കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരി വേട്ട; ഗുളികകളുമായി യുവാവ് പിടിയില്‍
കോഴിക്കോട്: നഗരത്തില്‍ പൊലീസ് നടത്തിയ ലഹരി വേട്ടയില്‍ യുവാവ് പിടിയിലായി. പിടിച്ചെടുത്തത് 220 നൈട്രൊ സെപാം ഗുളികകള്‍. നല്ലളം മാങ്കുനിപ്പാടം അജയ് എന്ന അപ്പുവാണ് (22) പൊലീസ് പിടിയിലായത്.
കോഴിക്കോട് റെയ്ല്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഒരു ഷോപ്പില്‍ ജോലി ചെയ്തിരുന്ന അജയ് ആ ജോലി ഉപേക്ഷിച്ചാണ് ലഹരി വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് നല്ലളെ പൊലീസുമായി ചേര്‍ന്നു നടത്തിയ നീക്കത്തിലാണ് അജയ് പിടിയിലായത്.

മാനസിക രോഗികളിൽ ചികിൽസയ്ക്കായി ഉപയോഗിച്ചു വരുന്ന ഒരു തരം ഹിപ്നോട്ടിക്ക് ഡ്രഗ്ഗാണ് നൈട്രോ സെപാം. തലച്ചോറിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് നൈട്രോ സെപാമിന്റെ പ്രവർത്തന രീതി. നൈട്രോസെപാമിന്റെ അമിതമായ ഉപയോഗം തലച്ചോറിലും ശ്വാസകോശത്തിലും കാൻസറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അമിതമായ ഉറക്കം, തലവേദന, മറവി, തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ലഹരിമരുന്നാണ് നൈട്രോസെപാം. ഇത്തരം ലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ വാഹന അപകടങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് പോലീസ് പറഞ്ഞു.
24 മുതൽ 36 മണിക്കൂർ വരെ നീണ്ടു നിൽക്കുന്നതാണ് നൈട്രോ സെപാമിന്റെ ലഹരിയെന്നതും താരതമ്യേന വില കുറവാണ് എന്നതും വിദ്യാർത്ഥികളെയും യുവാക്കളെയും ഇത്തരം ലഹരിയിലേക്ക് ആകര്‍ഷിക്കുന്നു. പോണ്ടിച്ചേരി ,മൈസൂർ എന്നിവിടങ്ങളിൽ നിന്നും 50 രൂപക്ക് വാങ്ങിക്കുന്ന നൈട്രോസെപാം ഗുളിക 500 രൂപയക്കാണ് ഇയാൾ ആവശ്യക്കാർക്ക് വിൽക്കുന്നതെന്ന് പോലീസ് പറഞ്ഞു. നല്ലളം എസ്.ഐമാരായ കൈലാസ് നാഥ്, സെയ്തലവി, ആൻറി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ രാജീവ്.കെ, നവീൻ ,ജോമോൻ, സോജി, ഷാജി, രജിത്ത് ,രതീഷ്, അനുജിത്ത് ,സുമേഷ്, ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications