ജെയ്‌ഷെ മുഹമ്മദുമായി ബന്ധം: കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു
ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. രണ്ട് ഭീകരരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. ജെയ്‌ഷെ മുഹമ്മദുമായി ബന്ധം ഉള്ള തീവ്രവാദികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എന്നാണ് വിവരം.സുരക്ഷാ സേന വെടിവെച്ചു കൊന്ന ഒരു ഭീകരൻ പാകിസ്ഥാനിൽ നിന്നുള്ളതാണ്. എന്നാൽ രണ്ടാമത്തെ ഭീകരനെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.
കുൽഗാമിലെ മിർഹാമ മേഖലയിൽ ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ ആണ് ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മു കശ്മീർ പോലീസ് ആയിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇന്നലെയും സുരക്ഷാ സേന രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ വെടി വെയ്ച്ച് കൊന്നിരുന്നു. സുൻജ്വാനിലെ സൈനിക ക്യാമ്പിൽ ആയിരുന്നു സുരക്ഷാ സേനയും ആയുള്ള ഏറ്റുമുട്ടൽ നടന്നത്. ഈ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ നിരോധിത ഭീകര സംഘടന ആയ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുളള രണ്ട് തീവ്രവാദികളെ വെടിവെച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെ ആണ് കുൽഗാം ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സി ഐ എസ് എഫ് ജവാൻ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട രണ്ട് ഭീകരരും പാകിസ്ഥാൻ ആസ്ഥാനമായി ഉള്ള ജെയ്‌ഷെ മുഹമ്മദിന്റെ ചാവേർ സ്ക്വാഡിന്റെ ഭാഗമാണ്. ഇവരുടെ നുഴഞ്ഞ കയറ്റം പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം അട്ടിമറിക്കാൻ വേണ്ടി ഉളള വലിയ ഗൂഢാലോചന ആണെന്നും ജമ്മു കശ്മീർ പോലീസ് ഡി ജി പി ദിൽബാഗ് സിംഗ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഏപ്രിൽ 24 - ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാംബ ജില്ലയിലെ പള്ളി ഗ്രാമം സന്ദർശിക്കും. ഇവിടെ എത്തുന്ന പ്രധാനമന്ത്രി സമ്മേളനത്തെ അഭി സംബോധന ചെയ്യും. 2019 - ൽ കശ്മീരിന്റെ പ്രത്യേക വകുപ്പ് പിൻവലിച്ചതിന് ശേഷം ആദ്യമായാണ് മോദി ഇവിടെ എത്തുന്നത്.
40 സി ആർ പി എഫ് ജവാന്മാരുടെ ജീവൻ പൊലിഞ്ഞ 2019 - ലെ പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ നിരവധി ഭീകര ആക്രമണങ്ങളിൽ പങ്കുള്ള പാക്ക് ആസ്ഥാനം ആയുള്ള ഭീകര സംഘടന ആയ ജെയ്‌ഷെ മുഹമ്മദിനെതിരെ കേന്ദ്രം നടപടി സ്വീകരിച്ചിരിക്കുന്നത് വർധിപ്പിച്ചിരിക്കുകയാണ്. ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ സ്വതന്ത്രനാണ് എന്നാണ് റിപ്പോർട്ട്.
'യുദ്ധം അവസാനിപ്പിക്കാം'; പുടിനെ ചർച്ചയ്ക്ക് വിളിച്ച് സെലൻസ്കി; മറുപടി പറയാതെ റഷ്യ
ഏപ്രിൽ 18 - ന് ജെയ്‌ഷെ കമാൻഡർ ആഷിഖ് അഹമ്മദ് നെൻഗ്രൂവിനെ യു എ പി എ പ്രകാരം കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2013 - ൽ ജമ്മു കശ്മീരിലെ പുൽവാമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്, 2020 - ൽ ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയത്, തീവ്രവാദ ഫണ്ടിംഗും തീവ്രവാദികൾക്ക് അനധികൃതമായി ആയുധങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിൽ പുൽവാമ നിവാസിയായ നെൻഗ്രൂ ഉൾപ്പെട്ടിരുന്നു.