മന്ത്രി ജലീലിനെതിരായ ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്ന് സിപിഎം
മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരായ ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്ന് സി.പി.ഐ. എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗിന്റെ സൈബര്‍ വിഭാഗവുമെല്ലാം ഒരേ രൂപത്തിലുള്ള അപവാദ നുണപ്രചാരണത്തിലാണ്. പീഡനവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടിച്ചതിലെ ജാള്യംമറയ്ക്കാനാണ് കള്ളക്കഥകള്‍ ചമയ്ക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ബിജെപിയും ലീഗും ഒരേതരം കഥകളാണ് പങ്കിടുന്നത്. പ്രതിക്ക് സിപിഐ എം ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ പട്ടാമ്പിയിലെ സിപിഐ എം അംഗത്തിന്റെ പടംവച്ച് നുണ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിട്ടുണ്ട്.
വാട്സാപ് ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ വര്‍ഗീയ കുഴപ്പത്തിന് കോപ്പുകൂട്ടിയിരുന്നു ബിജെപി. എന്നാല്‍ മന്ത്രി ജലീലിന്റെ ഇടപെടലില്‍ മോഹം നടപ്പായില്ല. ഇതിന്റെ ദേഷ്യമാണ് ബിജെപിയുടെ കുപ്രചാരണത്തിന് കാരണം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയിലുള്ള പകയാണ് ഡിസിസി പ്രസിഡന്റ് വി വി പ്രകാശിനെ നിലവിട്ട് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജലീലിനെ താറടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേ സമയം തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 16ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റിനോടൊപ്പം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ചില പോസ്റ്റുകളുടെ സ്്ക്രീന്‍ ഷോട്ടും ജലീല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

തനിക്കെതിരെ പ്രചരിപ്പിപ്പ പോസ്റ്റ് ജലീല്‍ തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ചെയ്തത്
വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി
വ്യാജവാര്‍ത്തകള്‍ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ബി.ജെ.പിയും മുസ്ലിംലീഗും . യാതൊരു തത്വദീക്ഷയുമില്ലാതെ പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുന്നതില്‍ ഇരുപാര്‍ട്ടികള്‍ക്കുമുള്ള മിടുക്ക് ആരെയും അതിശയിപ്പിക്കും . മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത് സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോള്‍ കേള്‍വിക്കാരില്‍ പത്ത് ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാല്‍ ബി.ജെ.പിക്ക് ലാഭമാണെന്നാണ് . മതം തലക്ക്പിടിച്ച് മത്ത്മറിഞ്ഞ അനുയായികളുള്ള പാര്‍ട്ടികളാണ് ഗീബല്‍സിയന്‍ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുക . ലീഗ് നേതൃത്വം പക്വമാര്‍ന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ് . എന്നാല്‍ അനുയായികള്‍ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കള്‍ ഫലപ്രദമായി തടയാന്‍ ശ്രമിക്കാറില്ല . ലീഗിന്റെ സൈബര്‍ പോരാളികളെന്ന് ചമയുന്നവര്‍ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് പെരുമാറാറുള്ളത് . കളവ് പറയല്‍ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് 'അഭിമാനം' കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ച് തന്നെ അവമതിപ്പുണ്ടാക്കും .
ആര് തെറ്റ് ചെയ്താലും വിമര്‍ശിക്കണം ചൂണ്ടിക്കാണിക്കണം . അസത്യം സത്യമാണെന്ന ഭാവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ മുകളിലിരുന്ന് 'ഒരാള്‍' ഇതൊക്കെ കാണുന്നുണ്ടെന്ന വസ്തുത മറക്കരുത് . റംസാന്‍ സമാഗതമാവുകയാണ് . എനിക്ക് നല്ലത് വരുത്താന്‍ പ്രാര്‍ത്ഥിക്കണമെന്നല്ല ഇത്തരക്കാരോടുള്ള അപേക്ഷ . നിങ്ങള്‍ ട്രോളിയ ഇതോടൊപ്പം ഇമേജായി ചേര്‍ത്തിട്ടുള്ള ചിത്രത്തില്‍ പറയുന്ന വിഷയത്തില്‍ സത്യത്തിന്റെ ഒരു അണുമണിത്തൂക്കമെങ്കിലുമുണ്ടെങ്കില്‍ , ഈ റംസാന്‍ നാളുകളില്‍ ഈയുള്ളവന്റെ സര്‍വ്വനാശത്തിനായി മനസ്സറിഞ്ഞ് നിങ്ങളോരോരുത്തരും പ്രാര്‍ത്ഥിക്കുക . ട്രോളന്‍മാരോടും അത് ഷെയര്‍ ചെയ്തവരോടും ഇതില്‍ ശരിയുടെ അംശമുണ്ടെന്ന് കരുതുന്നവരോടും ഇതിലപ്പുറം ഞാനെന്ത് പറയാനാണ് ?
പത്ത് മാസം മുമ്പാണ് എന്നെ ബന്ധിപ്പിച്ച് ഒരശ്ലീല ഫോട്ടോ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്തത് . ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി . ഗള്‍ഫിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു . ചെയ്ത തെറ്റില്‍ പശ്ചാതപിച്ച് കലങ്ങിയ കണ്ണുകളുമായി വന്ന ആ സുഹൃത്തിനോട് എന്ത് പറയാന്‍ . പരാതിയില്ലെന്ന് എഴുതിക്കൊടുത്തു . അയാള്‍ കുറ്റവിമുക്തനായി . താഴേകൊടുത്ത ചിത്രത്തില്‍ ചേര്‍ത്ത വാചകങ്ങള്‍ പടച്ചു വിട്ടവര്‍ക്കെതിരായി നിയമനടപടി സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല . കളിയാക്കലോ പരിഹാസമോ ആകാം . പക്ഷെ കല്ലുവെച്ച നുണ കെട്ടിച്ചമച്ച് നാടുനീളെ വിളംബരപ്പെടുത്തുന്ന ശൈലി ഒരു നിലക്കും പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല . എല്ലാവര്‍ക്കും റംസാന്‍ മുബാറക്ക് .












Click it and Unblock the Notifications