ബിയറില്‍ പൊടിചേര്‍ത്തു.. ബലാത്സംഗത്തിന് ശേഷം ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി; പീഡനത്തിനിരയായ പെണ്‍കുട്ടി
കൊച്ചി: കൊച്ചിയില്‍ കൂട്ടബലാത്സംഗക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ പെണ്‍കുട്ടി. തന്നെ ബാറിലേക്ക് കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണ് എന്നും തനിക്ക് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ട് എന്നും പെണ്‍കുട്ടി പറഞ്ഞു. അവശയായ തന്നോട് ഡോളിയാണ് സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത് എന്നും പെണ്‍കുട്ടി പറഞ്ഞു.
നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയും എന്നും പെണ്‍കുട്ടി വ്യക്തമാക്കി. പരാതിയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി എന്നും പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിടികൂടിയ നാല് പേരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നില്‍ എന്ന് വ്യക്തമായിട്ടുണ്ട്. കാസര്‍കോട് സ്വദേശിനിയായ മോഡലാണ് പീഡനത്തിരയായത്.
ഡോളി എന്ന് പറയുന്ന സ്ത്രീ രാജസ്ഥാന്‍ സ്വദേശിയാണ്. പെണ്‍കുട്ടിയുടെ സുഹൃത്തായ ഇവരും മോഡലാണ് എന്നാണ് വിവരം. ഡോളി പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തിയതാണ് എന്ന് നേരത്തെ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. അതിനെ സാധൂകരിക്കുന്ന പ്രതികരണമാണ് പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. വിവേക്, നിതിന്‍, സുദിപ് എന്നിവരാണ് ഡോളിയെ കൂടാതെ പൊലീസ് പിടിയിലായിരിക്കുന്നത്.
ഡോളിയുടെ സുഹൃത്താണ് വിവേക് എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്റേതാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ ആയിരുന്നു കേസിനാസ്പദമായ സംഭവം. എം ജി റോഡിലെ ഒരു ബാറില്‍ വെച്ചാണ് പെണ്‍കുട്ടി തളര്‍ന്ന് വീണത്. മദ്യലഹരിയില്‍ വീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവാക്കള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റുകയായിരുന്നു.
എന്നാല്‍ ഡോളി ഇവര്‍ക്കൊപ്പം വാഹനത്തില്‍ കയറിയിരുന്നല്ല. പിന്നീട് വാഹനത്തിനുള്ളില്‍ വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡനത്തിനിരയായ സംഭവം യുവതി വെള്ളിയാഴ്ചയാണ് സുഹൃത്തിനെ അറിയിക്കുന്നത്. പിന്നീട് സുഹൃത്ത് മുഖേനെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.