സിറിയ: യുഎസ് വ്യോമാക്രമണത്തില്‍ 100ലേറെ സിറിയന്‍ പോരാളികള്‍ കൊല്ലപ്പെട്ടു
ദമസ്‌കസ്: എണ്ണ സമ്പന്നമായ ദേര്‍ അസ്സൂറിലുണ്ടായ യു.എസ് വ്യോമാക്രമണത്തില്‍ 100ലേറെ സിറിയന്‍ സര്‍ക്കാര്‍ അനുകൂല പോരാളികള്‍ കൊല്ലപ്പെട്ടു. തങ്ങളുടെ സഖ്യകക്ഷിയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിനെതിരേ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പ്രതികരണമെന്ന നിലയ്ക്കാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ സിറിയന്‍ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥ ഡാന വൈറ്റ് വ്യക്തമാക്കിയില്ല.
എന്നാല്‍ ഐ.എസ് ഭീകരര്‍ക്കെതിരേ യുദ്ധം ചെയ്യുന്ന തങ്ങളുടെ പോരാളികള്‍ക്കെതിരേ പ്രകോപനമില്ലാതെയാണ് അമേരിക്കന്‍ ആക്രമണമുണ്ടായതെന്ന് സിറിയന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സന കുറ്റപ്പെടുത്തി. ഇത് യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടേണ്ട അതിക്രമമാണെന്നും യു.എന്‍ രക്ഷാ സമിതി ആക്രമണത്തെ അപലപിക്കമെന്നും സിറിയ ആവശ്യപ്പെട്ടു. അതേസമയം, സിറിയയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ ലക്ഷ്യം ഐ.എസ് ഭീകരര്‍ക്കെതിരായ പോരാട്ടമല്ലെന്നും മറിച്ച് സിറിയയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ കൈയടക്കാനുള്ള മാര്‍ഗമാണെന്നും റഷ്യ കുറ്റപ്പെടുത്തി.
സിറിയന്‍ സര്‍ക്കാരിനെതിരേ പോരാടുന്ന വിമത പോരാളികളുടെ കൂട്ടായ്മയായ കുര്‍ദ് സൈനികരുള്‍പ്പെട്ട സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്. ഇവരുടെ പിന്തുണയോടെയാണ് അമേരിക്ക സിറിയയില്‍ പോരാട്ടം നടത്തുന്നത്. ഐ.എസ്സിനെതിരേ പോരാട്ടം നടത്താനെന്ന പേരില്‍ ആരംഭിച്ച ആക്രമണം, ഐ.എസ് ഭീകരരുടെ തകര്‍ച്ചയ്ക്കു ശേഷവും യു.എസ് അവസാനിപ്പിച്ചിട്ടില്ല. നിലവില്‍ സിറിയന്‍ വിമത സൈനികര്‍ക്കൊപ്പം ചേര്‍ന്ന് സിറിയന്‍ പ്രദേശങ്ങള്‍ സിറിയന്‍ സര്‍ക്കാരില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിമതര്‍ക്കെതിരേ പോരാടുന്ന സിറിയന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരായ യു.എസ് വ്യോമാക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുന്നത്. ഇത് വിമതര്‍ക്കെതിരേ സിറിയന്‍ സര്‍ക്കാരിനെ സഹായിക്കുന്ന റഷ്യന്‍ സേനയും അമേരിക്കന്‍ സേനയും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിതുറക്കുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
സൗദി രാജാവുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി