ആദ്യം ജയില്‍, ഇനി ശശികലയെ കാത്തിരിക്കുന്നത്!! പനീര്‍ശെല്‍വത്തിന് കലിപ്പ് തീരുന്നില്ല...
ശശികലയെ സെക്രട്ടറിയായി നിയമിച്ചത് റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
ചെന്നൈ: തമിഴ്‌നാട്ടില്‍ ശശികല- ഒ പനീര്‍ശെല്‍വം വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മറ്റൊരു വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രിക്കസേര ശശികല വിഭാഗത്തിനു മുന്നില്‍ അടിയറവയ്‌ക്കേണ്ടിവന്നെങ്കിലും ഒപിഎസ് അടങ്ങിയിരിക്കാന്‍ തയ്യാറല്ല. ശശികലയെയും കൂട്ടരെയും ഏതു വിധേനയും വീഴ്ത്താനുള്ള പുതിയ അടവുകള്‍ തേടുകയാണ് ഒപിഎസ്.
ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പനീര്‍ശെല്‍വവും കൂട്ടരും. ജയലളിതയുടെ മരണ ശേഷം ഡിസംബര്‍ 29നാണ് ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. പാര്‍ട്ടി അംഗങ്ങളല്ല ശശികലയെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് പനീര്‍ശെല്‍വത്തിന്റെ പ്രധാന ആരോപണം.
എഐഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ചത് അസാധുവാക്കണമെന്ന് പനീര്‍ശെവം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. പാര്‍ട്ടിയുടെ നിയമങ്ങളും നിയന്ത്രങ്ങളും കാറ്റില്‍ പറത്തിയാണ് ശശികല തലപ്പത്തെത്തിയത് എന്നും ഒപിഎസ് പക്ഷം ചൂണ്ടിക്കാട്ടുന്നു.
10 എംഎല്‍എമാര്‍ മാത്രമല്ല 12 എംപിമാരുടെയും പിന്തുണ പനീര്‍ശെല്‍വത്തിന് ഉണ്ടെന്നതാണ് ശ്രദ്ധേയം. എംപിയായ വി മൈത്രേയന്‍ ശശികലയെ പാര്‍ട്ടി അധ്യക്ഷയായി നിയമിച്ചതിനെ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. രണ്ടിലകളെന്ന പാര്‍ട്ടിയുടെ ചിഹ്നം ശശികല വിഭാഗം സ്വന്തമാക്കിയതിനെതിരേയും പനീര്‍ശെല്‍വം വിഭാഗത്തിന് അതൃപ്തിയുണ്ട്.
ഡിസംബര്‍ 29ന് എഐഡിഎംകെയുടെ ജനറല്‍ കൗണ്‍സിലാണ് ശശികലയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടിയുടെ നിയമസംഹിത പ്രകാരം ഇങ്ങനെയല്ല സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതെന്നു പനീര്‍ശെല്‍വം പരാതിയില്‍ പറയുന്നു. തമിഴ്‌നാട്ടിലെയും പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നീവിടങ്ങളിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇതുവരെ സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നത്. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു നല്‍കിയതായി പനീര്‍ശെല്‍വം വ്യക്തമാക്കി.
ശശികലയെ നിയമിച്ചതു മാത്രമല്ല മറ്റു പല നിയമലംഘനങ്ങളും അവര്‍ നടത്തിയതായി പനീര്‍ശെല്‍വം വിഭാഗം അക്കമിട്ട് ചൂണ്ടിക്കാട്ടുന്നു. എംപിമാരുള്‍പ്പെടെ പല മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ശശികല നേരത്തേ പാര്‍ട്ടിക്കു പുറത്തായിരുന്ന ടി ടി വി ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയതും നിയമവിരുദ്ധമാണെന്ന് ഒപിഎസ് പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം എഐഡിഎംകെ അംഗം ആയവര്‍ക്കു മാത്രമേ പാര്‍ട്ടി ഓഫീസില്‍ പോലും ജോലി നല്‍കാവൂവെന്നാണ് നിയമത്തില്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.