ചെങ്ങന്നൂരിൽ ചിത്രം തെളിഞ്ഞു! യുഡിഎഫ് സ്ഥാനാർത്ഥിയായി ഡി വിജയകുമാർ; ഇനി പോരാട്ടച്ചൂട്...
ചെങ്ങന്നൂർ സ്വദേശിയായ ഡി വിജയകുമാർ ചെങ്ങന്നൂർ കാർഷിക സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റുമാണ്.
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഡി വിജയകുമാറിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡ് അംഗീകരിച്ചതോടെയാണ് എഐസിസി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചെങ്ങന്നൂർ സ്വദേശിയായ ഡി വിജയകുമാർ ചെങ്ങന്നൂർ കാർഷിക സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റുമാണ്.
ചെങ്ങന്നൂരിൽ ഡി വിജയകുമാറിനെ മത്സരിപ്പിക്കാൻ കെപിസിസി നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുവെന്ന് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കെപിസിസി നിർദേശം അതേപടി അംഗീകരിച്ച ഹൈക്കമാൻഡ് വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകിയത്.

ചങ്ങനാശേരി എൻഎസ്എസ് കോളേജിലെ കെഎസ് യു പ്രവർത്തകനായാണ് വിജയകുമാർ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് കെഎസ് യു, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകളിൽ വിവിധ ഭാരവാഹിത്വവും വഹിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി നിർവാഹക സമിതി അംഗം തുടങ്ങിയ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. നാട്ടുകാരനായ ഒരാൾ തന്നെ മത്സരിക്കണമെന്ന തീരുമാനമാണ് വിജയകുമാറിന് ചെങ്ങന്നൂരിൽ നറുക്ക് വീഴാൻ കാരണമായത്. രാധികയാണ് വിജയകുമാറിന്റെ ഭാര്യ. ജ്യോതി വിജയകുമാർ, ലക്ഷ്മി വിജയകുമാർ എന്നിവർ മക്കളും.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഏറെ വൈകിയെങ്കിലും പ്രചരണ പ്രവർത്തനങ്ങളിൽ എതിരാളികൾക്കൊപ്പം ഓടിയെത്താമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എൻഡിഎ സ്ഥാനാർത്ഥിയായ ബിജെപി നേതാവ് അഡ്വക്കേറ്റ് പിഎസ് ശ്രീധരൻ പിള്ളയാണ് ചെങ്ങന്നൂരിൽ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പിന്നീട് എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെയും പ്രഖ്യാപിച്ചു. ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി പൂർത്തിയായതോടെ ചെങ്ങന്നൂരിലെ പോരാട്ട ചിത്രം വ്യക്തമായി.












Click it and Unblock the Notifications