വള്ളത്തിലിടിച്ച കപ്പൽ കൊളംബോയിൽ: കൊച്ചിയിലെത്താൻ നിർദേശം, കേസ് രജിസ്റ്റർ ചെയ്തു
ഹോങ്കോങ് കപ്പലാണ് വള്ളത്തിലിടിച്ചത്. കപ്പൽ ഇപ്പോൾ കൊളംബോ തീരത്താണ്.
കൊച്ചി: കൊല്ലം തീരത്ത് വള്ളത്തിൽ കപ്പലിടിച്ച സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി കപ്പൽ ഓടിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ ഇന്ത്യൻ തീരത്തേക്ക് അടുപ്പിക്കാനും നാവിക സേന ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോങ്കോങ് കപ്പലാണ് വള്ളത്തിലിടിച്ചത്. കപ്പൽ ഇപ്പോൾ കൊളംബോ തീരത്താണ്. എന്നാൽ ഇന്ത്യൻ തീരത്തേക്ക് അടുപ്പിക്കുന്ന കാര്യത്തിൽ കപ്പൽ അധികൃതർ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് നാവിക സേന അറിയിച്ചു. ഹോങ്കോങിലെ പ്രധാന ഓഫീസിന്റെ തീരുമാനമറിഞ്ഞ ശേഷം മറുപടി നൽകാമെന്നാണ് ക്യാപ്റ്റൻ അറിയിച്ചിരിക്കുന്നത്.
കൊച്ചി തീരത്തേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആൻഡമാനിലെ പോർട്ട് ബ്ലയറിൽ അടുപ്പിച്ചാൽ മതിയെന്നും നിർദേശം നൽകിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് കൊല്ലത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചത്. കൊല്ലം തീരത്തു നിന്ന് 39 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അപകടം നടന്നത്.
ആറ് മത്സ്യത്തൊഴിലാളികളായിരുന്നു വളളത്തിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. കതാലിയ എന്ന കപ്പലാണ് വള്ളത്തിലിടിച്ചത്. വള്ളത്തിലിടിച്ച ശേഷം കപ്പൽ നിർത്താതെ പോവുകയായിരുന്നു.