സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും, വിജയരാഘവന്‍ പിബിയില്‍
കണ്ണൂര്‍: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. പ്രായപരിധി നിബന്ധനയുടെ പേരില്‍ എസ് രാമചന്ദ്രന്‍ പിള്ള, ഹനന്‍ മുള്ള, ബിമന്‍ ബസു എന്നിവര്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായി. എസ് രാമചന്ദ്രന്‍പിള്ളയുടെ ഒഴിവിലേക്ക് കേരളത്തില്‍ നിന്ന് എ വിജയരാഘവന്‍ പിബിയില്‍ എത്തും. മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്‌ലയും ആദ്യ ദലിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താന്‍ ധാരണയായി. അതേസമയം നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ വിജയരാഘവന്‍ നേരത്തെ സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. കേന്ദ്ര തലത്തില്‍ തന്നെ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് വിജയരാഘവനെ തേടിയെത്തുന്നത്.
പ്രതിപക്ഷ യോഗം വിളിക്കാതെ കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ തുടരെ പ്രശ്നം. പരിഹരിക്കാനിറങ്ങി രാഹുല്‍
കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങള്‍ കേന്ദ്ര കമ്മിറ്റിയിലുണ്ട്. പി രാജീവ്, കെഎന്‍ ബാലഗോപാല്‍, പി സതീദേവി, സിഎസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. പിബിയിലെ ദളിത് പ്രാതിനിധ്യത്തെ കുറിച്ച് വലിയ ചര്‍ച്ച പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരംഗം ദളിത് പ്രതിനിധിയായി പിബിയിലെത്തുമെന്നായിരുന്നു വിലയിരുത്തല്‍. കെ രാധാകൃഷ്ണന്‍, എകെ ബാലന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടിരുന്നു. പക്ഷേ ഒടുവില്‍ നറുക്ക് വീണത് രാമചന്ദ്ര ഡോമിനാണ്. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് രാമചന്ദ്ര ഡോം. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അധ്യക്ഷനുമാണ്. അതേസമയം പ്രായം പരിഗണിച്ചാണ് എസ്ആര്‍പി പിബിയില്‍ നിന്നും ഒഴിയുന്നത്.
സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്‍പര്യമായിരുന്നു നേതൃത്വത്തിന്. അതേസമയം വലിയ പ്രതിസന്ധിയിലൂടെ ദേശീയ തലത്തില്‍ സിപിഎം കടന്നുപോകുമ്പോള്‍ അതിനെ നേരിട്ട് പാര്‍ട്ടിയെ നയിക്കുക എന്ന നിര്‍ണായക ദൗത്യമാണ് യെച്ചൂരിക്കുള്ളത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ്ആര്‍പിയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും നീക്കത്തെ അതിജീവിച്ചായിരുന്നു യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാള്‍ ഘടകം മറികടന്നത് രഹസ്യ ബാലറ്റിലൂടെയാണ്.
ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം യെച്ചൂരിക്കുണ്ട്. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്ന ഉത്തരവാദിത്തം കൂടി യെച്ചൂരിക്ക് മുന്നിലുണ്ട്. കേന്ദ്ര നേതൃത്വം നിര്‍ജീവമായെന്ന കേരള ഘടകത്തിന്റെ വിമര്‍ശനങ്ങള്‍ ശക്തമായുള്ളതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത് യെച്ചൂരിക്കുള്ള വെല്ലുവിളിയാണ്. ബംഗാളിലും ത്രിപുരയിലും ഈ അവസ്ഥയില്‍ തിരിച്ചുവരിക അസാധ്യമായിരിക്കും. പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ കൊണ്ടുവരിക, അടിത്തറ ശക്തമാക്കുക എന്നതൊക്കെ യെച്ചൂരിക്കുള്ള വെല്ലുവിളിയായിരിക്കും.
പവാറിനെ വിശ്വസിക്കാനാവാതെ കോണ്‍ഗ്രസ്, പുതിയ സഖ്യമുണ്ടാക്കാന്‍ രഹസ്യ നീക്കം?