്വ രജിസ്റ്റർ: സോഫ്റ്റ് വെയർ പിഴവെന്ന് സംശയം, 19 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതെങ്ങനെ?
ദില്ലി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിൽ അസംതൃപ്തി രേഖപ്പെടുത്തി ഹർജിക്കാരൻ. ദി അസം പബ്ലിക് വർക്ക്സാണ് അസമിലെ ദേശീയ പൌരത്വ രജിസ്റ്റർ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്റർ അപര്യാപ്തമായ രേഖയാണെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ പുനപരിശോധന വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.
ദേശീയ പൗരത്വ രജിസ്റ്റർ പരിഷ്കരിക്കുന്നതിന് ഉപയോഗിച്ച സോഫ്റ്റ് വെയറിന് നിരവധി വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. അല്ലാത്ത പക്ഷം തേർഡ് പാർട്ടി ഐടി വിദഗ്ധന്റെ പിന്തുണ വേരിഫിക്കേഷന് ആവശ്യമായി വരുമെന്നാണ് എപിഡബ്ല്യൂ പ്രസിഡന്റ് അഭിജീത് ശർമ ചൂണ്ടിക്കാണിക്കുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ തെറ്റില്ലാതെ തയ്യാറാക്കാൻ കഴിഞ്ഞാൽ അത് അസമിന്റെ ചരിത്രത്തിലെ സുവർണ ഏടായി മാറും. ഇത് തയ്യാറാക്കിയിട്ടുള്ളത് ശരിയായ രീതിയല്ലെങ്കിൽ ഒരിക്കലും അനധികൃത കുടിയേറ്റത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുമില്ലെന്നും ശർമ പറയുന്നു. 19 ലക്ഷം അപേക്ഷകരെ ഒഴിവാക്കിക്കൊണ്ടാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തുവന്നിട്ടുള്ളത്. ദേശീയ പൌരത്വ രജിസ്റ്റർ പുനപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അഞ്ച് തവണ ഹർജി സമർപ്പിച്ച എപിഡബ്ല്യൂ ആണ് ഈ കേസിൽ പ്രാഥമിക ഹർജിക്കാരൻ. എന്നാൽ സുപ്രീം കോടതി ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.
ദേശീയ പൌരത്വ രജിസ്റ്റർ തയ്യാറാക്കാനുപയോഗിച്ച സോഫ്റ്റ് വെയറിന്റെ പിഴവാണ് 19 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതിന് പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് 39 കുടുംബങ്ങളിലെ അംഗങ്ങൾ പട്ടികയിൽ ഉൾപ്പെട്ടതിനെക്കുറിച്ചും എപിഡബ്ല്യൂ ആശങ്ക ഉന്നയിക്കുന്നു. 2009ലാണ് എപിഡബ്ല്യൂ 41 ലക്ഷം വിദേശികളുടെ വിവരങ്ങൾ ഇലക്ടറൽ റോളിൽ നിന്ന് മാറ്റിയിട്ടുണ്ടെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.
1951ലെ ദേശീയ പൌരത്വ രജിസ്റ്റർ പരിഷ്കരിക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എപിഡബ്ല്യൂ ആണ് ദേശീയ പൌരത്വ രജിസ്റ്റർ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് 2013ലാണ് സുപ്രീം കോടതി ഈ വിഷയം ഏറ്റെടുത്തത്. തുടർന്ന് ദേശീയ പൌരത്വ രജിസ്റ്റർ പരിഷ്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications