നെഞ്ച് വിരിച്ചു നിന്ന് മമത; അനുമതി കിട്ടാതായതോടെ ഷായുടെ രഥയാത്ര ഉപേക്ഷിച്ച് ബിജെപി, ഇനി പദയാത്ര
കൊല്‍ക്കത്ത: നിലിവില്‍ പാര്‍ട്ടിയുടെ കീഴിലുള്ള പല സീറ്റുകളും 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ലഭിച്ചേക്കില്ല എന്ന് ബിജെപിക്ക് അറിയാം. വര്‍ഷാവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തോല്‍വിയും പാര്‍ട്ടിയെ തുറിച്ചു നോക്കുന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമബംഗാള്‍ ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി കൂടുതല്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ പശ്ചിമബംഗാളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഈ പ്രതിരോധങ്ങളുടെ ഭാഗമായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ആരംഭിക്കാനിരുന്ന രഥയാത്രക്ക് മമതയുടെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഇതോടെ രഥയാത്രയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും പിന്‍മാറേണ്ടി വന്നിരിക്കുകയാണ് ബിജെപിക്ക്.. വിശദാംശങ്ങള്‍ ഇങ്ങനെ..
ബംഗാളില്‍ ലക്ഷ്യം വെക്കുന്നത്
ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ച വെച്ചാല്‍ സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും പിന്തള്ളി പശ്ചിമബംഗാളില്‍ രണ്ടാംസ്ഥാനത്ത് എത്താനാവും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 2 പേര്‍ മാത്രമാണ് ബിജെപി അംഗങ്ങളായി ഉള്ളത്. ഇത്തവണ പാര്‍ട്ടി ബംഗാളില്‍ ലക്ഷ്യം വെക്കുന്നത് പതിനഞ്ചിനടുത്ത് സീറ്റുകളാണ്
സ്വാധീനം ശക്തമാക്കുക
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ സ്വാധീനം ശക്തമാക്കുക എന്ന ലക്ഷ്യവുമായി ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ നിരവധി പരിപാടികളാണ് ബിജെപി സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനത്ത് ഒരു രഥയാത്രയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
രഥയാത്ര
എന്നാല്‍ രഥയാത്രക്ക് മമത ബാനര്‍ജി അനുമതി നിഷേധിച്ചതോടെ ബിജെപി ശരിക്കും വെട്ടിലായി. ബിജെപിയുടെ രഥയാത്ര വര്‍ഗ്ഗീയ ലഹളക്ക് ഇടയാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ മുന്‍ രഥയാത്രകളുടെ അനുഭവം ഇത് ശരിവെക്കുന്നതാണ് എന്നാണ് മമതയുടെ നിലപാട്.
പിന്‍വാങ്ങല്‍
രഥയാത്രക്ക് പകരം വേണമെങ്കില്‍ പൊതുയോഗം നടത്താമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനെതിരെ സംസ്ഥാന ബിജെപി നേതാക്കള്‍ ശക്തമായി രംഗത്ത് വന്നെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മമത ആവര്‍ത്തിക്കുന്നു. ഇതോടെ താല്‍ക്കാലികമായെങ്കിലും രഥയാത്രയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നിരിക്കുയാണ് ബിജെപിക്ക്.
പദയാത്ര
അമിത് ഷായുടെ നേതൃത്വത്തില്‍ ആരംഭിച്ച രഥയാത്രക്ക് മമത സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ രഥയാത്രക്ക് ഉപേക്ഷിച്ച് പദയാത്ര നടത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ജനുവരി ആദ്യ ആഴ്ച്ചയില്‍ തന്നെ പദയാത്ര ആരംഭിക്കാനാണ് ബിജെപിയുടെ തീരുമാനം.
അമിത് ഷാ
രഥയാത്രയില്‍ നിശ്ചയിക്കപ്പെട്ടത് പോലെ തന്നെ പദയാത്രയിലും അമിത് ഷാ സജീവമായി രംഗത്തുണ്ടാവും. മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ കൊല്‍ക്കഥ ഹൈക്കോടതിയും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ജനുവരി 9 ന്
രഥയാത്രക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരേ ബിജെപി കോടതിയെ സമീപ്പിച്ചിരുന്നു. വിഷയത്തില്‍ ജനുവരി 9 ന് വീണ്ടും വാദം കേട്ട ശേഷമേ ഹൈക്കോടതി തീരുമാനമെടുക്കു. അമിത് ഷായുടെ റാലി ആരംഭിക്കാന്‍ തീരുമാനിച്ച കുച്ച്ബീഹാര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടും യാത്രക്ക് അനുമതി നിഷേധിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
42 ലോക്സഭാ മണ്ഡലങ്ങളിലൂടേയും
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് ഡിസംബര്‍ ഏഴിന് രഥയാത്ര ആരംഭിച്ചത്. ജനാധിപത്യ സംരക്ഷണ റാലി എന്ന പേരിലുള്ള പ്രചരണ ജാഥ സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടേയും കടന്നു പോകുന്ന രീതിയിലായിരുന്നു ബിജെപി പദ്ധതിയിട്ടിരുന്നത്.
മമത പ്രഖ്യാപിച്ചപ്പോള്‍
രഥയാത്രക്ക് അനുമതി നിഷേധിക്കുമെന്ന് നേരത്ത മമത പ്രഖ്യാപിച്ചപ്പോള്‍ അമിത് ഷാ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപിയുടെ കുതിപ്പ് ഭയന്നാണ് അവര്‍ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുകയാണ് അവര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയെ തടയാന്‍ ആര്‍ക്കുമാവില്ല. രഥയാത്ര എന്ത് വന്നാലും നടത്തിയിരിക്കും. ആര് വിചാരിച്ചാലും ഞങ്ങളെ തടയാനാവില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.
വിമർശനം
നിലവില്‍ താന്‍ നടത്താനിരുന്ന റാലി നീട്ടി വെക്കുകയാണ് ചെയ്തത്. വൈകാതെ തന്നെ ഇത് തുടരും. മമതയുടെ കാട്ടുഭരണമാണ് ബംഗാലില്‍ നടക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല. വിദ്യാഭ്യാസം ഇല്ല, പകരം അഴിമതിയാണ് വര്‍ധിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.