മൃതദേഹം സംസ്കരിച്ച പെട്ടി പുറത്തായി!! ശരീര അവശിഷ്ടങ്ങൾ കിണറ്റിലായെന്ന് സംശയം!!
ഒരാഴ്ചമുമ്പ് തുടർച്ചയായി പെയ്ത മഴയെ തുടർന്ന് യുവതിയെ അടക്കിയിരുന്ന സ്ഥലം ഇടിഞ്ഞ് കിണറ്റിലേക്ക് പതിച്ചു.
റാന്നി: മാരക രോഗം ബാധിച്ച് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങൾ കിണറിലെത്തിയതായി സൂചന. മറവ് ചെയ്ത ശവപ്പെട്ടി പുറത്തെത്താറായ നിലയിൽ കണ്ടെത്തി. ഇതിനെ തുടർന്ന് കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആദിവാസികൾക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.
വെച്ചുച്ചിറ ഗ്രാമ പഞ്ചായത്ത് അതർത്തിയോട് ചേർന്ന കുന്നം അച്ചടിപ്പാറ പട്ടിക വർഗ കോളനിയിലാണ് സംഭവം. അഞ്ച് സെൻറ് കോളനി എന്ന് പേരുള്ള ഇവിടെ കഷ്ടിച്ച് നാലുസെന്റ് മാത്രം ഭൂമിയുള്ള പത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടുത്തെ താമസക്കാരിയായിരുന്ന ഇരുപത്തിയഞ്ചുകാരി കഴിഞ്ഞ ജനുവരി പതിനെട്ടിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മൃതദേഹം മറവ് ചെയ്യാൻ കോളനിയിൽ പ്രത്യേകം സ്ഥലം ഉണ്ടായിരുന്നുവെങ്കിലും വീടിനോട് ചേർന്ന മൂന്നടിയിലാണ് മൃതദേഹം സംസ്കരിച്ചത്.
മൃതദേഹം സംസ്കരിച്ചതിന് തൊട്ടു താഴെയാണ് കോളനിക്കാർ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ഒരേ ഒരു കിണർ ഉള്ളത്. ഒരാഴ്ചമുമ്പ് തുടർച്ചയായി പെയ്ത മഴയെ തുടർന്ന് യുവതിയെ അടക്കിയിരുന്ന സ്ഥലം ഇടിഞ്ഞ് കിണറ്റിലേക്ക് പതിച്ചു. ഒരടി വീതിയുളള മണ്ണ് കൂടു ഇടിഞ്ഞാൽ മൃതദേഹം മറവ് ചെയ്ത ശവപ്പെട്ടി കിണറ്റിലേക്ക് പതിക്കും. അതേസമയം മൃതദേഹ അവശിഷ്ടങ്ങൾ കിണറ്റിലെ വെള്ളത്തിൽ കലർന്നിട്ടുണ്ടെന്ന് സംശയം.
ഇക്കാര്യം പഞ്ചായത്ത് അധികൃതരെയും ട്രൈബൽ വകുപ്പിനെയും അറിയിച്ചു. എന്നാൽ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉണ്ട്. ആരോഗ്.യ വകുപ്പ് അധികൃതർ എത്തി കിണറ്റിലെ വെള്ളം ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്ന നിർദേശവും നൽകി മടങ്ങി. കഴിഞ്ഞ ദിവസം കോളനിയിലെ എസ്ടി പ്രമോട്ടർ പ്രശ്നം സംബന്ധിച്ച് ട്രൈബൽ വകുപ്പിന് റിപ്പോർട്ട് നൽകുകയും ഇടിഞ്ഞ ഭൂമിക്ക് എത്രയും വേഗം സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതി മരിച്ചതിനു പിന്നാലെ കുടുംബം വീടുവിട്ടു പോയിരിക്കുകയാണ്.