ഷെഫിന്റെ കൈപിടിച്ച് ഹാദിയ സ്വന്തം മണ്ണിൽ.. ഇനി വിവാദങ്ങളില്ല.. പോപ്പുലർ ഫ്രണ്ട് നേതാവിനെ കണ്ടു
Recommended Video
മലപ്പുറം: ഇനി ഹാദിയയ്ക്ക് വിവാദങ്ങളുടെ അകമ്പടി ഇല്ലാത്ത വിവാഹ ജീവിതം. സുപ്രീം കോടതി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം അംഗീകരിച്ചതോടെ ഹാദിയയെ ഇത്രയും നാള്‍ വേട്ടയാടിക്കൊണ്ടിരുന്ന വിവാദങ്ങള്‍ക്ക് അന്ത്യമായിരിക്കുകയാണ്.
സേലത്തെ കോളേജില്‍ ഹാദിയയെ ചെന്ന് കാണുന്നതിന് പോലും പ്രശ്‌നങ്ങളുണ്ടായിരുന്നു ഷെഫിന് ഇത്രയും നാള്‍. കോടതി വിധിക്ക് ശേഷം ഹാദിയയെ ചെന്ന് കണ്ട ഷെഫിന്‍ ഭാര്യയുമൊത്ത് നാളുകള്‍ക്ക് ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇരുവരും കോഴിക്കോടെത്തി പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടു.
സേലത്തെ കോളേജിൽ
സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലാണ് ഹാദിയ മെഡിക്കല്‍ പഠനം തുടരുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതോടെ ഷെഫിന്‍ ഹാദിയയെ കാണാന്‍ സേലത്തെ കോളേജിലെത്തി.
ഒരുമിച്ച് മലപ്പുറത്തേക്ക്
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഷെഫിന്‍ എത്തിയത്. ആദ്യം തന്നെ പ്രിന്‍സിപ്പാളിനെ കണ്ടു. ഭാര്യയെ കാണാനുള്ള അനുമതി വാങ്ങിയ ശേഷമാണ് ഷെഫിന്‍ ഹാദിയയെ കണ്ടത്. മൂന്ന് ദിവസം അവധിക്കുള്ള അനുമതിയും വാങ്ങി. തുടര്‍ന്നാണ് ഷെഫിനും ഹാദിയയും മലപ്പുറത്തേക്ക് യാത്ര തിരിച്ചത്.
പോപ്പുലർ ഫ്രണ്ട് നേതാവിനെ കാണും
ഏതാനും ദിവസങ്ങള്‍ അവധിയെടുത്ത് നാട്ടിലേക്ക് പോകുമെന്നും അതിന് ശേഷം തുടര്‍പഠനത്തിനായി തിരികെ വരുമെന്നും ഹാദിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇരുവരും കോഴിക്കോടെത്തി പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡണ്ടായ ഇ അബൂബക്കറിനെയടക്കമുള്ള നേതാക്കളെ സന്ദർശിച്ചു.
സുരക്ഷ ഒഴിവാക്കും
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹാദിയയ്ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കനത്ത സുരക്ഷയാണ് സേലത്തെ കോളേജിലും ഹോസ്റ്റലിലും ഹാദിയയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കോഴിക്കോടെത്തി പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ട ശേഷം ഇരുവരും മാധ്യമങ്ങളോട് അൽപനേരം സംസാരിച്ചു.
സ്വാതന്ത്യം കിട്ടി
വിശദമായ വാര്‍ത്താ സമ്മേളനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്വാതന്ത്ര്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നതിനും പിന്തുണച്ചതിനും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഹാദിയ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന് നന്ദി
എല്ലാവരും ഒഴിവാക്കിയപ്പോഴും ആദ്യം മുതല്‍ കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് തന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഹാദിയ വ്യക്തമാക്കി. രാത്രി വളരെ വൈകിയാണ് സേലത്ത് നിന്നും എത്തിയത്. ആദ്യം കാണണം എന്നാഗ്രഹിച്ച് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനെ ആണ് എന്നും ഹാദിയ പറഞ്ഞു.
ചർച്ച മുസ്ലീമായത് കൊണ്ട്
സാധാരണക്കാരിയായ തന്റെ വിവാഹം ഇത്രയേറെ ചര്‍ച്ചയായത് താന്‍ മുസ്ലീമായി മതം മാറിയത് കൊണ്ടാണ്. അപ്പോള്‍ ആര്‍ക്കും മുസ്ലീമായി മതം മാറാന്‍ പറ്റില്ലേ എന്ന് ഹാദിയ ചോദിക്കുന്നു. മതം മാറിയവരെല്ലാം ഇതുപോലെ ഒരുപാട് ദുരിതങ്ങളിലൂടെ കടന്ന് പോകേണ്ടി വരും എന്നാണോ എന്നും ഹാദിയ ചോദിക്കുന്നു.
ഒപ്പം നിന്നത് പോപ്പുലർ ഫ്രണ്ട്
തുടക്കം മുതല്‍ തനിക്കൊപ്പം നിന്നത് പോപ്പുലര്‍ ഫ്രണ്ട്. ഒരുപാട് ജനങ്ങളും മുസ്ലീം സംഘടനകളും ഉള്ളപ്പോഴും തനിക്ക് സഹായത്തിന് ഉണ്ടായത് പോപ്പുലര്‍ ഫ്രണ്ടാണ്. മറ്റുള്ളവരുടെ സഹായത്തിന് പരിമിതികളുണ്ടായിരുന്നു. സുപ്രീം കോടതി വരെയുള്ള നിയമസഹായത്തിന് പോപ്പുലര്‍ ഫ്രണ്ടാണ് കൂടെ ഉണ്ടായിരുന്നതെന്നും അതിനാലാണ് സംഘടനയുടെ ചെയര്‍മാനെ കണ്ട് നന്ദി അറിയിച്ചിതെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.
ഹാദിയയെ മസ്തിഷ്ക പ്രക്ഷാളനം നടത്തിയത് സലഫി പ്രചാരകർ.. എൻഐഎ റിപ്പോർട്ടിലെ കണ്ടെത്തൽ
ഹസിൻ ജഹാന്‍ ഭ്രാന്താണ്.. ആ ചാറ്റ് തന്റേതല്ല.. തനിക്കെതിരെ ഗൂഢാലോചനയെന്ന് ഷമി