കൊച്ചി മെട്രോ ഉദ്ഘാടനം;മൊബൈലുകൾക്കും കാൽനട യാത്രക്കാർക്കും വിലക്ക്!കർശന സുരക്ഷ,ഗതാഗത നിയന്ത്രണം
ഡിജിപി ടിപി സെൻകുമാറിന്റെ നേതൃത്വത്തിൽ കേരള പോലീസും അതിനുപുറമേ എസ്പിജിയുമാണ്കൊച്ചിയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്.
കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് കൊച്ചിയിൽ കർശന സുരക്ഷ. ഡിജിപി ടിപി സെൻകുമാർ നേരിട്ടാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളാ പോലീസിന് പുറമേ എസ്പിജിയും സുരക്ഷ നടപടികളിൽ പങ്കാളികളാകുന്നുണ്ട്.
കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയായ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം, പ്രധാനമന്ത്രി മെട്രോ ട്രെയിനിൽ കയറുന്ന പാലാരിവട്ടം സ്റ്റേഷൻ, പ്രധാനമന്ത്രി യാത്ര ചെയ്യുന്ന മെട്രോ കോച്ചുകൾ തുടങ്ങിയവയുടെ സുരക്ഷാ നിയന്ത്രണം എസ്പിജിയുടെ മേൽനോട്ടത്തിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കർശന സുരക്ഷ...
ഡിജിപി ടിപി സെൻകുമാറിന്റെ നേതൃത്വത്തിൽ കേരള പോലീസും അതിനുപുറമേ എസ്പിജിയുമാണ്കൊച്ചിയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. നാവികസേന വിമാനത്താവളം മുതൽ പാലാരിവട്ടം വരെയുള്ള റോഡുകളിലും, നഗരത്തിലെ എല്ലാ പാതകളിലും കമാൻഡോകളടക്കമുള്ളവരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

മൊബൈൽ ഫോണിന് വിലക്ക്...
കൊച്ചി മെട്രോയുടെ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്നവർ മൊബൈൽ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവരാൻ പാടില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

വെള്ളക്കുപ്പികൾക്കും നിരോധനം...
മൊബൈൽ ഫോണുകൾക്ക് പുറമേ ബാഗുകൾക്കും വെള്ളക്കുപ്പികൾക്കും, വാഹനങ്ങളുടെ റിമോട്ട് കീയ്ക്കും സമ്മേളന വേദിയിൽ നിരോധനമുണ്ട്.

ഒരു മണിക്കൂർ മുൻപ് പ്രവേശിക്കണം...
ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വേദിയിലേക്ക് പ്രവേശിക്കുകയും ക്ഷണക്കത്ത്,തിരിച്ചറിയൽ രേഖകൾ എന്നിവ കൈയിൽ കരുതുകയും വേണം. ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ച് കഴിഞ്ഞാൽ ആരെയും വേദിയുടെ പുറത്തേക്ക് പോകാൻ അനുവദിക്കില്ല.

ട്രാഫിക്ക് നിയന്ത്രണം...
ജൂൺ 17 ശനിയാഴ്ച നേവൽ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബിടിഎച്ച് ജംഗ്ഷൻ, സുഭാഷ് പാർക്ക് റോഡ്, മേനക, ഹൈക്കോടതി ജംഗ്ഷൻ, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

കാൽനട യാത്രയ്ക്കും വിലക്ക്....
മേൽപറഞ്ഞ സ്ഥലങ്ങളിൽ ശനിയാഴ്ച വഴിയോര കച്ചവടം അനുവദിക്കില്ല. റോഡിൽ കൂടിയുള്ള കാൽനട യാത്രയ്ക്ക് വിലക്കുണ്ട്. കാൽ നട യാത്രക്കാർ ബാരിക്കേഡിനുള്ളിൽ നിൽക്കണം. പൊതുജനങ്ങൾ ശനിയാഴ്ച മേൽപ്പറഞ്ഞ
സഞ്ചാര റൂട്ട് കഴിവതും ഒഴിവാക്കേണ്ടതാണെന്നും അത്യാവശ്യ യാത്രക്കാർ മറ്റു റോഡുകൾ തിരഞ്ഞെടുക്കണമെന്നും അധികൃതർ അറിയിച്ചു.

വൻ പോലീസ് സംഘം...
ഡിജിപിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘമാണ് നഗരത്തിലുള്ളത്. 18 എസ്പി, 40 എസിപി/ഡിവൈഎസ്പി, 50 സിഐ, 350 എസ്ഐ, 1500 പൊലീസുകാർ, 109 വനിത പൊലീസ് എന്നിവരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

കമാൻഡോകളും...
പ്രത്യേക പരിശീലനം ലഭിച്ച 160 കമാൻഡോകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാവൽ നിൽക്കും. ഇതിനു പുറമേ നിരവധി പോലീസുകാർ മഫ്തിയിൽ നഗരത്തിന്റെ വിവിധയിടങ്ങളിലുണ്ടാകും. കൊച്ചി കായലിലും പരിസരങ്ങളിലും കോസ്റ്റൽ പോലീസും സുരക്ഷ ഒരുക്കുന്നുണ്ട്.












Click it and Unblock the Notifications