ഖത്തറിനെ പിന്തുണച്ചതിന് പ്രതികാരം; സൗദി ടെലിവിഷന്‍ ശൃംഖലയില്‍ നിന്ന് തുര്‍ക്കി സീരിയലുകള്‍ ഔട്ട്
ദുബയ്: ഉപരോധ വേളയില്‍ ഖത്തറിന് താങ്ങായി നിന്ന തുര്‍ക്കിക്ക് സൗദിയും യുഎഇയും ചേര്‍ന്ന് നല്‍കിയത് എട്ടിന്റെ പണി. അറബ് ലോകത്ത് വളരെ പ്രശസ്തമായ തുര്‍ക്കി സീരിയലുകള്‍ക്ക് ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗദി നിയന്ത്രണത്തിലുള്ള എംബിസി ടിവി ശൃംഖല നിരോധനമേര്‍പ്പെടുത്തി. മിഡിലീസ്റ്റിലെ ഏറ്റവും വലിയ സ്വകാര്യ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കാണ് എംബിസി. മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ തുര്‍ക്കി പരിപാടികള്‍ ചാനലില്‍ നിന്ന് മാറ്റാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ടെന്ന് എംബിസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതിനു പിന്നിലെ കാരണമെന്തെന്നോ ആരാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്നോ ചാനല്‍ വ്യക്തമാക്കിയിട്ടില്ല.
പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..
അറബ് ലോകത്ത് വളരെ ജനസമ്മിതിയുള്ള പരിപാടികളാണ് തുര്‍ക്കിയില്‍ നിന്നുള്ള സോപ്പ് ഒപേരകള്‍. തുര്‍ക്കിയില്‍ നിന്ന് അറബിയിലേക്ക് ഡബ്ബ് ചെയ്യപ്പെട്ട ആറ് പരിപാടികള്‍ക്കാണ് ഇതോടെ നിരോധനം വന്നിരിക്കുന്നത്. 140ലേറെ രാജ്യങ്ങളില്‍ വന്‍ പ്രചാരമുള്ള സീരിയലുകളാണിവ. തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം വലിയ വരുമാനമാര്‍ഗമാണ് ഈ ടി.വി പരിപാടികള്‍. ചാനലുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമെ, സീരിയലുകള്‍ ഷൂട്ട് ചെയ്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന നിരവധി പേര്‍ തുര്‍ക്കിയുടെ ടൂറിസം മേഖലയ്ക്കും വലിയ നേട്ടമാണ്.
അതിനിടെ, നിരോധനത്തെ വിമര്‍ശിച്ച് തുര്‍ക്കി സാംസ്‌ക്കാരിക-ടൂറിസം മന്ത്രി നുമാന്‍ കുര്‍ത്തുല്‍മസ് രംഗത്തെത്തി. ഏതെങ്കിലും രണ്ട് രാഷ്ട്രീയക്കാരല്ല, ആര് എന്തൊക്കെ പരിപാടികള്‍ കാണണമെന്ന് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുമായി നല്ല ബന്ധം സ്ഥാപിക്കുന്ന ജനങ്ങളുടെ താല്‍പര്യത്തിനെതിരാണ് നിരോധന തീരുമാനം. വിവരസാങ്കേതികവിദ്യ അതിദ്രുതം വളരുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് ടി.വിയില്‍ വിലക്കേര്‍പ്പെടുത്തിയെന്നു കരുതി ജനങ്ങള്‍ പരിപാടികള്‍ കാണാതിരിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എം.ബി.സിയുടെ നിരോധന തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.