സംസ്ഥാനത്ത് കനത്ത മഴ; പക്ഷേ, തുലാവർഷത്തിന്റെ തുടക്കമല്ല! ഉരുൾപൊട്ടൽ, ട്രെയിൻ ഗതാഗതം തടസപ്പെട്ടു...
കോട്ടയം ചിങ്ങവനത്ത് ഞായറാഴ്ച രാവിലെ പാളത്തിൽ മണ്ണിടിഞ്ഞ് വീണു. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം രാത്രി മുതൽ ആരംഭിച്ച കനത്ത മഴ തുടരുന്നു. തുലാവർഷ സമാനമായ ഇടിയോട് കൂടിയ മഴയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് തുലാവർഷത്തിന്റെ തുടക്കമല്ലെന്നും, അതിനു ഒക്ടോബർ വരെ കാത്തിരിക്കണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞത്.
ബംഗാൾ ഉൾക്കടലിൽ ശക്തമായ മേഘസാന്നിദ്ധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങളുടെ വൻ നിര കാത്തുക്കിടക്കുന്നു. അടുത്ത ആഴ്ചയോടെ മൺസൂൺ ഒരുവട്ടം കൂടി ശക്തമാകും. സെപ്റ്റംബർ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. വിവിധ പ്രദേശങ്ങളിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ആനക്കല്ലിൽ ഉരുൾപൊട്ടി. അട്ടപ്പാടി ചുരത്തിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. അട്ടപ്പാടിയിൽ വെള്ളക്കെട്ടിൽ വീണ് പെൺകുട്ടി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ആതിരയാണ് കക്കൂസിനായി എടുത്ത കുഴിയിൽ വീണ് മരിച്ചത്. കോഴിക്കോട് താമരശേരി, കുറ്റ്യാടി ഭാഗങ്ങളിൽ വീടുകൾ തകർന്നു. കോട്ടയം ചിങ്ങവനത്ത് ഞായറാഴ്ച രാവിലെ പാളത്തിൽ മണ്ണിടിഞ്ഞ് വീണു. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം, എറണാകുളം ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൊച്ചിയിൽ കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങി. ആലപ്പുഴയിൽ കനത്ത മഴ തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം വൈത്തിരിയിലും, തള്ളിപ്പറമ്പിലും ആറ് സെന്റിമീറ്റർ വീതം മഴ ലഭിച്ചു. തലശേരി, കുഡ്ലു, ഹോസ്ദുർഗ്, ചാലക്കുടി, എറണാകുളം, പെരുമ്പാവൂർ, കോട്ടയം, വൈക്കം തുടങ്ങിയ മേഖലകളിൽ മൂന്ന് സെന്റിമീറ്റർ വീതം മഴ പെയ്തു.












Click it and Unblock the Notifications