പ്രിയദർശൻ ശരിക്കും ആർഎസ്എസ്? മറ്റ് ജാതിക്കാർ വളരുന്നത് ഹിന്ദുക്കളുടെ ക്ഷമയിൽ; ആർഎസ്എസ് ആണ് മറുപടി
ഗുരുവായൂര്‍: സംഘപരിവാര്‍ അനുകൂലിയെന്ന ആരോപണം വളരെ മുമ്പ് തന്നെ കേട്ടിട്ടുള്ള ആളാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. അടുത്തിടെ അദ്ദേഹം തന്നെ അക്കാര്യം ശരിവക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങള്‍ പുതിയ വിവാദങ്ങളിലേക്കാണ് വഴിവക്കുന്നത്.
ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസ് എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞിരിക്കുന്നത്. ഗുരുവായൂര്‍ സേവാഭാരതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
കഴിഞ്ഞ ദിവസം സംവിധായകന്‍ മേജര്‍ രവിയുടെ ഇത്തരം വിവാദത്തില്‍ പെട്ടിരുന്നു. പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതിനെ കുറിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശം പുറത്തായതോടെ ആയിരുന്നു ഇത്. ദിവസങ്ങള്‍ക്കുള്ളില്‍ ആണ് സിനിമ മേഖലയില്‍ നിന്ന് പുതിയൊരു ആര്‍എസ്എസ് വിവാദം കൂടി ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്.

സേവാഭാരതിയുടെ പരിപാടി
ആര്‍എസ്എസിന്റെ ഭാഗമാണ് സേവാഭാരതി. ഈ സേവാഭാരതിയുടെ സംസ്ഥാന തല സേവാസംഗമത്തില്‍ സംസാരിക്കവെ ആയിരുന്നു പ്രിയദര്‍ശന്റെ പരാമര്‍ശങ്ങള്‍. സേവാസംഗമത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ കൂടി ആയിരുന്നു പ്രിയദര്‍ശന്‍. ഗുരുവായൂരില്‍ വച്ചായിരുന്നു പരിപാടി നടന്നത്.

മറ്റ് രാജ്യക്കാരും ജാതിക്കാരും
ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുന്ന രീതിയില്‍ ആയിരുന്നു പ്രിയദര്‍ശന്റെ പരാമര്‍ശങ്ങള്‍ എങ്കിലും ആത്യന്തികമായി അത് ആര്‍എസ്എസിനെ എതിരാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഹിന്ദുക്കളുടെ ക്ഷമയും മര്യാദയും കൊണ്ട് മാത്രമാണ് ഇവിടെ മറ്റ് രാജ്യക്കാരും ജാതിക്കാരും തഴച്ചുവളര്‍ന്നത് എന്ന് പറഞ്ഞായിരുന്നു തുടക്കം.

ഭീരുത്വമാണെന്ന് കരുതി
ഹിന്ദുക്കളുടെ ക്ഷമയും മര്യാദയും എല്ലാം ഭീരുത്വമാണെന്നാണ് പലരും കരുതിയത് എന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. എല്ലാ മതങ്ങളും വന്നപ്പോള്‍ ഹിന്ദുക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. അത് ഹിന്ദുക്കളുടെ ഭീരുത്വമാണെന്ന് കരുതിയവര്‍ക്ക് നല്‍കിയ മറുപടിയാണ് ആര്‍എസ്എസ് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

അപ്പോള്‍ ആര്‍എസ്എസ്?
ആര്‍എസ്എസ് എങ്ങനെയാണ് അവര്‍ക്ക് മറുപടിയാകുന്നത് എന്നാണ് പ്രധാനപ്പെട്ട ചോദ്യം. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടുമായി യോജിച്ച് പോകുന്നതാണോ പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങള്‍ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

ഭംഗി നല്‍കുന്ന മുഖം
ആര്‍എസ്എസ്സിന് ഭംഗി നല്‍കുന്ന മുഖമാണ് സേവാ ഭാരതി എന്നും പ്രിയദര്‍ശന്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. ദിനംപ്രതി കേരളത്തില്‍ മാത്രം മുപ്പത്തിയെണ്ണായിരം പേര്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കുന്ന പരിപാടിയാണ് തന്നെ സേവാഭാരതിയിലേക്ക് അടുപ്പിച്ചത് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.












Click it and Unblock the Notifications